ഷാർജ : 16 വയസ്സുള്ള മകന്റെ പെരുമാറ്റത്തിലുണ്ടായ വിചിത്രമായ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് മാതാവ് കൃത്യസമയത്ത് ഷാർജ പോലീസിനെ സമീപിച്ചതോടെ കൗമാരക്കാരൻ മയക്കുമരുന്ന് അടിമത്തത്തിൽ നിന്നും രക്ഷപ്പെട്ടു. മകൻ അമിതമായി ഉറങ്ങുന്നതും ഇടയ്ക്കിടെ പണം ആവശ്യപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ട മാതാവ് നടത്തിയ തിരച്ചിലിലാണ് മകൻ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതായി കണ്ടെത്തിയത്. തുടക്കത്തിൽ ഭയം കാരണം വിവരം പോലീസിൽ അറിയിക്കാൻ മടിച്ചെങ്കിലും, പിന്നീട് വിദഗ്ദ്ധ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കി മാതാവ് ഷാർജ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെ വിളിപ്പിച്ചു വിവരങ്ങൾ ബോധ്യപ്പെടുത്തുകയും കുട്ടിയുടെ ഭാവി സംരക്ഷിച്ചുകൊണ്ട് പുനരധിവാസത്തിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജോലിയുടെ തിരക്കുകൾ കാരണം മാതാപിതാക്കൾ കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതും ഹൗസ് ഡ്രൈവർമാരുടെയും വേലക്കാരുടെയും മാത്രം സംരക്ഷണത്തിൽ വിടുന്നതും കുട്ടികൾ തെറ്റായ വഴികളിലേക്ക് തിരിയാൻ കാരണമാകുന്നുണ്ടെന്ന് ഷാർജ പോലീസ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മാജിദ് സുൽത്താൻ അൽ അസാം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 3 വർഷത്തിനിടെ 328 കുടുംബങ്ങളാണ് മക്കളുടെ മയക്കുമരുന്ന് ഉപയോഗം തിരുത്താനായി ഷാർജ പോലീസിന്റെ സഹായം തേടിയത്.