ദുബായ് : പുതിയ അധ്യയന വർഷത്തിന് (2026-27) മുന്നോടിയായി യുഎഇയിലെ രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായി സ്കൂൾ ബസ് നിരക്കുകളിലെ വർദ്ധനവ്. ദുബായ് ലാൻഡ് ജിഇഎംഎസ് വിഞ്ചസ്റ്റർ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സേവനം നൽകുന്ന എസ് ടി എസ് ഗ്രൂപ്പ് (STS Group) ബസ് ഫീസിൽ 5 ശതമാനം വരെ വർദ്ധനവ് വരുത്തിയതായി രക്ഷിതാക്കളെ അറിയിച്ചു. സുരക്ഷിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിനും പ്രവർത്തനച്ചെലവുകൾ നേരിടുന്നതിനുമാണ് ഫീസ് കൂട്ടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഇന്ധനവിലയിലുണ്ടായ കുത്തനെ വർദ്ധനവ് സ്കൂൾ മാനേജ്മെന്റുകൾക്കും ട്രാൻസ്പോർട്ട് ഏജൻസികൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്ന് ഡൽഹി പ്രൈവറ്റ് സ്കൂൾ (DPS) വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ദിനേശ് കോത്താരി വ്യക്തമാക്കി. സാമ്പത്തിക ഭാരം പരമാവധി കുറയ്ക്കാൻ 3 മുതൽ 4 ശതമാനം വരെ മാത്രമാണ് പല സ്കൂളുകളും ബസ് നിരക്ക് ഉയർത്തിയത്. എന്നാൽ എല്ലാ സ്കൂളുകളിലും ഒരേ നിരക്കിലല്ല വർദ്ധനവെന്നും, ഓരോ സ്കൂളിന്റെയും കരാർ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഫീസ് പുതുക്കുന്നതെന്നും എസ് ടി എസ് ഗ്രൂപ്പ് വ്യക്തമാക്കി.
Education
യു.എ.ഇ വിദ്യാലയങ്ങളിൽ ഗെയിമിംഗ് അഡിക്ഷനും ബുള്ളിയിംഗിനുമെതിരെ പുതിയ ബോധവൽക്കരണം
ദുബായ് : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ബുള്ളിയിംഗ് (Bullying), വൈപ്പിംഗ് (Vaping), ഗെയിമിംഗ് അഡിക്ഷൻ (Gaming addiction) തുടങ്ങിയ തെറ്റായ ശീലങ്ങൾ തടയുന്നതിനായി വിദ്യാലയങ്ങളിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പുതിയ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് വിമൻസ് അസോസിയേഷൻ നിർദ്ദേശിച്ച ‘ഫെനോമിന ആൻഡ് സൊല്യൂഷൻസ്’ (Phenomena and Solutions) എന്ന പദ്ധതിയാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നത്.
എല്ലാ സ്കൂൾ തലങ്ങളിലുമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ പ്രതിമാസ പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, ഡിജിറ്റൽ സുരക്ഷാ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സർവേകളിലൂടെയും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചും പദ്ധതിയുടെ പുരോഗതി പതിവായി വിലയിരുത്തും.
2026-27 അധ്യയന വർഷത്തിൽ യു.എ.ഇയിൽ പുതിയ പ്രീമിയം അന്താരാഷ്ട്ര സ്കൂളുകൾ വരുന്നു
യു.എ.ഇ : പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമേകി 2026-27 അധ്യയന വർഷത്തിൽ ദുബായിലും ഷാർജയിലുമായി നിരവധി പ്രമുഖ ബ്രിട്ടീഷ്, ഐ.ബി (International Baccalaureate) അന്താരാഷ്ട്ര സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നു. ടൗൺ സ്ക്വയർ, മുഡോൺ, ദുബായ് സ്പോർട്സ് സിറ്റി, ബുർ ദുബായ്, അൽജദ തുടങ്ങിയ പ്രധാന താമസ മേഖലകളോട് ചേർന്നാണ് കൂടുതൽ സ്കൂളുകളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത് ദീർഘദൂര യാത്രകൾ ഒഴിവാക്കി താമസ സ്ഥലങ്ങൾക്ക് തൊട്ടടുത്തുതന്നെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം മക്കൾക്ക് ലഭ്യമാക്കാൻ രക്ഷിതാക്കളെ സഹായിക്കും.
