ദുബായ് : ദുബായ്-അൽ ഐൻ റോഡിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒട്ടകപ്പാൽ ഉൽപ്പാദന കേന്ദ്രമായ ‘കാമലീഷ്യസ്’ (Camelicious) ഫാമിലെ അത്യാധുനികവും കൗതുകമുണർത്തുന്നതുമായ പരിചരണ രീതികൾ പുറത്ത്. കേവലം 23 ഒട്ടകങ്ങളുമായി ആരംഭിച്ച് നിലവിൽ ഏഴായിരത്തിലധികം (7,000) ഒട്ടകങ്ങളുള്ള കൂറ്റൻ ഫാമായി ഇത് മാറിയിരിക്കുന്നു. ഒട്ടകങ്ങൾ മനുഷ്യർക്ക് നേരെ എപ്പോഴും തുപ്പുമെന്ന ധാരണ തെറ്റാണെന്നും കൃത്യമായ സ്നേഹത്തോടെയും പരിചരണത്തോടെയും മാത്രമേ അവയോട് ഇടപഴകാൻ സാധിക്കൂ എന്നും ഫാമിന്റെ ആക്ടിങ് സിഇഒ ഹിഷാം അബ്ദുൾ ഹക്കിം വ്യക്തമാക്കുന്നു.
മാസത്തിലൊരിക്കൽ ഒട്ടകങ്ങളെ കുളിപ്പിക്കുകയും അവയുടെ ചർമ്മസംരക്ഷണത്തിനായി പ്രത്യേക ലോഷനുകൾ ഉപയോഗിക്കുകയും ചെയ്യുന്ന വിപുലമായ ശുചിത്വ പരിപാലനമാണ് ഇവിടെയുള്ളത്. ഗർഭിണികളായ ഒട്ടകങ്ങൾക്കും കുട്ടികൾക്കും സ്പെയിൻ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആൽഫാൽഫ ഉൾപ്പെടെയുള്ള പ്രത്യേക പോഷകാഹാര മിശ്രിതങ്ങളാണ് നൽകുന്നത്. ഒട്ടകക്കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രസവിച്ച് ആദ്യത്തെ ഒരു മാസം പാൽ പൂർണ്ണമായും അവയ്ക്ക് മാത്രമായി നൽകുകയും അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം നിലനിർത്താൻ ഫാമിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.