അബുദാബി : ശ്വാസകോശ അർബുദം ആദ്യഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടുപിടിക്കാൻ സഹായിക്കുന്ന ‘റോബോട്ടിക് ബ്രോങ്കോസ്കോപ്പി’ (Robotic Bronchoscopy) സാങ്കേതികവിദ്യ അവതരിപ്പിച്ച് ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബി. മിഡിൽ ഈസ്റ്റ് മേഖലയിൽ ആദ്യമായാണ് ഒരു ആശുപത്രി ഈ അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നത്. ശ്വാസകോശത്തിലെ വളരെ ചെറിയതും സാധാരണ രീതിയിൽ പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളതുമായ കോശജ്വലനങ്ങൾ (Nodules) തുറന്ന ശസ്ത്രക്രിയ കൂടാതെ തന്നെ ബയോപ്സി ചെയ്യാൻ ഇതിലൂടെ സാധിക്കും.
‘മോണാർക്ക്’ (MONARCH™) എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. അനസ്തേഷ്യ നൽകി നടത്തുന്ന ഈ പരിശോധനയ്ക്ക് ഏകദേശം 30 മുതൽ 75 മിനിറ്റ് വരെ സമയമാണ് ആവശ്യമുള്ളത്. ശ്വാസകോശ അർബുദം സ്റ്റേജ്-1ൽ തന്നെ കണ്ടെത്തുന്നത് രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത 70 ശതമാനത്തിലധികം വർദ്ധിപ്പിക്കുമെന്നും, ഈ സാങ്കേതികവിദ്യ വരുംദിവസങ്ങളിൽ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. അബുദാബി ആരോഗ്യ വകുപ്പിന്റെ (DoH) പൂർണ്ണ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
Health
ദുബായ് : ഹൃദയധമനികളിലെ തടസ്സങ്ങൾ കൂടുതൽ കൃത്യതയോടെ തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കുന്ന അത്യാധുനിക ഹാർട്ട് ഇമേജിംഗ് സിസ്റ്റം ഗൾഫിൽ ആദ്യമായി അവതരിപ്പിച്ച് അസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ. ‘വിവോലൈറ്റ്’ വികസിപ്പിച്ചെടുത്ത ‘Cornaris P80/P80-E ഓപ്റ്റിക്കൽ കൊഹെറൻസ് ടോമോഗ്രഫി’ (OCT) പ്ലാറ്റ്ഫോമാണ് സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ആശുപത്രി വിജയകരമായി ഉപയോഗിച്ചത്. പരമ്പരാഗത ആൻജിയോഗ്രാഫിയേക്കാൾ വേഗത്തിലും കൃത്യതയിലും ധമനികളുടെ ഉള്ളിലെ തടസ്സങ്ങൾ, കാൽസ്യം അടിയുന്ന അവസ്ഥ, രക്തയോട്ടം എന്നിവ ഇൻഫ്രാറെഡ് വെളിച്ചം ഉപയോഗിച്ച് മൈക്രോസ്കോപ്പിക് തലത്തിൽ പരിശോധിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ ഡോക്ടർമാർക്ക് സാധിക്കും.
ന്യൂസ്വീക്കിന്റെ 2026-ലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയിൽ യുഎഇയിൽ നാലാം സ്ഥാനത്തുള്ള അസ്റ്റർ ഹോസ്പിറ്റലിൽ, നെഞ്ചുവേദനയെ തുടർന്ന് പ്രവേശിക്കപ്പെട്ട 52-കാരനായ ദുബായ് സ്വദേശിയിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യമായി വിജയകരമായി ചികിത്സ പൂർത്തിയാക്കിയത്. ആൻജിയോപ്ലാസ്റ്റി, സ്റ്റെന്റ് ഇടൽ തുടങ്ങിയ പ്രക്രിയകളിൽ കൃത്യത ഉറപ്പാക്കാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും പുതിയ സാങ്കേതികവിദ്യ ഏറെ സഹായിക്കുമെന്ന് അസ്റ്റർ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സ് യുകെ, ഒമാൻ, ബഹ്റൈൻ സിഇഒ ഡോ. ഷെർബാസ് ബിചു പറഞ്ഞു.