ലോകപ്രശസ്തമായ പാരമ്പര്യ ബ്രിട്ടീഷ് സ്കൂളുകളായ ‘ഹാറോ ഇന്റർനാഷണൽ സ്കൂൾ’ (Harrow International School Dubai), ‘ക്വീൻ എലിസബത്ത്സ് സ്കൂൾ’ (Queen Elizabeth’s School Dubai), ‘റഗ്ബി സ്കൂൾ’ (Rugby School Dubai) എന്നിവ ഈ വർഷം ദുബായിൽ പ്രവർത്തനം തുടങ്ങുന്നുണ്ട്. അതോടൊപ്പം ആഷ് മൗണ്ട് സ്കൂൾ (Ash Mount School), ദുബായ് ഇന്റർനാഷണൽ അക്കാദമി ടൗൺ സ്ക്വയർ, ഷാർജ അൽജദയിലെ റാഫിൾസ് വേൾഡ് അക്കാദമി തുടങ്ങിയ ഐ.ബി അക്കാദമി സ്ഥാനാർത്ഥി സ്കൂളുകളും കാമ്പസുകൾ തുറക്കുന്നു. മിതമായ ഫീസ് ഘടന, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ മാനസിക സന്ദേശത്തിനും കായിക വികസനത്തിനും മുൻഗണന നൽകുന്ന പാഠ്യപദ്ധതി എന്നിവയാണ് ഈ പുതിയ സ്കൂളുകളുടെ പ്രധാന സവിശേഷതകൾ.
യൂണിവേഴ്സിറ്റി ലൈസൻസിങ് ചട്ടക്കൂടിന് യുഎഇയുടെ അംഗീകാരം; ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സുതാര്യതയും വർദ്ധിക്കും
യുഎഇ : ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ പഠന അന്തരീക്ഷം ഒരുക്കുന്നതിനായി പുതിയ യൂണിവേഴ്സിറ്റി ലൈസൻസിങ് ചട്ടക്കൂടിന് (University Licensing Framework) അംഗീകാരം നൽകി. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം കൂടുതൽ ശക്തമാക്കാനും, നിയന്ത്രണ ചട്ടങ്ങൾ ലളിതമാക്കാനും, വിദ്യാർത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. കൂടാതെ, സർവ്വകലാശാലകൾക്ക് വ്യവസായ മേഖലകളുമായും തൊഴിൽദാതാക്കളുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാനും ഇത് സഹായിക്കും.
ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മേഖലയിലെ ഫെഡറൽ ഡിക്രി നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചട്ടക്കൂട് രൂപീകരിച്ചിരിക്കുന്നത്. ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്നവ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ സർവ്വകലാശാലകൾക്കും കോളേജുകൾക്കുമായി ഏകീകൃത ദേശീയ മാനദണ്ഡം (Unified National Reference) ഇത് ഉറപ്പാക്കും. പ്രാദേശിക അധികാരികളുടെ അധികാരപരിധി മാനിച്ചുകൊണ്ട് തന്നെ, ദേശീയ നിലവാരം കാത്തുസൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിഭകളെ വളർത്തിയെടുക്കാൻ കൈകോർത്ത് യുഎഇ; ഹംദാൻ ഫൗണ്ടേഷനും നോളജ് ഫണ്ടും പുതിയ പദ്ധതിയുമായി രംഗത്ത്
ദുബൈ : ദുബൈയിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രതിഭാധനരായ (Gifted) വിദ്യാർത്ഥികളെ കണ്ടെത്താനും അവരുടെ കഴിവുകൾ വളർത്തിയെടുക്കാനുമായി ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷനും നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി ‘ഹംദാൻ ഗിഫ്റ്റഡ്നെസ് സ്കെയിൽ’ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കഴിവുകൾ ശാസ്ത്രീയമായി വിലയിരുത്തുകയും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക കോഴ്സുകളിൽ പ്രവേശനം നൽകും. ഭാവിയിലെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ദുബായ്: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ ദാതാക്കളായ താലീം ഗ്രൂപ്പിന് ഈ സാമ്പത്തിക വർഷത്തിൽ വൻ വരുമാന നേട്ടം. പ്രീമിയം സ്കൂളുകളിലെ ഫീസ് നിരക്കുകളിൽ വരുത്തിയ മൂന്നര ശതമാനം വർദ്ധനവും പുതിയ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ വൻതോതിലുള്ള പ്രവേശനവുമാണ് കമ്പനിയുടെ വരുമാനം റെക്കോർഡ് ഉയരത്തിൽ എത്തിച്ചത്.
2025/26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ താലീമിന്റെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് പതിനെട്ടര ശതമാനം വർദ്ധിച്ച് 117 കോടി ദിർഹമായി ഉയർന്നു. നികുതിക്ക് ശേഷമുള്ള കമ്പനിയുടെ അറ്റാദായം ഒൻപത് ശതമാനം വർദ്ധിച്ച് 28.32 കോടി ദിർഹത്തിലെത്തിയിട്ടുണ്ട്. പുതിയ ക്യാമ്പസുകൾ ആരംഭിച്ചതുമായി ബന്ധപ്പെട്ട വലിയ വികസന ചിലവുകൾക്കിടയിലും പ്രീമിയം വിദ്യാഭ്യാസത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ മികച്ച സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു.
താലീമിന്റെ പ്രീമിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം പതിനൊന്നര ശതമാനം വർദ്ധിച്ച് പതിനെണ്ണായിരത്തി അഞ്ഞൂറിലധികമായി ഉയർന്നു. ഡിബിഎസ് മിറ, ഡിബിഎസ് ഐലൻഡ്സ് എന്നീ പുതിയ സ്കൂളുകൾ ആരംഭിച്ചതോടെ മൊത്തം സീറ്റുകളുടെ എണ്ണവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. നിലവിൽ യുഎഇയിലുടനീളം താലീം 14 പ്രീമിയം സ്കൂളുകളാണ് നടത്തുന്നത്. കൂടാതെ വിവിധ സർക്കാർ പങ്കാളിത്തത്തോടെയുള്ള 23 സ്കൂളുകളിലായി ഇരുപത്തിമൂവായിരത്തിലധികം വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ കൂടുതൽ പ്രീമിയം സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പെന്ന് താലീം ചെയർമാൻ ഖാലിദ് അൽ തായർ വ്യക്തമാക്കി. വരുന്ന ഓഗസ്റ്റ് 31-ന് ഹാരോ ഇന്റർനാഷണൽ സ്കൂൾ ദുബായ് പ്രവർത്തനം ആരംഭിക്കും. ഇതിനോടകം തന്നെ മുന്നൂറ്റിലധികം വിദ്യാർത്ഥികൾ ഇവിടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഹാരോ അബുദാബി, ഡിബിഎസ് ഗാഫ് വുഡ്സ് എന്നിവ കൂടി അടുത്ത രണ്ട് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നതോടെ അയ്യായിരത്തിലധികം പുതിയ പ്രീമിയം സീറ്റുകൾ കൂടി വിപണിയിൽ ലഭ്യമാകുമെന്നും യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ താലീമിന്റെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലൻ വില്യംസൺ അറിയിച്ചു.
