ഷാർജ : സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് മൊബൈൽ ആപ്പുകൾ വഴി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഏഷ്യൻ സ്വദേശികളായ ഏഴംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരകളെ ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ച് റിമോട്ട്-ആക്സസ് (ഫോൺ നിയന്ത്രിക്കാൻ സഹായിക്കുന്ന) ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ ആപ്പുകൾ വഴി വ്യക്തികളുടെ ഫോണുകളും ബാങ്കിംഗ് വിവരങ്ങളും പൂർണ്ണമായി നിയന്ത്രിച്ചാണ് സംഘം അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിച്ചിരുന്നത്.
ഒരു അറബ് സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. സാധാരണക്കാരായ തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്തും സാമ്പത്തിക പ്രതിഫലം നൽകിയും അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാണ് തട്ടിപ്പ് പണം സംഘം കൈമാറ്റം ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി. പ്രതികളിൽ നിന്ന് നിരവധി ബാങ്ക് കാർഡുകൾ, ചെക്ക് ബുക്കുകൾ, വ്യാജ കമ്പനി സീലുകൾ, ലാപ്ടോപ്പുകൾ എന്നിവ കണ്ടെടുത്തു. സംശയകരമായ ലിങ്കുകളോ ആപ്പുകളോ ഡൗൺലോഡ് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ കൈമാറരുതെന്നും അടിയന്തിര സാഹചര്യങ്ങളിൽ 999 ലും അല്ലാത്തപ്പോൾ 901 ലും പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.