വ്യാജ വണ്ണം കുറയ്ക്കൽ മരുന്ന് വിൽപ്പന: യുഎഇയിൽ 71 കേന്ദ്രങ്ങൾക്കെതിരെ നടപടി
അബുദാബി : വണ്ണം കുറയ്ക്കാനെന്ന വ്യാജേന അംഗീകാരമില്ലാത്ത പെപ്റ്റൈഡ് അടങ്ങിയ മരുന്നുകൾ വിപണം നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത 71 കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE). കൃത്യമായ ലൈസൻസില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി മരുന്നുകൾ പരസ്യം ചെയ്യുകയും വിൽക്കാൻ സഹായിക്കുകയും ചെയ്ത 14 പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ EDE നാഷണൽ മീഡിയ ഓഫീസിന് മുന്നിൽ ഹാജരാക്കി. കൂടാതെ നിയമലംഘനം നടത്തിയ 14 സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വൈദ്യശാസ്ത്രപരമായി ഗവേഷണ ഘട്ടത്തിൽ മാത്രമുള്ളതും യുഎഇയിൽ ഉപയോഗാനുമതി ഇല്ലാത്തതുമായ മരുന്നുകളാണ് ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വിറ്റഴിച്ചിരുന്നത്. ഔദ്യോഗിക ലൈസൻസുള്ള ഫാർമസികളിൽ നിന്നല്ലാതെ ഓൺലൈൻ വഴിയോ സോഷ്യൽ മീഡിയ വഴിയോ തരംതിരിക്കാത്ത മരുന്നുകൾ വാങ്ങരുതെന്ന് EDE കർശന മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി രാജ്യത്തുടനീളമുള്ള ഫാർമസികളിലും വിതരണ കേന്ദ്രങ്ങളിലും EDE പ്രത്യേക പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
ആദ്യ പകുതിയിൽ 799 രോഗികൾക്ക് 23.5 മില്യൺ ദിർഹത്തിന്റെ ചികിത്സാ സഹായമെത്തിച്ച് ഷാർജ ചാരിറ്റി
ഷാർജ : സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ബുദ്ധിമുട്ടുന്ന ഗുരുതര രോഗികളായ 799 പേർക്ക് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടയിൽ 23.5 മില്യൺ ദിർഹത്തിലധികം സാമ്പത്തിക സഹായമെത്തിച്ച് ഷാർജ ചാരിറ്റി ഇന്റർനാഷണൽ. ശസ്ത്രക്രിയകൾ, പ്രത്യേക മരുന്നുകൾ, ദീർഘകാല പരിചരണം എന്നിവ ആവശ്യമുള്ള രോഗികൾക്കാണ് ഈ പദ്ധതി ആശ്വാസമായത്.
ചികിത്സാ സഹായം നൽകിയതിൽ പ്രധാന വിഹിതവും വൃക്കരോഗികൾക്കും അർബുദബാധിതർക്കുമാണ് ലഭ്യമാക്കിയത്. ഡയാലിസിസ് ആവശ്യമായ 192 വൃക്കരോഗികൾക്കായി 5.7 മില്യൺ ദിർഹമും 140 അർബുദ രോഗികൾക്കായി 5.5 മില്യൺ ദിർഹമും ചാരിറ്റി വിതരണം ചെയ്തു. ജീവൻരക്ഷാ ചികിത്സ ആവശ്യമായവർക്ക് 3.4 മില്യൺ ദിർഹമും അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി 1.8 മില്യൺ ദിർഹമും മാറ്റിവെച്ചു. കൂടാതെ ഹൃദ്രോഗങ്ങൾ, കാഴ്ച വൈകല്യങ്ങൾ, പ്രസവ-വന്ധ്യതാ ചികിത്സകൾ, മെഡിക്കൽ ബാധ്യതകൾ തീർപ്പാക്കൽ എന്നിവയ്ക്കും ഷാർജ ചാരിറ്റി കൈത്താങ്ങായി. അർഹരായ ആളുകളിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളുമായി ചേർന്നാണ് ചാരിറ്റി പ്രവർത്തിക്കുന്നത്.