ഇനി അധികം കാത്തിരിക്കേണ്ട! യുഎഇ സ്കൂൾ ഫലപ്രഖ്യാപനത്തിന്റെ സമയക്രമം പുറത്തുവിട്ടു
ദുബായ് : യുഎഇയിലെ പൊതുവിദ്യാലയങ്ങളിലും (Government Schools) മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ (MoE) സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലുമുള്ള 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 2025-2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫല തീയതികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് തിരക്കില്ലാതെ ഫലം അറിയുന്നതിനായി രണ്ടു ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിലാണ് ഫലപ്രഖ്യാപനം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ട ഫലപ്രഖ്യാപനം 2026 ജൂലൈ 12 ഞായറാഴ്ച നടക്കും. അന്ന് രാവിലെ 10 മണിക്ക് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെയും, ഉച്ചയ്ക്ക് 12 മണിക്ക് 9 മുതൽ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും ഫലം പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിൽ ജൂലൈ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെയും, ഉച്ചയ്ക്ക് 12 മണിക്ക് 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെയും ഫലങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിശ്ചിത സമയത്തു വിദ്യാർത്ഥി പോർട്ടൽ (Student Portal) വഴി ഫലം പരിശോധിക്കാവുന്നതാണ്. അതത് ഫലപ്രഖ്യാപന ദിവസങ്ങളിൽ രാത്രി 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതിസന്ധികളിലും മിന്നിത്തിളങ്ങി യുഎഇ; അന്താരാഷ്ട്ര തലത്തിൽ മികച്ച മാർക്കുമായി വിദ്യാർത്ഥികൾ
ദുബായ് : ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ഫൈനൽ പരീക്ഷകൾ റദ്ദാക്കേണ്ടി വന്നിട്ടും അന്താരാഷ്ട്ര ബാക്കലോറിയറ്റ് (IB) ഡിപ്ലോമ ഫലങ്ങളിൽ ആഗോള ശരാശരിയേക്കാൾ മികച്ച വിജയം സ്വന്തമാക്കി യുഎഇയിലെ വിദ്യാർത്ഥികൾ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം മൂലം ഗൾഫ് മേഖലയിലുടനീളം പരീക്ഷകൾ തടസ്സപ്പെട്ടതിനെ തുടർന്ന്, പരീക്ഷയ്ക്ക് പകരമുള്ള പ്രത്യേക മൂല്യനിർണ്ണയ സംവിധാനമായ ‘നോൺ-എക്സാം കണ്ടിൻജൻസി മെഷർ’ (NECM) വഴിയാണ് അന്താരാഷ്ട്ര ബാക്കലോറിയറ്റ് ഓർഗനൈസേഷൻ ഇത്തവണ ഫലം തയ്യാറാക്കിയത്.
പ്രതികൂല സാഹചര്യങ്ങളിലും യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകളായ ഇന്നോവഞ്ചേഴ്സ് എഡ്യൂക്കേഷൻ 100 ശതമാനം വിജയവും ജിഇഎംഎസ് (GEMS) എഡ്യൂക്കേഷൻ 99 ശതമാനം വിജയവും രേഖപ്പെടുത്തി. ആഗോള ശരാശരിയായ 31 പോയിന്റിനേക്കാൾ വളരെ മുന്നിലെത്തി 35-ലധികം ആവറേജ് പോയിന്റുകൾ നേടിയാണ് യുഎഇ വിദ്യാർത്ഥികൾ തിളങ്ങിയത്. ഈ ബാച്ചിലെ നാല് വിദ്യാർത്ഥികൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കോറായ 45 ഔട്ട് ഓഫ് 45 പോയിന്റുകൾ സ്വന്തമാക്കുകയും കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള ലോകോത്തര സർവ്വകലാശാലകളിൽ ഉയർന്ന സ്കോളർഷിപ്പോടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തു.
