ദുബായ് : ലോകകപ്പ് ആവേശത്തിൽ ഗ്രൗണ്ടുകളിലേക്ക് ഇറങ്ങുന്ന യുഎഇ നിവാസികൾക്കിടയിൽ കായിക പരിക്കുകൾ (Sports injuries) വലിയ രീതിയിൽ വർദ്ധിക്കുന്നതായി ഓർത്തോപീഡിക് സർജന്മാരുടെ മുന്നറിയിപ്പ്. കണങ്കാലിലെയും കാൽമുട്ടിലെയും പരിക്കുകൾ വെറും ഉളുക്കാണെന്ന് കരുതി അവഗണിക്കുന്നത് ഗുരുതരമായ ലിഗമെന്റ് (ACL) പൊട്ടലിലേക്കും ശസ്ത്രക്രിയകളിലേക്കും നയിക്കുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ഫിറ്റ്നസ് ഇല്ലാതെ പെട്ടെന്ന് കളിക്കാൻ ഇറങ്ങുന്നതും, വാം-അപ്പ് ചെയ്യാത്തതുമാണ് പരിക്കുകൾക്ക് പ്രധാന കാരണം. പരിക്കേറ്റാൽ വേദന അവഗണിച്ച് വീണ്ടും കളിക്കരുതെന്നും, റൈസ് (RICE) പോലുള്ള പ്രാഥമിക ചികിത്സകൾ നൽകി എത്രയും വേഗം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദുബായ്, അബുദാബി Burjeel ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ചു.
Sports
ഹാംബർഗ് : ശുദ്ധമായ അറബിയൻ കുതിരകളുടെ പ്രശസ്തമായ ‘യുഎഇ പ്രസിഡന്റ്സ് കപ്പ്’ (UAE President’s Cup) പരമ്പരയിലെ ആറാമത് പതിപ്പ് നാളെ ജർമ്മനിയിലെ ഹാംബർഗിലുള്ള ഹോർനർ റെൻബാനിൽ നടക്കും. ചരിത്രപ്രസിദ്ധമായ ജർമ്മൻ ഡെർബി മീറ്റിംഗിന്റെ ഭാഗമായാണ് ഈ 33-ാമത് എഡിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. അറബിയൻ കുതിരകളുടെ പാരമ്പര്യം നിലനിർത്താനും ആഗോളതലത്തിൽ ഈ കായികവിനോദത്തെ പ്രോത്സാഹിപ്പിക്കാനും യുഎഇ നേതൃത്വം നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഈ മത്സരം.
ഹാംബർഗ് സമയം വൈകുന്നേരം 4:40-നാണ് ഗ്രൂപ്പ് 2 വിഭാഗത്തിലുള്ള ഈ ആവേശപ്പോരാട്ടം ആരംഭിക്കുക. നാല് വയസ്സും അതിനുമുകളിലുമുള്ള അറബിയൻ കുതിരകൾക്കായി 1,600 മീറ്റർ ടർഫിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണത്തെ സ്വീഡൻ ലെഗ് ജേതാവായ ‘വസ്മി അൽ ഖാലിദിയ’ ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖ കുതിരകൾ ജർമ്മൻ കിരീടത്തിനായി നാളെ ട്രാക്കിലിറങ്ങും. അറബിയൻ കുതിരയോട്ട മേഖലയുടെ വളർച്ചയ്ക്ക് ഇത്തരം അന്താരാഷ്ട്ര മത്സരങ്ങൾ വലിയ സംഭാവനയാണ് നൽകുന്നതെന്ന് സംഘാടക സമിതി ജനറൽ സെക്രട്ടറി ഫൈസൽ അൽ റഹ്മാനി വ്യക്തമാക്കി.