കൂട്ടുകാർക്കൊപ്പം കളിക്കണം, മെസ്സിയെപ്പോലെ ഓടണം; ആ കൊച്ചു സ്വപ്നവുമായി ടർക്കിഷ് ബാലൻ അബുദാബിയിൽ
അബുദാബി: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കണമെന്നത് ടർക്കിഷ് ബാലനായ യിഗിത് എൽമയുടെ വലിയൊരു ആഗ്രഹമായിരുന്നു. എന്നാൽ പേശികളെ ബാധിക്കുന്ന അപൂർവ രോഗം ആ സ്വപ്നങ്ങളെ പതിയെ കവർന്നെടുത്തു. ഒടുവിൽ 1 കോടിയിലധികം ദിർഹം (ഏകദേശം 22 കോടിയോളം ഇന്ത്യൻ രൂപ) ചിലവ് വരുന്ന അത്യാധുനിക ചികിത്സയ്ക്കായി തുർക്കിയിൽ നിന്ന് അബുദാബിയിലെത്തിയിരിക്കുകയാണ് ഈ 11 വയസ്സുകാരനും കുടുംബവും. ഇതോടെ തങ്ങളുടെ മകന്റെ വലിയൊരു സ്വപ്നം യാഥാർത്ഥ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ.
തുർക്കിയിലെ കോനിയ സ്വദേശിയായ യിഗിത് കഴിഞ്ഞ മൂന്ന് വർഷമായി ബെസിക്താസ് ക്ലബ്ബിന്റെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെയും കടുത്ത ആരാധകനാണ്. തന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെപ്പോലെ ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്നുണ്ടെങ്കിലും ഒരു പന്തിന്റെ പുറകെ ഓടാൻ പോലും ഇപ്പോൾ ഈ കൊച്ചുമിടുക്കന് സാധിക്കുന്നില്ല. പേശികളെ ക്രമേണ ദുർബലപ്പെടുത്തുന്ന ജനിതക വൈകല്യമായ ‘ഡുഷേൻ മസ്കുലാർ ഡിസ്ട്രോഫി’ (DMD) എന്ന രോഗമാണ് യിഗിതിനെ ബാധിച്ചിരിക്കുന്നത്. തുടക്കത്തിൽ സാധാരണ രീതിയിൽ നടക്കാനും കളിക്കാനുമൊക്കെ സാധിക്കുമെങ്കിലും പ്രായമാകും തോറും ഓടാനും പടികൾ കയറാനും എഴുന്നേറ്റു നിൽക്കാനും ഈ രോഗബാധിതർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. രോഗം കടുക്കുന്നതോടെ ഒടുവിൽ നടത്തം പൂർണ്ണമായി നിലയ്ക്കുകയും ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കുകയും ചെയ്യും.
കിഡ്നി മാറ്റിവെക്കൽ ഇനി കൂടുതൽ എളുപ്പമാകും; പുത്തൻ സാങ്കേതികവിദ്യയുമായി ദുബായ് കിങ്സ് കോളേജ് ഹോസ്പിറ്റൽ
ദുബായ് : ആരോഗ്യരംഗത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെ കിങ്സ് കോളേജ് ഹോസ്പിറ്റൽ ലണ്ടൻ (King’s College Hospital London) അത്യാധുനിക കിഡ്നി ട്രാൻസ്പ്ലാന്റ് സെന്റർ ആരംഭിച്ചു. വൃക്കരോഗികൾക്കുള്ള പ്രാഥമിക പരിശോധനകൾ, ശസ്ത്രക്രിയ, തുടർന്നുള്ള പരിചരണങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രിയുടെ അവയവമാറ്റ പ്രോഗ്രാമുകളുടെ ഭാഗമായി നേരത്തെ വിജയകരമായി ആരംഭിച്ച ലിവർ ട്രാൻസ്പ്ലാന്റ് സെന്ററിന് പിന്നാലെയാണ് പുതിയ കേന്ദ്രം തുറന്നത്.
