ഫുജൈറ : ഈ വർഷത്തിന്റെ (2026) തുടക്കം മുതൽ ഫുജൈറയിൽ നടത്തിയ വിവിധ പരിശോധനകളിൽ പ്രമുഖ ആഗോള ബ്രാൻഡുകളുടെ 900-ലധികം വ്യാജ ഉൽപ്പന്നങ്ങൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു. ജനുവരിയിലും മെയ് മാസത്തിലുമായി നടത്തിയ പരിശോധനകളിൽ വ്യാജ സ്പോർട്സ് ഷൂസുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വിപണിയിൽ വ്യാജ സാധനങ്ങൾ വിൽക്കുന്നത് തടയാൻ കർശന പരിശോധനകൾ തുടരുമെന്ന് വ്യക്തമാക്കിയ മുൻസിപ്പാലിറ്റി, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
Fujairah
ഫുജൈറ: യുഎഇയിലെ വിവിധ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ സർവീസുകൾ ഈ വർഷം ഘട്ടങ്ങളായി ആരംഭിക്കും. ഇതിന്റെ മുന്നോടിയായി ഫുജൈറ സ്റ്റേഷനിൽ നിന്ന് ഹജർ പർവതനിരകൾ ലക്ഷ്യമാക്കി അൽ ബിത്ന പാലം വരെ മാധ്യമപ്രവർത്തകർക്കായി പ്രത്യേക പരീക്ഷണ ഓട്ടം നടത്തി. യുഎഇയിലെ ആദ്യത്തെ സമ്പൂർണ്ണ യാത്രാ റെയിൽവേ സ്റ്റേഷനായ ഫുജൈറയിൽ ക്രീം-ഗ്രേ നിറങ്ങളിലുള്ള ആധുനിക ഇന്റീരിയർ, വിശാലമായ ഗ്ലാസ് പാനലുകൾ, കൃത്യമായ ഡിജിറ്റൽ ബോർഡുകൾ, അത്യാധുനിക ഓട്ടോമേറ്റഡ് ബാരിയറുകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ ആശ്വാസകരമായ യാത്ര ഉറപ്പാക്കുന്നതിനായി വിപുലമായ ലെഗ്റൂം സൗകര്യമുള്ള സീറ്റുകൾ, അതിവേഗ സൗജന്യ വൈഫൈ (Wi-Fi), ചാർജിംഗ് പോർട്ടുകൾ, ഡിജിറ്റൽ സ്ക്രീനുകൾ എന്നിവ ട്രെയിൻ കോച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ എമിറേറ്റുകൾക്കിടയിലുള്ള യാത്ര കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫുജൈറ തീരത്ത് കടലാമകളുടെ മുട്ടയിടൽ കേന്ദ്രങ്ങൾ കണ്ടെത്തി; സുരക്ഷയൊരുക്കി അധികൃതർ
ഫുജൈറ : ഫുജൈറയുടെ തീരപ്രദേശങ്ങളിൽ കടലാമകൾ മുട്ടയിടുന്ന മൂന്ന് പ്രധാന കേന്ദ്രങ്ങൾ ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി കണ്ടെത്തി. എമിറേറ്റിന്റെ സമുദ്ര ജീവസംരക്ഷണ പ്രവർത്തനങ്ങളിൽ വലിയൊരു നാഴികക്കല്ലാണിത്. വർഷം തോറും മാർച്ച് മുതൽ ജൂൺ വരെ നീളുന്ന കടലാമകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് നടത്തിയ പതിവ് തീരദേശ സർവേകളിലാണ് ഈ കേന്ദ്രങ്ങൾ കണ്ടെത്തിയത്.
ദിബ്ബയിലെ അൽ ഫഖൈത് (Al Fqait) സംരക്ഷിത മേഖലയ്ക്ക് സമീപം റോയൽ ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ടിന്റെ തീരത്താണ് ഈ പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുള്ളത്. കടലാമകൾ മുട്ടയിടുന്നതിനും അവ വിരിഞ്ഞിറങ്ങുന്നതിനും യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാതിരിക്കാൻ ഹോട്ടൽ അധികൃതരുമായി സഹകരിച്ച് എൻവയോൺമെന്റ് അതോറിറ്റി ഈ പ്രദേശങ്ങൾ പൂർണ്ണമായും സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അതോറിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷിച്ച ഏഴ് കടലാമകളെ വിജയകരമായി കടലിലേക്ക് തുറന്നുവിടുകയും ചെയ്തു.