അബുദാബി: കുട്ടികളെ ഉൾപ്പെടുത്തി നടത്തുന്ന ശാസ്ത്രീയ പഠനങ്ങളിലും സാമൂഹിക ഗവേഷണങ്ങളിലും അവരുടെ സുരക്ഷയും മാനസികാവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര പദ്ധതിക്ക് അബുദാബിയിൽ വിജയകരമായ തുടക്കം. അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ECA) മൂന്ന് വർഷമെടുത്ത് പൂർത്തിയാക്കിയ ‘ചൈൽഡ് അസന്റ് പ്രൊജക്റ്റ്’ (Child Assent Project) കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്തെ ആഗോള തലത്തിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവെപ്പാണ്.
പലപ്പോഴും ഗവേഷണങ്ങളുടെ ഭാഗമാകുമ്പോൾ കുട്ടികളുടെ താല്പര്യങ്ങൾക്കോ അവരുടെ പ്രായത്തിനനുസരിച്ചുള്ള തീരുമാനങ്ങൾക്കോ വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ലെന്ന പോരായ്മ പരിഹരിക്കാനാണ് ഈ പ്രൊജക്റ്റ് രൂപീകരിച്ചത്. കുട്ടികളിൽ നിന്ന് എങ്ങനെ അവരുടെ പൂർണ്ണ സമ്മതത്തോടെയും താല്പര്യത്തോടെയും വിവരങ്ങൾ ശേഖരിക്കാം, പ്രായത്തിന് അനുസൃതമായി അവരെ എങ്ങനെ പഠനങ്ങളുടെ ഭാഗമാക്കാം എന്നതിനെക്കുറിച്ചുള്ള കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഇതിലൂടെ അതോറിറ്റി മുന്നോട്ട് വയ്ക്കുന്നു.
പദ്ധതിയുടെ പൂർത്തീകരണത്തോടനുബന്ധിച്ച് അതോറിറ്റിയുടെ റിസർച്ച് ഗ്രാന്റ്സ് പ്രോഗ്രാമിന് കീഴിൽ ഇരുപതിലധികം പ്രമുഖ ആഗോള ഗവേഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക ശില്പശാലയും സംഘടിപ്പിച്ചു. വരും വർഷങ്ങളിലെ നയരൂപീകരണത്തിലും ഔദ്യോഗിക പഠനങ്ങളിലും ഈ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഉൾപ്പെടുത്താമെന്ന് ശില്പശാല ചർച്ച ചെയ്തു. അബുദാബിയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ കുട്ട കേന്ദ്രീകൃതമായ ഗവേഷണങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ഈ പ്രായോഗിക നിർദ്ദേശങ്ങൾക്ക് സാധിക്കുമെന്ന് ഇസിഎ റിസർച്ച് ആൻഡ് നോളജ് സൊല്യൂഷൻസ് ഡയറക്ടർ സലേഹ അൽ അസ്രി പറഞ്ഞു. 2026 റിസർച്ച് ഗ്രാന്റ്സ് സൈക്കിളിന്റെ ഭാഗമായി നിലവിൽ ആദ്യകാല ബാലവികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഗവേഷണ പ്രോജക്ടുകൾക്കാണ് അതോറിറ്റി പിന്തുണ നൽകുന്നത്.
ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി ‘സ്കിൽസ് ഫോർ ലൈഫ്’ പദ്ധതി പ്രഖ്യാപിച്ച് കെഎച്ച്ഡിഎ (KHDA). കുട്ടിക്കാലം മുതൽ പഠിതാക്കളുടെ പ്രായോഗികവും സാമ്പത്തികവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ദുബായിലെ ‘എഡ്യൂക്കേഷൻ 33’ തന്ത്രത്തിന്റെ ഭാഗമായി 2026-27 അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കും.
മാറുന്ന ലോകത്തിനനുസരിച്ച് കുട്ടികളെ ഭാവിയിലേക്ക് സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ കഴിവുകൾ, മാനസിക പ്രതിരോധം എന്നിവ പാഠ്യപദ്ധതികളുടെ ഭാഗമാക്കും. മികച്ച കരിയർ തിരഞ്ഞെടുക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കും.