ദുബായ്: കോവിഡ് മഹാമാരിയുടെ കാലത്ത് വിദേശത്തുനിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ‘എയർ സുവിധ’ (Air Suvidha) ഹെൽത്ത് ഡിക്ലറേഷൻ പോർട്ടൽ കൂടുതൽ കർശനമായ നിബന്ധനകളോടെ ഇന്ത്യ വീണ്ടും നിർബന്ധമാക്കിയതോടെ യു.എ.ഇയിൽ നിന്നുള്ള പ്രവാസികൾക്കിടയിൽ കടുത്ത ആശങ്കയും ആശയക്കുഴപ്പവും.
ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയുടെ (Ebola Outbreak) പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി ‘എയർ സുവിധ 2.0’ (Air Suvidha 2.0) ഡിജിറ്റൽ സംവിധാനം തിരികെ കൊണ്ടുവന്നത്. ഇനി മുതൽ യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുൻപായി ഓൺലൈൻ വഴി സ്വയം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ വിവരങ്ങൾ സമർപ്പിച്ചിരിക്കണം. ഇത് ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്.