ഫുജൈറ : യുഎഇയിലെ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും, ഫുജൈറയിൽ പൂർത്തിയായ രാജ്യത്തെ ആദ്യ യാത്രാ റെയിൽവേ സ്റ്റേഷൻ മാധ്യമങ്ങൾക്കായി തുറന്നു കാട്ടി. സ്റ്റേഷന്റെ സൗകര്യങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാത്രാ ട്രെയിനിന്റെയും ആദ്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ വർഷം അവസാനത്തോടെ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
ഫുജൈറ : ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് മേഖലയിൽ കണ്ട പുക പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം മൂലമാണെന്ന് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. പതിവ് അറ്റകുറ്റപ്പണികൾക്കിടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ ഫുജൈറ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
റോബോട്ട് ഗൈഡുകളും അത്യാധുനിക സൗകര്യങ്ങളും; ഇത്തിഹാദ് റെയിലിന്റെ ഫുജൈറ സ്റ്റേഷൻ സന്ദർശകർക്കായി തുറന്നു
ഫുജൈറ : യുഎഇയുടെ യാത്രാ ട്രെയിൻ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലായി ഫുജൈറയിലെ ആദ്യത്തെ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ പുറംലോകത്തിന് പരിചയപ്പെടുത്തി. അത്യാധുനിക സൗകര്യങ്ങളും ഭാവികാലത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയുമാണ് സ്റ്റേഷന്റെ പ്രധാന ആകർഷണം. ക്രീം, ഗ്രേ നിറങ്ങളിലുള്ള ഇന്റീരിയറും വലിയ ഗ്ലാസ് ഭിത്തികളും എൽഇഡി ലൈറ്റുകളും സ്റ്റേഷനുള്ളിൽ ധാരാളം സ്വാഭാവിക വെളിച്ചവും ആധുനികതയും ഉറപ്പാക്കുന്നു.
ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സ്റ്റേഷൻ സന്ദർശിച്ചു. തുടർന്ന് ഫുജൈറയിൽ നിന്ന് ബത്നയിലേക്ക് ട്രെയിൻ യാത്ര നടത്തിയ അവർ സ്റ്റേഷനിലെ പ്രവർത്തനങ്ങളും യാത്രാ സേവനങ്ങളുടെ പുരോഗതിയും വിലയിരുത്തി.
സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനും വിവരങ്ങൾ നൽകാനുമായി ടച്ച്സ്ക്രീൻ സൗകര്യമുള്ള അത്യാധുനിക റോബോട്ടുകളെ സജ്ജമാക്കിയിട്ടുണ്ട്. ടിക്കറ്റുകൾ വാങ്ങുന്നതിനായി മെഷീനുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് അച്ചടിച്ച ടിക്കറ്റോ ഇലക്ട്രോണിക് ടിക്കറ്റോ ഉപയോഗിക്കാം. ടിക്കറ്റിലെ ക്യുആർ (QR) കോഡ് സ്കാൻ ചെയ്താണ് യാത്രക്കാർ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കേണ്ടത്. യാത്രാ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ ടിക്കറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
യുഎഇ: യുഎഇയിലെ വ്യോമഗതാഗതം പൂർണ്ണമായി സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയത്.
യുഎഇ വ്യോമപാതയിലെ സാധാരണ പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് അധികൃതർ ഈ തീരുമാനം എടുത്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കി യുഎഇ;അനധികൃത സ്വത്തുക്കൾ ഇനി ഉടൻ കണ്ടുകെട്ടും
യുഎഇ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനായി നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കാൻ യു.എ.ഇ തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ കമ്മിറ്റി അംഗീകരിച്ചു. വെർച്വൽ അസറ്റുകളെയും (Virtual Assets) ഈ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും അവയുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും.
