ദുബൈ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വലിയ രീതിയിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. കുവൈറ്റ്, ഒമാൻ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഭീഷണികൾ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞതായി യുഎഇ അധികൃതർ വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 3 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 78.50 ഡോളറിലെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യോമപാതയിലെ മാറ്റങ്ങൾ കാരണം വിമാന സർവീസുകളിൽ സമയമാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എയർലൈൻ നിർദ്ദേശങ്ങൾ പരിശോധിക്കണമെന്നും ഔദ്യോഗിക സുരക്ഷാ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.
World
ഗാസ : ഗാസ സ്ട്രിപ്പിൽ പ്രവർത്തിക്കുന്ന യുഎഇ ഫീൽഡ് ആശുപത്രിയിൽ യുണൈറ്റഡ് നേഷൻസിന്റെ (UN) ഉന്നതതല പ്രതിനിധി സംഘം സന്ദർശനം നടത്തി. യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് (OCHA), ഫലസ്തീനിലെ യുഎൻ റസിഡന്റ് കോർഡിനേറ്റർ ഓഫീസ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിയത്. യുഎഇ ഇവിടെ നൽകിവരുന്ന മികച്ച ചികിൽസാ സൗകര്യങ്ങളെയും മാനുഷിക സഹായങ്ങളെയും സംഘം വിലയിരുത്തി.
യുഎൻ റസിഡന്റ് ആൻഡ് ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ഡോ. രാമീസ് അലക്ബറോവ്, ഡെപ്യൂട്ടി കോർഡിനേറ്റർ സൂസൻ ത്കാലെക്, ഗാസയിലെ ഒസിഎച്ച്എ (OCHA) ഓഫീസ് മേധാവി താഹെർ ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. ആശുപത്രിയിലെ വിവിധ വാർഡുകളും അത്യാധുനിക സജ്ജീകരണങ്ങളും കണ്ട സംഘം യുഎഇ മെഡിക്കൽ ടീമിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഗാസയിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി യുഎഇ മിഷനും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗവും ചർച്ച നടത്തി.
ബീജിംഗ്: ‘ബവി’ ചുഴലിക്കാറ്റ് ചൈനീസ് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഒമ്പത് ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച പുലർച്ചെയോടെ കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻഷൗ നഗരത്തിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ കനത്ത നാശനഷ്ടം നേരിട്ട തെക്കൻ, മധ്യ ചൈനയിൽ ഈ ആഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റുകളിൽ 39 പേർ മരിക്കുകയും നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വെൻഷൗ നഗരത്തിൽ നിന്ന് മാത്രം 8.8 ലക്ഷത്തിലധികം ആളുകളെയാണ് ഒഴുപ്പിച്ചത്. കിഴക്കൻ സെജിയാങ്ങിലും വടക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയിലും അതീവ ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനയ്ക്ക് പുറമെ തായ്വാനിലും ജപ്പാനിലും ബവി കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വടക്കൻ തായ്വാനിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഫിലിപ്പീൻസിൽ ബവി കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മറ്റ് അപകടങ്ങളിലുമായി മരണസംഖ്യ 18 ആയി ഉയർന്നു. ജപ്പാനിലെ ഒക്കിനാവയിൽ 18,000-ത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ആഗോളതാപനവും എൽ നിനോ പ്രതിഭാസവും സമുദ്രോപരിതലത്തിലെ താപനില വർദ്ധിപ്പിച്ചതാണ് കൊടുങ്കാറ്റിന്റെ തീവ്രത ഇത്രയധികം വർദ്ധിക്കാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദുബായ് : അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയതിന് പിന്നാലെ ഇറാനിലെ സൈനിക, വ്യോമ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബുഷെറിലെ ഐആർജിസി (IRGC) കേന്ദ്രം, ചബഹാർ തുറമുഖം, ഇറാൻഷഹർ വിമാനത്താവളം എന്നിവടങ്ങളിലാണ് യുഎസ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ റെയിൽവേ പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായും 14 പേർ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അമേരിക്കൻ ആക്രമണത്തിന് പകരമായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, ഖത്തറിലെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന റഡാർ കേന്ദ്രം, ബഹ്റൈനിലെ യുഎസ് ഇന്ധന സംഭരണശാലകൾ എന്നിവയ്ക്ക് നേരെയാണ് ഇറാന്റെ ആത്മഹത്യാ ഡ്രോണുകൾ കുതിച്ചെത്തിയത്. ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയപ്പോൾ, കുവൈറ്റ് തങ്ങൾക്ക് നേരെ വന്ന 4 മിസൈലുകളും 10 ഡ്രോണുകളും വിജയകരമായി തകർത്തതായി അറിയിച്ചു. ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്.
അബുദാബി : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക് 1.82 ദശലക്ഷം ദിർഹം (ഏകദേശം 18.2 ലക്ഷം ദിർഹം) പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (CBUAE). കേന്ദ്ര ബാങ്കിന്റെ മാർക്കറ്റ് പെരുമാറ്റച്ചട്ടങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ കടുത്ത സാമ്പത്തിക ശിക്ഷ. എന്നാൽ വീഴ്ച വരുത്തിയ വിദേശ ബാങ്കിന്റെ പേര് വിവരങ്ങൾ റെഗുലേറ്റർ വെളിപ്പെടുത്തിയിട്ടില്ല.
ബാങ്ക് ഇടപാടുകാർ ആവശ്യപ്പെട്ട ‘ലയബിലിറ്റി ലെറ്റർ’ (Liability Letter) നിർബന്ധിത ഏഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ നൽകാൻ ഈ ബാങ്ക് ശാഖ പരാജയപ്പെട്ടതായി സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഒരു ഉപഭോക്താവ് തന്റെ ബാങ്ക് ബാധ്യതകൾ (വായ്പകൾ) മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാനോ പുതിയ ധനസഹായം നേടാനോ ശ്രമിക്കുമ്പോഴാണ് ലയബിലിറ്റി ലെറ്റർ ആവശ്യമായി വരുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ രേഖ കൃത്യസമയത്ത് നൽകണമെന്ന് യുഎഇ നിയമപ്രകാരം നിർബന്ധമാണ്. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ഉയർന്ന സുതാര്യതയും സമഗ്രതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.