ദുബായ് : സോഷ്യൽ മീഡിയയിലോ ഓൺലൈനിലോ ഒരു സ്ഥാപനത്തിനെതിരെ മോശം റിവ്യൂ (Negative Review) പങ്കുവെക്കുമ്പോൾ അത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറാമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ പ്രമുഖ അഭിഭാഷകർ. സത്യസന്ധവും വസ്തുതാപരവുമായ ഉപഭോക്തൃ അഭിപ്രായങ്ങളും (Genuine Feedback), അധിക്ഷേപകരമായ വ്യക്തിഹത്യയും (Defamation/Personal Attack) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പെരുമാറുന്നത് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകും.
ഒരു പ്രശസ്തമായ റസ്റ്റോറന്റിനെക്കുറിച്ച് അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് അടുത്തിടെ അബുദാബി കോടതി 81,000 ദിർഹം (30,000 ദിർഹം ക്രിമിനൽ പിഴയും 51,000 ദിർഹം സിവിൽ നഷ്ടപരിഹാരവും) ശിക്ഷ വിധിച്ചിരുന്നു. യുഎഇ സൈബർ ക്രൈം നിയമപ്രകാരം ഒരു വ്യക്തിയുടെയോ സ്ഥാപന ഉടമയുടെയോ വ്യക്തിപരമായ അന്തസ്സിനെയോ പ്രശസ്തിയെയോ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടത്തിയാൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും രണ്ടു വർഷം വരെ തടവും നാടുകടത്തലും നേരിടേണ്ടി വന്നേക്കാം. “സേവനം മോശമായിരുന്നു” അല്ലെങ്കിൽ “ഭക്ഷണത്തിന്റെ ഗുണനിലവാരം കുറവാണ്” എന്ന് പറയുന്നതിൽ തടസ്സമില്ലെങ്കിലും, തെളിവുകളില്ലാതെ “തട്ടിപ്പ്”, “ചതി” തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
Government
അബുദാബി : മൃഗസംരക്ഷണ, പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷത്തെ ആദ്യ പകുതിയിൽ രാജ്യത്തുടനീളമുള്ള 31 പെറ്റ് ഷോപ്പുകൾ, പക്ഷി-മൃഗ വിപണികൾ, സസ്യ നഴ്സറികൾ എന്നിവയുടെ പ്രവർത്തനം യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അവസാനിപ്പിച്ചു. തദ്ദേശീയ ഭരണകൂടങ്ങളുമായി സഹകരിച്ച് 269 സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനയ്ക്ക് ശേഷമാണ് നടപടി. നിയമലംഘനം കണ്ടെത്തിയ 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തപ്പോൾ, 45 സ്ഥാപനങ്ങൾക്ക് തിരുത്തലുകൾ വരുത്താൻ മുന്നറിയിപ്പ് നൽകി. മറ്റ് 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിയമപരമായ ആവശ്യകതകൾ പൂർത്തിയാക്കുന്നത് വരെ താത്കാലികമായി തടഞ്ഞു.
കൃത്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയും കടുത്ത നടപടിയാണ് സ്വീകരിച്ചത്. ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ സാവകാശം നൽകിയ ശേഷമാണ് മന്ത്രാലയം തുടർനടപടികളിലേക്ക് കടന്നത്. വന്യജീവികളുടെ അനധികൃത വിൽപ്പന തടയുന്നതിനും മൃഗക്ഷേമം ഉറപ്പാക്കുന്നതിനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിയമവിരുദ്ധമായി ജീവികളെയും സസ്യങ്ങളെയും പ്രൊമോട്ട് ചെയ്യുന്ന അക്കൗണ്ടുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദുബായ് : ബാങ്കിൽ നൽകുമ്പോൾ വിവരങ്ങൾ മായിഞ്ഞുപോകുന്ന പ്രത്യേകതരം മഷി (Disappearing Ink) ഉപയോഗിച്ച് 1.7 മില്യൺ (17 ലക്ഷം) ദിർഹത്തിന്റെ ചെക്ക് നൽകി വഞ്ചിച്ച അറബ് സ്വദേശിയോട് തുക മുഴുവൻ തിരികെ നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. തുക തിരികെ നൽകുന്നതിനൊപ്പം ചെക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം മുതൽ 5 ശതമാനം പലിശയും, കേസ് നടത്തിപ്പിലുണ്ടായ മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് 30,000 ദിർഹം നഷ്ടപരിഹാരവും നൽകാൻ കോടതി ആവശ്യപ്പെട്ടു.