ദുബായ് : 2026 ലോകകപ്പ് ആവേശത്തിനിടയിൽ ദുബായിലെ ജേഴ്സി വിപണിയിൽ മെസ്സിയെയും ബ്രസീലിനെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ തരംഗം. ദുബായിലെ പ്രമുഖ സ്പോർട്സ് ഔട്ട്ലെറ്റുകളിൽ ലഭ്യമായിരുന്ന പോർച്ചുഗലിന്റെ ഹോം ജേഴ്സികൾ വെറും 20 ദിവസത്തിനുള്ളിലാണ് പൂർണ്ണമായും വിറ്റുതീർന്നത്. അർജന്റീനയുടെ എവേ കിറ്റിനും ബ്രസീലിന്റെ മഞ്ഞ ജേഴ്സിക്കും വലിയ ആവശ്യക്കാരുണ്ടെങ്കിലും റൊണാൾഡോയ്ക്കുള്ള ജനപ്രീതിയാണ് പോർച്ചുഗലിനെ ഒന്നാമതെത്തിച്ചത്. ഇതോടൊപ്പം ഈജിപ്ത്, മൊറോക്കോ ജേഴ്സികൾക്കും ദുബായിൽ വൻ ഡിമാൻഡുണ്ട്.
ദുബായ് : വേനൽക്കാലത്തും പൊതുജനങ്ങൾക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനായി ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളെ ഇൻഡോർ വാക്കിംഗ്, റണ്ണിംഗ് ട്രാക്കുകളാക്കി മാറ്റുന്ന ‘ദുബായ് മാളത്തൺ 2026’ (Dubai Mallathon 2026) പദ്ധതിക്ക് വൻ ജനപങ്കാളിത്തം. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ വേനൽക്കാല ഫിറ്റ്നസ് ചലഞ്ചിൽ ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് പങ്കാളികളാകുന്നത്. കടുത്ത വേനൽച്ചൂടിൽ നിന്ന് മാറി പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത സുരക്ഷിതമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ ഇത് സഹായിക്കുന്നു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കായികം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ദുബായിലെ പ്രമുഖ മാളുകളിൽ ഇതിനായി പ്രത്യേക റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഇതിൽ സൗജന്യമായി പങ്കുചേരാവുന്നതാണ്.
ദുബായ് : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ‘ദുബായ് മാളത്തൺ’ (Dubai Mallathon) രണ്ടാം പതിപ്പിന് ഇന്ന് ( ജൂൺ 15 ) തുടക്കമായി. ലോകത്തിലെ ആദ്യത്തെ ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി സ്പോർട്സ് പ്രോഗ്രാമായ ഈ ജനകീയ കായിക മേള സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലം നീണ്ടുനിൽക്കും.
വേനൽക്കാലത്ത് ജനങ്ങളിൽ കായിക വിനോദങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി എയർകണ്ടീഷൻ ചെയ്ത സുരക്ഷിതമായ അന്തരീക്ഷത്തിലാണ് മാളത്തൺ ഒരുക്കിയിരിക്കുന്നത്. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദേര സിറ്റി സെന്റർ, ദുബായ് ഹിൽസ് മാൾ എന്നീ ആറ് പ്രമുഖ ഷോപ്പിംഗ് മാളുകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിട്ടുള്ളത്. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, യുഎഇയുടെ ‘ഇയർ ഓഫ് ദി ഫാമിലി’ 2026 എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 10 മണി വരെയാണ് മാളത്തൺ നടക്കുക. ഇതിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. സ്ത്രീകൾക്കായി ദുബായ് മാളിലും മിർദിഫ് സിറ്റി സെന്ററിലും പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കും. കൂടാതെ മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി (People of Determination) പ്രത്യേക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മത്സരങ്ങളും സമ്മാനങ്ങളും മെഡലുകളും വിജയികൾക്ക് നൽകും.
പങ്കാളിത്തം പൂർണ്ണമായും സൌജന്യമാണ്, മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. പങ്കെടുക്കുന്നവർക്ക് മാളുകളിലെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകൾ ലഭിക്കുന്ന റിസ്റ്റ് ബാൻഡുകൾ നൽകും. കഴിഞ്ഞ വർഷത്തെ ആദ്യ പതിപ്പ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരുന്നു.
