ദുബായ്: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ ദാതാക്കളായ താലീം ഗ്രൂപ്പിന് ഈ സാമ്പത്തിക വർഷത്തിൽ വൻ വരുമാന നേട്ടം. പ്രീമിയം സ്കൂളുകളിലെ ഫീസ് നിരക്കുകളിൽ വരുത്തിയ മൂന്നര ശതമാനം വർദ്ധനവും പുതിയ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ വൻതോതിലുള്ള പ്രവേശനവുമാണ് കമ്പനിയുടെ വരുമാനം റെക്കോർഡ് ഉയരത്തിൽ എത്തിച്ചത്.
2025/26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ താലീമിന്റെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് പതിനെട്ടര ശതമാനം വർദ്ധിച്ച് 117 കോടി ദിർഹമായി ഉയർന്നു. നികുതിക്ക് ശേഷമുള്ള കമ്പനിയുടെ അറ്റാദായം ഒൻപത് ശതമാനം വർദ്ധിച്ച് 28.32 കോടി ദിർഹത്തിലെത്തിയിട്ടുണ്ട്. പുതിയ ക്യാമ്പസുകൾ ആരംഭിച്ചതുമായി ബന്ധപ്പെട്ട വലിയ വികസന ചിലവുകൾക്കിടയിലും പ്രീമിയം വിദ്യാഭ്യാസത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ മികച്ച സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു.
താലീമിന്റെ പ്രീമിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം പതിനൊന്നര ശതമാനം വർദ്ധിച്ച് പതിനെണ്ണായിരത്തി അഞ്ഞൂറിലധികമായി ഉയർന്നു. ഡിബിഎസ് മിറ, ഡിബിഎസ് ഐലൻഡ്സ് എന്നീ പുതിയ സ്കൂളുകൾ ആരംഭിച്ചതോടെ മൊത്തം സീറ്റുകളുടെ എണ്ണവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. നിലവിൽ യുഎഇയിലുടനീളം താലീം 14 പ്രീമിയം സ്കൂളുകളാണ് നടത്തുന്നത്. കൂടാതെ വിവിധ സർക്കാർ പങ്കാളിത്തത്തോടെയുള്ള 23 സ്കൂളുകളിലായി ഇരുപത്തിമൂവായിരത്തിലധികം വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ കൂടുതൽ പ്രീമിയം സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പെന്ന് താലീം ചെയർമാൻ ഖാലിദ് അൽ തായർ വ്യക്തമാക്കി. വരുന്ന ഓഗസ്റ്റ് 31-ന് ഹാരോ ഇന്റർനാഷണൽ സ്കൂൾ ദുബായ് പ്രവർത്തനം ആരംഭിക്കും. ഇതിനോടകം തന്നെ മുന്നൂറ്റിലധികം വിദ്യാർത്ഥികൾ ഇവിടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഹാരോ അബുദാബി, ഡിബിഎസ് ഗാഫ് വുഡ്സ് എന്നിവ കൂടി അടുത്ത രണ്ട് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നതോടെ അയ്യായിരത്തിലധികം പുതിയ പ്രീമിയം സീറ്റുകൾ കൂടി വിപണിയിൽ ലഭ്യമാകുമെന്നും യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ താലീമിന്റെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലൻ വില്യംസൺ അറിയിച്ചു.