വ്യക്തിഗത ഇടപാടിന്റെ ഭാഗമായി ലഭിച്ച ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് എഴുതിയ വിവരങ്ങൾ മാഞ്ഞുപോയതായും ചെക്ക് അസാധുവായതായും പരാതിക്കാരൻ അറിയുന്നത്. ഇതേത്തുടർന്ന് നൽകിയ ക്രിമിനൽ കേസിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ക്രിമിനൽ കോടതി വിധി മുൻനിർത്തിയാണ് സിവിൽ കോടതി ഇപ്പോൾ തുകയും നഷ്ടപരിഹാരവും ഈടാക്കി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
ദുബായ് : മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കണക്കിലെടുത്ത് ഭാവിയിലെ 36 പ്രധാന സുരക്ഷാ വെല്ലുവിളികൾ നിരീക്ഷിച്ച് ദുബായ് പോലീസ്. ദുബായ് പോലീസിലെ ഫ്യൂച്ചർ ഫോർസൈറ്റ് സെന്ററിന്റെ (Future Foresight Centre) നേതൃത്വത്തിൽ ലോകത്തിലെ 30 രാജ്യങ്ങളിൽ നിന്നുള്ള 507 അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധരെ പങ്കാളികളാക്കിയാണ് ഈ സമഗ്ര പഠനം തയ്യാറാക്കിയത്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, ജനസംഖ്യാപരമായ മാറ്റങ്ങൾ, സാങ്കേതിക വിപ്ലവം എന്നിവ മുൻനിർത്തി വരാനിരിക്കുന്ന കുറ്റകൃത്യങ്ങളുടെ രീതികൾ മുൻകൂട്ടി കാണാനും പ്രതിരോധിക്കാനും പഠനം സഹായിക്കും.
സാങ്കേതിക, സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി, രാഷ്ട്രീയ മേഖലകളിലെ മാറ്റങ്ങൾ വിശകലനം ചെയ്താണ് പഠനം പൂർത്തിയാക്കിയതെന്ന് ഫ്യൂച്ചർ ഫോർസൈറ്റ് സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹംദാൻ അഹമ്മദ് അൽ ഗാസിയ വ്യക്തമാക്കി. കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി മുൻകൂട്ടി സുരക്ഷാ നയങ്ങൾ രൂപീകരിക്കാനും സുരക്ഷാ സംവിധാനം കൂടുതൽ സജ്ജമാക്കാനും ഇത് വഴിയൊരുക്കും. ഭാവിയിലെ ഏത് വെല്ലുവിളികളെയും നേരിടാൻ പ്രാപ്തമായ പ്രതിരോധ സുരക്ഷാ ആവാസവ്യവസ്ഥ നിർമ്മിക്കുകയാണ് ഈ സംരംഭത്തിലൂടെ ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.
എൻജിൻ ഓഫ് ചെയ്യാതെ കാർ ഇട്ടിട്ടുപോയാൽ പണി കിട്ടും! 500 ദിർഹം പിഴയുമായി അബുദാബി പോലീസ്
അബുദാബി : ഷോപ്പിംഗിനായി പോകുമ്പോഴോ, എടിഎം ഉപയോഗിക്കുമ്പോഴോ, പെട്രോൾ പമ്പുകളിലും പ്രാർത്ഥനയ്ക്കായി പള്ളികളിൽ കയറുമ്പോഴോ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തിയിട്ട് പോകുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം അശ്രദ്ധ കാണിക്കുന്ന വാഹന ഉടമകൾക്ക് 500 ദിർഹം (AED 500) പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. വാഹനം മോഷ്ടിക്കപ്പെടാനോ അപ്രതീക്ഷിതമായി തീപിടിത്തം ഉണ്ടാകാനോ ഇത് കാരണമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
എൻജിൻ ഓൺ ചെയ്ത വാഹനങ്ങളിൽ ചെറിയ കുട്ടികളെയും കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി പോകുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വാഹനം വീട്ടുമുറ്റത്തോ പൊതുസ്ഥലത്തോ നിർത്തിയിടുമ്പോൾ എൻജിൻ അണച്ച്, കീ എടുത്ത് വാഹനം കൃത്യമായി ലോക്ക് ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. കുഞ്ഞുങ്ങളെ കാറിൽ ഒറ്റയ്ക്കാക്കി പോകുന്നത് നിയമലംഘനമാണെന്നും, കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന മാതാപിതാക്കൾക്കെതിരെ വലിയ തുക പിഴയും തടവുശിക്ഷയും ലഭിക്കുമെന്നും അധികൃതർ ആവർത്തിച്ചു.
അബുദാബി : ഔദ്യോഗിക അനുമതിയില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഓൺലൈൻ അക്കൗണ്ടുകളിലൂടെയും മതവിധികൾ (ഫത്വകൾ) പുറപ്പെടുവിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ ഫത്വ കൗൺസിൽ. രാജ്യത്ത് പുതുതായി പ്രാബല്യത്തിൽ വന്ന ഫത്വ നിയമപ്രകാരമാണ് (Federal Law No. 3 of 2024) അംഗീകാരമില്ലാത്ത അക്കൗണ്ടുകൾ നിരീക്ഷിക്കാനും അവയുടെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കാനും അധികൃതർ ഉത്തരവിട്ടത്. യോഗ്യരായ വിദഗ്ദ്ധർ മാത്രം ഔദ്യോഗികമായി മതവിധികൾ നൽകുന്നുവെന്ന് ഉറപ്പാക്കാനും തെറ്റായ വിവരങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുമാണ് ഈ നടപടി.
