ദുബൈ : യുഎഇയിൽ ലഹരിമുക്തി ആഗ്രഹിക്കുന്നവർക്കായി ‘ഹിസ്ൻ’ എന്ന പേരിൽ സമഗ്രമായ ഹെൽപ്‌ലൈൻ സംവിധാനം നാഷണൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി ദുബൈയിൽ വെച്ച് പുറത്തിറക്കി. 80044 എന്ന ടോൾ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും. പൂർണ്ണമായ രഹസ്യസ്വഭാവം ഉറപ്പുനൽകുന്ന ഈ പദ്ധതിയിലൂടെ സഹായം തേടുന്നവരെ യാതൊരുവിധ നിയമനടപടികളിൽ നിന്നും കുറ്റാരോപണങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
പരമ്പരാഗത സുരക്ഷാ രീതികൾക്കപ്പുറം, ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, മറിച്ച് അടിയന്തിര ചികിത്സയും പരിചരണവും ആവശ്യമായ വ്യക്തികളായാണ് രാജ്യം പരിഗണിക്കുന്നത്. യുവതലമുറയെ ലക്ഷ്യമിട്ടുള്ള ആധുനിക ഭീഷണികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷ, പ്രതിരോധം, ചികിത്സ എന്നിവ കോർത്തിണക്കിയാണ് ഹിസ്ൻ സേവനം വിഭാവനം ചെയ്തിരിക്കുന്നത്.
80044 എന്ന നമ്പറിലേക്ക് വിളിക്കുന്നവർക്ക് വിദഗ്ധരായ മനോരോഗ വിദഗ്ധർ, ലഹരിവിമുക്ത കൗൺസിലർമാർ എന്നിവരുടെ സേവനം നേരിട്ട് ലഭ്യമാകും. ലഹരിക്ക് പിന്നിലെ ശാരീരിക-മാനസിക കാരണങ്ങൾ വിശകലനം ചെയ്ത് ഓരോരുത്തർക്കും അനുയോജ്യമായ പ്രത്യേക ചികിത്സയും പുനരധിവാസ പദ്ധതികളും ഇതിലൂടെ തയ്യാറാക്കി നൽകും.