ദുബായ് : 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിലേക്ക് ലോകം ഉണർന്നപ്പോൾ ദുബായിലെ ഔദ്യോഗിക ഫാൻ സോണിൽ തങ്ങളുടെ ഫ്രീസ്റ്റൈൽ ഫുട്ബോൾ ട്രിക്കുകളുമായി വിസ്മയം തീർക്കുകയാണ് മലയാളി താരം ഹാദിയ ഹക്കീം. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ പ്രകടനം നടത്താൻ ക്ഷണം ലഭിച്ചതിലൂടെ ശ്രദ്ധേയയായ ഹാദിയ, വിവാഹശേഷം ഇപ്പോൾ യുഎഇയിലാണ് താമസം.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും വിസ നിരസിക്കപ്പെട്ടത് ഒരു തരത്തിൽ അനുഗ്രഹമായെന്ന് ഹാദിയ പറയുന്നു. വിസ നിഷേധിച്ചതോടെ ഈ ലോകകപ്പ് കാലത്ത് യുഎഇയിലെ ഫാൻ സോണുകളിലും വിവിധ ബ്രാൻഡുകളുടെ പ്രൊമോഷനുകളിലും സജീവമാകാൻ ഹാദിയയ്ക്ക് അവസരം ലഭിച്ചു.
ഖത്തറിൽ ജനിച്ച് വളർന്ന ഹാദിയ, പിന്നീട് അമ്മയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് ഫ്രീസ്റ്റൈൽ ഫുട്ബോളിലേക്ക് തിരിയുന്നത്. നാട്ടിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ സൗകര്യമില്ലാത്തതിനാലാണ് ഒറ്റയ്ക്ക് പരിശീലിക്കാവുന്ന ഫ്രീസ്റ്റൈൽ തിരഞ്ഞെടുത്തത്. സ്കൂളിൽ വെച്ച് ചെയ്ത ഒരു ഫ്രീസ്റ്റൈൽ വീഡിയോ വൈറലായതാണ് ഹാദിയയുടെ ജീവിതം മാറ്റിയത്. ഈ വീഡിയോ കണ്ട് ഖത്തർ ലോകകപ്പ് അധികൃതർ ഹാദിയയെ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. അവിടെ വെച്ച് കാഫു (Cafu), ടിം കാഹിൽ (Tim Cahill) തുടങ്ങിയ ഫുട്ബോൾ ഇതിഹാസങ്ങൾക്കൊപ്പം കളിക്കാനും ഹാദിയയ്ക്ക് അവസരം ലഭിച്ചു.
ഹിജാബ് ധരിക്കുന്നവർക്കും ഫുട്ബോൾ പ്രേമികൾക്കും യുഎഇ നൽകുന്ന മികച്ച അവസരങ്ങളാണ് തന്നെ ഇങ്ങോട്ട് ആകർഷിച്ചതെന്ന് ഹാദിയ പറയുന്നു. ദുബായിലെ അൽ സീഫിൽ വെച്ച് സഹ ഫ്രീസ്റ്റൈലർ മൈമി അസ്ഗാരിയുമായി ചേർന്ന് ഹാദിയ ചെയ്ത വീഡിയോയ്ക്ക് ലക്ഷക്കണക്കിന് വ്യൂസാണ് ലഭിച്ചത്. അടുത്ത തലമുറയിലെ പെൺകുട്ടികളെ ഫ്രീസ്റ്റൈൽ ഫുട്ബോൾ പഠിപ്പിക്കാനായി ഒരു കോച്ചിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ് ഹാദിയയുടെ അടുത്ത ലക്ഷ്യം. ഹാദിയയുടെ സഹോദരനും യുഎഇയിൽ ഫുട്ബോൾ കോച്ചായി ജോലി ചെയ്യുന്നുണ്ട്.
അബുദാബി : അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ വിൻസൺ മാസിഫ് (Mount Vinson) കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വനിതയും, യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് (Mount Elbrus) കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ യുഎഇ പൗരയുമായ ഫാത്തിമ അബ്ദുറഹ്മാൻ അൽ അവാധിയെ യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിൽ കണ്ട് അഭിനന്ദിച്ചു. 18-ാം വയസ്സിലാണ് ഫാത്തിമ ലോകത്തെ ഞെട്ടിച്ച ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.
ഭൂമിയിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്ന ‘സെവൻ സമ്മിറ്റ്സ്’ (Seven Summits) ചലഞ്ചിന്റെ ഭാഗമായാണ് ഫാത്തിമ ഈ ദുർഘടമായ ദൗത്യം പൂർത്തിയാക്കിയത്. മൈനസ് 40 ഡിഗ്രി സെൽഷ്യസിലും താഴെയുള്ള കഠിനമായ തണുപ്പും ശക്തമായ കാറ്റും അതിജീവിച്ചാണ് ഈ യുഎഇ താരം വിൻസൺ കൊടുമുടിക്ക് മുകളിൽ രാജ്യത്തിന്റെ പതാക പാറിച്ചത്. തന്റെ ഈ ചരിത്ര നേട്ടം യുഎഇ പ്രസിഡന്റിനും രാജ്യത്തെ വനിതകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് നേതൃത്വം നൽകുന്ന ‘മാതൃരാജ്യത്തിന്റെ അമ്മ’ ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക്കിനും ഫാത്തിമ സമർപ്പിച്ചു.
അബുദാബി : ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി സ്പെഷ്യൽ ഒളിംപിക്സ് യുഎഇ സംഘടിപ്പിച്ച രണ്ടാമത് യുഎഇ ഗെയിംസ് 2026 അബുദാബിയിൽ പ്രൗഢഗംഭീരമായി സമാപിച്ചു. ആയിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്ത ഈ മേള ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. യുഎഇയിലെ വിവിധ ക്ലബ്ബുകൾക്ക് പുറമെ മൊറോക്കോ, മാൾട്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളും ഈ കായികമാമാങ്കത്തിന്റെ ഭാഗമായി.
മത്സരങ്ങളിൽ 62 മെഡലുകളോടെ സായിദ് ഹയർ ഓർഗനൈസേഷന്റെ കീഴിലുള്ള ‘അബുദാബി സ്പോർട്സ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ’ ചാമ്പ്യന്മാരായി ഒന്നാം സ്ഥാനം നേടി. 55 മെഡലുകളുമായി അൽ തിഖ ക്ലബ് രണ്ടാമതും, 50 മെഡലുകളുമായി ഷാർജ സിറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ സർവീസസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ, പവർലിഫ്റ്റിങ്, ബോളിങ് തുടങ്ങിയ വിവിധ കായിക ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുത്തിയിരുന്നത്. കായിക മത്സരങ്ങൾക്ക് പുറമെ താരങ്ങൾക്കായി പ്രത്യേക ആരോഗ്യ പരിശോധനകളും വെൽനസ്സ് ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരായ യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ യുഎഇ ഗെയിംസ് വലിയൊരു പങ്കാണ് വഹിക്കുന്നതെന്ന് സ്പെഷ്യൽ ഒളിംപിക്സ് യുഎഇ നാഷണൽ ഡയറക്ടർ തലാൽ അൽ ഹാഷെമി പറഞ്ഞു. അഡ്നോക്, അൽദാർ, അബുദാബി സ്പോർട്സ് കൗൺസിൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മേള സംഘടിപ്പിച്ചത്.