പുതിയ നിയമപ്രകാരം, കൗൺസിലിന്റെയോ തദ്ദേശീയ ഭരണകൂടങ്ങളുടെയോ മുൻകൂർ അനുമതിയില്ലാതെ പത്രമാധ്യമങ്ങളിലൂടെയോ ഡിജിറ്റൽ ചാനലുകളിലൂടെയോ ഫത്വകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. വർഗീയത വളർത്തുന്നതോ, മതവിദ്വേഷം സൃഷ്ടിക്കുന്നതോ, ഔദ്യോഗിക ഫത്വകളെ പരസ്യമായി ചോദ്യം ചെയ്യുന്നതോ ആയ പ്രസ്താവനകൾക്കും നിരോധനമുണ്ട്. നിയമം ലംഘിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അധികാരികൾക്ക് അധികാരമുണ്ട്. അതിനാൽ അംഗീകാരമില്ലാത്ത വ്യക്തികളിൽ നിന്നോ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നോ ഉപദേശങ്ങൾ തേടരുതെന്നും ഔദ്യോഗിക സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഫത്വ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അബുദാബി : പ്രമുഖ നിർമ്മാണ സാമഗ്ര വിതരണ കമ്പനിയായ അബുദാബി നാഷണൽ കമ്പനി ഫോർ ബിൽഡിംഗ് മെറ്റീരിയൽസിനെതിരെ (BILDCO) സമർപ്പിക്കപ്പെട്ട 3.3 കോടി (33 മില്യൺ) ദിർഹത്തിന്റെ നഷ്ടപരിഹാരക്കേസ് അബുദാബി കൊമേഴ്സ്യൽ കോടതി തള്ളി. കേസിൽ ആവശ്യമായ നിയമപരമായ തെളിവുകളോ അടിസ്ഥാനങ്ങളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരാതിക്കാരനായ വ്യവസായിയിൽ നിന്ന് കേസിന്റെ ചെലവുകളും അഭിഭാഷക ഫീസും ഈടാക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധി തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നും കമ്പനിയുടെ നിയമപരമായ നിലപാടുകൾ ശരിവെക്കുന്നതാണെന്നും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (ADX) നൽകിയ വിശദീകരണത്തിൽ ബിൾഡ്കോ വ്യക്തമാക്കി.
ഷാർജ : ഷാർജയിലെ സുരക്ഷയും പോലീസിംഗ് സേവനങ്ങളുടെ ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി 130 പുതിയ വാഹനങ്ങൾ കൂടി തങ്ങളുടെ ഫ്ലീറ്റിലേക്ക് കൂട്ടിചേർത്ത് ഷാർജ പോലീസ്. ഫീൽഡ് പ്രെസൻസ് ശക്തമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമത കൂട്ടാനും ഏത് അടിയന്തര സാഹചര്യങ്ങളിലും വേഗത്തിൽ പ്രതികരിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
സ്മാർട്ട് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ വാഹനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളിലും ഉപകരണങ്ങളിലും നിക്ഷേപം നടത്തി പോലീസ് സേനയുടെ സർവ്വ സജ്ജത ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിസോഴ്സസ് ആൻഡ് സപ്പോർട്ട് സർവീസസ് ഡയറക്ടർ ജനറൽ മേജർ ജനറൽ വ്യക്തമാക്കി.
അബുദാബി : യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MOHRE) വിവിധ സേവന ഫീസുകളും പിഴകളും ഇനി ‘ടാബി’ (Tabby) വഴി ഗഡുക്കളായി (Instalments) അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. 20,000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മൊഹ്റെയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ തുക 4 മുതൽ 12 മാസത്തെ ത തവണകളായി അടച്ചുതീർക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നതിനും ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പങ്കാളിത്തമെന്ന് മൊഹ്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് സഖർ അൽ നുഐമി വ്യക്തമാക്കി.
ദുബായ് : 2026-ന്റെ രണ്ടാം പാദത്തിൽ ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (Command-and-Control Centre) വഴി 13 ലക്ഷത്തിലധികം (1.3 million) കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലെ മികച്ച പ്രതികരണ ശേഷിയും പ്രവർത്തനക്ഷമതയും കൈവരിച്ച് സേവന നിലവാരത്തിൽ ദുബായ് പോലീസ് വീണ്ടും ആഗോളതലത്തിൽ മുന്നിലെത്തി.
ലഭിച്ച അടിയന്തര കോളുകളിൽ 99.8 ശതമാനവും വെറും 10 സെക്കൻഡിനുള്ളിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു. 97 ശതമാനം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഈ മികച്ച നേട്ടം. കൂടാതെ സ്റ്റേഷൻ പരിധികളിൽ പോലീസിന്റെ പട്രോളിംഗ് സാന്നിധ്യം 98.8 ശതമാനം ഉറപ്പാക്കാനും സാധിച്ചു. എ.ഐ (Artificial Intelligence) സാങ്കേതികവിദ്യ പോലീസ് പ്രവർത്തനങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തിക്കൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.