ഇന്ത്യ : യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കലും മറ്റ് കോൺസുലാർ സേവനങ്ങളും ഇനി വേഗത്തിലാകും. കരാർ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ ഈ സേവനങ്ങൾ താൽക്കാലികമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ ഇന്ത്യൻ സുപ്രീം കോടതി അനുമതി നൽകി. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, കാൻബറ (ഓസ്‌ട്രേലിയ) എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകൾക്കാണ് പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താൻ കോടതി അനുമതി നൽകിയത്.
ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിക്കും ദുബൈയിലെ കോൺസുലേറ്റിനും താൽപ്പര്യമുണ്ടെങ്കിൽ, മുൻപ് കരാർ ലഭിച്ചിരുന്ന ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസി’നെ താൽക്കാലികമായി ഈ സേവനങ്ങൾക്കായി വീണ്ടും ചുമതലപ്പെടുത്താം. നാല് വിദേശ ഇന്ത്യൻ മിഷനുകളിലെ കോൺസുലാർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങളുടെ ടെൻഡർ നടപടികൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ ദശലക്ഷക്കണക്കിന് പ്രവാസികളുടെ പാസ്‌പോർട്ട്, വിസ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ കോടതി താൽക്കാലിക ഇളവ് അനുവദിക്കുകയായിരുന്നു.
മുൻപ് ടെൻഡറിൽ ഒന്നാമതെത്തിയ (L-1) കരാറുകാരുടെ പ്രവർത്തനം തൃപ്തികരമാണെങ്കിൽ അവരെയോ, അല്ലെങ്കിൽ ഉചിതമായ മറ്റൊരു ഏജൻസിയെയോ താൽക്കാലിക കാലയളവിലേക്ക് വിദേശകാര്യ മന്ത്രാലയത്തിന് നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ ക്രമീകരണം തികച്ചും താൽക്കാലികം മാത്രമായിരിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.