യുഎഇ : അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമാകുമ്പോൾ യുഎഇയിലെ ഫുട്ബോൾ ആരാധകർക്ക് കർശന നിർദ്ദേശവുമായി അധികൃതർ രംഗത്ത്. ടൂർണമെന്റിലെ മത്സരങ്ങൾ വ്യാജ ലിങ്കുകൾ വഴിയോ അനധികൃത ഐപിടിവി ബോക്സുകൾ വഴിയോ സ്ട്രീം ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ലോകകപ്പിലെ ഓരോ മത്സരവും അതിന്റെ തത്സമയ സംപ്രേഷണവും ഹൈലൈറ്റുകളും പൂർണ്ണമായും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) സംരക്ഷണയിലാണ്. അതിനാൽ രാജ്യത്തെ താമസക്കാർ ലൈസൻസുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ മത്സരങ്ങൾ കാണാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
മെക്സിക്കോയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ടിവിയിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും കളി കാണാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുഎഇ കോപ്പിറൈറ്റ് നിയമപ്രകാരം (Federal Decree-Law No. 38 of 2021) അനുമതിയില്ലാതെ ലൈവ് ഫീഡുകൾ പങ്കുവെക്കുന്നതും റീബ്രോഡ്കാസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 10,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ പിഴ ചുമത്തും. വാണിജ്യ ആവശ്യങ്ങൾക്കായി വ്യാജ സ്ട്രീമിങ് നടത്തുന്നവർക്ക് പിഴ തുക ഇതിലും വർദ്ധിക്കും. കൂടാതെ കടുത്ത നിയമലംഘനങ്ങൾക്ക് തടവുശിക്ഷ, സംപ്രേഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടൽ, നിയമവിരുദ്ധ സൈറ്റുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങിയ കടുത്ത നടപടികളും നേരിടേണ്ടി വരും.
മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ കായിക ശൃംഖലയായ ബീൻ സ്പോർട്സിനാണ് (beIN Sports). ടെലിവിഷൻ ചാനലുകൾക്ക് പുറമെ അവരുടെ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘ടോഡ്’ (TOD) ആപ്പ് വഴിയും ആരാധകർക്ക് നിയമപരമായി മത്സരങ്ങൾ തത്സമയം ആസ്വദിക്കാം. മൊബൈൽ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി എന്നിവയിൽ ഡിജിറ്റൽ സംപ്രേഷണം ലഭ്യമാണ്.
കൂട്ടമായി ഇരുന്ന് കളി കാണാൻ ആഗ്രഹിക്കുന്നവർക്കായി യുഎഇയിലെ വിവിധ നഗരങ്ങളിൽ ഔദ്യോഗിക ഫാൻ സോണുകളും വലിയ സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ദുബായിൽ അനുമതിയുള്ള ഫാൻ സോണുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലും അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലും നിയമപരമായ അനുമതിയോടെ മത്സരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. സുരക്ഷിതമായി നിയമങ്ങൾ പാലിച്ച് ലോകകപ്പ് ആവേശം ഉൾക്കൊള്ളാൻ ആരാധകർ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പ്രസിഡൻഷ്യൽ ഒട്ടകപ്പന്തയ ടീമിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്
അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡൻഷ്യൽ ഒട്ടകപ്പന്തയ ടീമിനെ (Presidential Camel Racing Team) സ്വീകരിച്ച് അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
യുഎഇ പ്രസിഡന്റിന്റെ ഉപദേശകനും യുഎഇ കാമൽ റേസിംഗ് ഫെഡറേഷൻ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ എത്തിയ സംഘം 2025-2026 സീസണിലെ തങ്ങളുടെ മികച്ച നേട്ടങ്ങൾ പ്രസിഡന്റിന് മുന്നിൽ വിശദീകരിച്ചു. സൗദിയിലെ കിംഗ് അബ്ദുൽ അസീസ് കാമൽ ഫെസ്റ്റിവൽ, ഒമാനിലെ അൽ എത്തിഹാദ്, അൽ ബഷായർ ഫെസ്റ്റിവലുകൾ, കുവൈറ്റ് ഇന്റർനാഷണൽ ഒട്ടകപ്പന്തയ ചാമ്പ്യൻഷിപ്പ്, യുഎഇയിലെ അൽ മർമൂം, അൽ ഷഹാനിയ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മേളകളിൽ ടീം കൈവരിച്ച വൻ വിജയങ്ങൾ യോഗത്തിൽ വിലയിരുത്തി. ഒട്ടകപ്പന്തയം യുഎഇയുടെ പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും വരും തലമുറകൾക്കായി ഇത്തരം കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു. തങ്ങൾക്ക് ലഭിക്കുന്ന നിരന്തരമായ പിന്തുണയ്ക്ക് ടീം അംഗങ്ങൾ പ്രസിഡന്റിനോട് നന്ദി അറിയിച്ചു.