യുഎഇ നിയമപ്രകാരം നാലാം തലമുറയിൽപ്പെട്ട ബന്ധുക്കൾ വരെയുള്ളവരിൽ നിന്നുള്ള ജീവനുള്ള ദാതാക്കളുടെ വൃക്കമാറ്റിവെക്കലും (Living donor), ദാതാവിന്റെ അവയവം പൊരുത്തപ്പെടാതെ വരുമ്പോൾ രണ്ട് ജോഡികളെ പരസ്പരം മാറ്റിപ്പൊരുത്തപ്പെടുത്തുന്ന ‘പെയേർഡ് കിഡ്നി ട്രാൻസ്പ്ലാന്റേഷനും’ (Paired kidney transplant) ഇവിടെ ലഭ്യമാകും. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അത്യാധുനികവും ലളിതവുമായ ശസ്ത്രക്രിയകളാണ് (Minimally invasive) ഇവിടെ ദാതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇത് വേഗത്തിൽ സുഖം പ്രാപിക്കാനും ചെറിയ പാടുകൾ മാത്രമുണ്ടാകാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ രോഗികൾക്ക് മികച്ച ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കാൻ ഈ കേന്ദ്രം സഹായിക്കുമെന്ന് ഹോസ്പിറ്റൽ സിഇഒ കിംബർലി പിയേഴ്സ് പറഞ്ഞു.
അവയവമാറ്റത്തിൽ പുതിയ ചരിത്രമെഴുതാൻ യുഎഇ; മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക്
അബുദാബി : ആഗോളതലത്തിൽ നേരിടുന്ന അവയവക്ഷാമം പരിഹരിക്കുന്നതിനായി മൃഗങ്ങളുടെ അവയവങ്ങളും ബയോ എഞ്ചിനീയറിങ് ടിഷ്യൂകളും മനുഷ്യരിൽ വെച്ചുപിടിപ്പിക്കുന്നതിനുള്ള (Animal-to-Human Transplants) നിയമനിർമ്മാണ നടപടികളുമായി യുഎഇ. മെഡിക്കൽ സയൻസിന്റെ ഭാവി വിപ്ലവമായി കണക്കാക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും ആരോഗ്യ വിദഗ്ദ്ധരിൽ നിന്നും അഭിപ്രായം തേടുന്നതിനായി യുഎഇ ലെജിസ്ലേഷൻ പ്ലാറ്റ്ഫോം വഴി പൊതു കൺസൾട്ടേഷൻ ആരംഭിച്ചു.
ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവങ്ങൾ, 3D ബയോപ്രിന്റിങ് വഴി വികസിപ്പിച്ചെടുക്കുന്ന കൃത്രിമ അവയവങ്ങൾ എന്നിവ മനുഷ്യരിൽ ഉപയോഗിക്കുന്നതിനുള്ള വ്യക്തമായ മാനണ്ഡങ്ങളും സുരക്ഷാ നിയമങ്ങളും രൂപീകരിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ഈ കൺസൾട്ടേഷനിൽ പങ്കെടുത്തു തങ്ങളുടെ നിർദ്ദേശങ്ങൾ രേഖപ്പെടുത്താം. രോഗികളുടെ സുരക്ഷയും മെഡിക്കൽ ധാർമ്മികതയും കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം നൂതന ചികിൽസകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
അബുദാബി : അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ച് ഡിജിറ്റൽ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റവുമായി യുഎഇ. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ മെഡിക്കൽ റെക്കോർഡ് സംവിധാനമായ ‘റിയായത്തി’ (Riayati) പ്ലാറ്റ്ഫോമുമായി അബുദാബിയിലെ ‘മലാഫി’ (Malaffi), ദുബായിലെ ‘നബിദ്’ (NABIDH) എന്നിവയെ പൂർണ്ണമായി ബന്ധിപ്പിച്ചു. ഈ സംയോജനം വഴി രാജ്യത്തെ ഏത് ആശുപത്രിയിലെ ഡോക്ടർമാർക്കും രോഗികളുടെ മുൻകാല ചികിത്സാ വിവരങ്ങൾ ഉടനടി ലഭ്യമാകും.