കടലാമകൾക്ക് പുനർജന്മം: കടലാമകൾ തിരികെ കടലിലേക്ക് മടങ്ങി- ഫുജൈറ നാമ ബീച്ചിൽ ഇന്ന് കടലാമകളുടെമ റിലീസ് ഇവന്റ് നടന്നു
ഫുജൈറ: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി. വിവിധ കാരണങ്ങളാൽ അവശതയിലാവുകയും പിന്നീട് ഫുജൈറ റിസർച്ച് സെന്ററിൽ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത ഹരിത കടലാമകളെ (Green Sea Turtles) അധികൃതർ വിജയകരമായി കടലിലേക്ക് തുറന്നുവിട്ടു. നീമ റിസോർട്ട് ആൻഡ് വില്ലാസ് ബീച്ചിൽ നടന്ന ചടങ്ങിൽ വിവിധ പ്രായത്തിലുള്ള കടലാമകളെയാണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കി അയച്ചത്.
അറ്റ്ലാന്റിസ് ദി പാം ഗ്രൂപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുന്ന വിപുലമായ ഗവേഷണ പദ്ധതിയുടെ ഭാഗമായാണിത്. കടലാമകളുടെ സഞ്ചാരപഥം, പ്രജനന ശീലങ്ങൾ, അവ ഇഷ്ടപ്പെടുന്ന തീരങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഇവയിൽ അത്യാധുനിക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഫുജൈറയുടെ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളെ നിലനിർത്തുന്നതിനും ഈ വിവരങ്ങൾ ഏറെ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
പവിഴപ്പുറ്റുകളുടെ കൃഷിയിലൂടെ കടലാമകളുടെ ആവാസകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സമുദ്രജീവികളുടെ സംരക്ഷണത്തിനായി പൊതുജനങ്ങളുടെ സഹകരണം അതോറിറ്റി അഭ്യർത്ഥിച്ചു. കടലാമകൾ അപകടത്തിൽപ്പെട്ടതോ അസുഖം ബാധിച്ചതോ ആയി ശ്രദ്ധയിൽപ്പെട്ടാൽ 800TURTLE (800 887853) എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്.
പ്രവാസികൾക്ക് ലുലുവിന്റെ ‘വിഷുക്കൈനീട്ടം’- കണിക്കൊന്നയും സദ്യവട്ടങ്ങളുമായി ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങി
ദുബായ്: പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കേരളത്തിൽ നിന്നുള്ള വിഭവങ്ങളുമായി ലുലു ഗ്രൂപ്പ്. പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി 3200 ടണ്ണോളം പഴം, പച്ചക്കറി ഉത്പന്നങ്ങളാണ് കേരളത്തിൽ നിന്ന് ജിസിസിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്പോർട്ട്സ് വഴി നേരിട്ട് സംഭരിച്ച ഉത്പന്നങ്ങളാണ് പ്രവാസികൾക്കായി വിപണിയിലെത്തുന്നത്.
നാഷണൽ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനത്തിൽ മാത്രം 100 ടൺ പച്ചക്കറികളാണ് കൊച്ചിയിൽ നിന്ന് അബുദാബിയിലെത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകും. വിഷുക്കണിയൊരുക്കാൻ കണിക്കൊന്നയും വെള്ളരിയും, സദ്യവട്ടങ്ങൾക്കായി വാഴയിലയും നാളികേരവും ഉൾപ്പെടെ സകല വിഭവങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
23 വിഭവങ്ങളും രണ്ട് തരം പായസവും അടങ്ങുന്ന വിപുലമായ വിഷുസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ വഴിയോ നേരിട്ടോ ബുക്ക് ചെയ്യാം. നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷണൽ ‘ഹാപ്പിനെസ്’ പോയിന്റുകളും ലഭിക്കും.20-ൽ അധികം വൈവിധ്യമാർന്ന പായസങ്ങളുമായി പ്രത്യേക പായസം മേളയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഇളവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. 200 ദിർഹത്തിന് പർച്ചേസ് ചെയ്യുന്നവർക്ക് 50 ദിർഹം ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈൻ ഷോപ്പിംഗിനും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്.
വിഷുവിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്ക് വലിയ കരുത്തുപകരുന്നതാണ് ലുലുവിന്റെ ഈ നീക്കം.