ഓൺലൈൻ അപ്പോയിന്റ്മെന്റുകൾ, ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ, ഡിജിറ്റൽ പ്രിസ്ക്രിപ്ഷനുകൾ എന്നിവയിലൂടെ രോഗികൾക്ക് വേഗത്തിലുള്ള സേവനങ്ങളാണ് ഈ ഇക്കോസിസ്റ്റം ഉറപ്പാക്കുന്നത്. രോഗനിർണ്ണയം കൃത്യമാക്കാനും ചികിത്സാ വിവരങ്ങൾ വിശകലനം ചെയ്യാനും എഐ (AI) സാങ്കേതികവിദ്യയും രാജ്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ‘വി ദി യുഎഇ 2031’ വിഷന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ ഡിജിറ്റൽ മാറ്റം വലിയ പങ്കുവഹിക്കുന്നു.
ദുബായ് : യുഎഇയിൽ ആയിരക്കണക്കിന് സ്ത്രീകൾ നേരിടുന്ന കഠിനമായ ആർത്തവവേദനയ്ക്കും വന്ധ്യതാ പ്രശ്നങ്ങൾക്കും കാരണമാകുന്ന ‘എൻഡോമെട്രിയോസിസ്’ രോഗനിർണ്ണയം നടത്താൻ ശരാശരി 11 വർഷത്തിലധികം വൈകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഗർഭപാത്രത്തിന് പുറത്ത് കോശങ്ങൾ വളരുന്ന ഈ അവസ്ഥ തിരിച്ചറിയാൻ അവിവാഹിതരായ സ്ത്രീകളിൽ 15 വർഷം വരെ താമസമെടുക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആർത്തവവേദന സ്ത്രീകൾ സഹിക്കേണ്ടതാണെന്ന സാംസ്കാരിക മനോഭാവവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് പലരെയും വർഷങ്ങളോളം നിശ്ശബ്ദമായി വേദന സഹിക്കാൻ പ്രേരിപ്പിക്കുന്നത്.
മറ്റ് ഗർഭാശയ-ഉദര രോഗങ്ങളുമായി ലക്ഷണങ്ങൾ ഒത്തുപോകുന്നതാണ് എൻഡോമെട്രിയോസിസ് കണ്ടെത്താൻ വൈകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. ആദ്യഘട്ടങ്ങളിൽ സാധാരണ അൾട്രാസൗണ്ട് സ്കാനിംഗിൽ പോലും ഈ രോഗം തെളിഞ്ഞു കാണാറില്ല. അതിനാൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ രോഗിയുടെ ലക്ഷണങ്ങൾ മാത്രം വിലയിരുത്തി പ്രാഥമിക നിഗമനത്തിലെത്താനും ചികിത്സ വേഗത്തിലാക്കാനും പുതിയ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ആർത്തവവേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ സ്ത്രീകൾ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കാൻ യുഎഇ; നിയമം വരുന്നതിന് മുൻപ് നിങ്ങളുടെ അഭിപ്രായം അറിയിക്കാം
ദുബായ് : മൃഗങ്ങളിൽ നിന്നുള്ള അവയവങ്ങളും കൃത്രിമമായി നിർമ്മിക്കുന്ന അവയവങ്ങളും (Non-human organs) മനുഷ്യരിൽ വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് യുഎഇ പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും അഭിപ്രായം തേടുന്നു. ‘യുഎഇ ലെജിസ്ലേഷൻ’ പ്ലാറ്റ്ഫോം വഴി ഒരു മാസത്തേക്കാണ് നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്.
ഇത്തരം ശസ്ത്രക്രിയകളുടെ സുരക്ഷ, നിയമപരമായ ചട്ടക്കൂട്, വരാവുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ഫീഡ്ബാക്ക് ആണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രാലയത്തിന്റെ കൃത്യമായ ലൈസൻസില്ലാതെ മൃഗങ്ങളുടെ അവയവങ്ങൾ മാറ്റിവെക്കുന്നത് യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷയും 1 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.