ദുബൈ : വേനൽക്കാല അവധിക്കാലത്ത് യുഎഇയിൽ റോഡ് ട്രിപ്പുകൾ ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾ വാഹനങ്ങൾ കൃത്യമായി പരിശോധിച്ചില്ലെങ്കിൽ വലിയ തുക പിഴയൊടുക്കേണ്ടി വരുമെന്ന് ട്രാഫിക് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക, അമിതമായി ലഗേജ് കയറ്റുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ സാധാരണ പിഴവുകൾക്ക് ട്രാഫിക് നിയമപ്രകാരം 3,400 ദിർഹം വരെ മൊത്തം പിഴയും ബ്ലാക്ക് പോയിന്റുകളും ലഭിക്കാൻ സാധ്യതയുണ്ട്.
യുഎഇ നിയമപ്രകാരം നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് നിർബന്ധമാണ്. കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 400 ദിർഹം പിഴ ഈടാക്കും. പിൻസീറ്റിലിരിക്കുന്നവർ ഉൾപ്പെടെ കാറിലുള്ള എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം; അല്ലാത്തപക്ഷം ഓരോരുത്തർക്കും 400 ദിർഹം വീതം ഡ്രൈവർ പിഴയൊടുക്കേണ്ടി വരും. വാഹനം അമിതമായി ലോഡ് ചെയ്താൽ 500 ദിർഹവും, കാലാവധി കഴിഞ്ഞതോ കേടുപാടുള്ളതോ ആയ ടയറുകൾ ഉപയോഗിച്ചാൽ 500 ദിർഹം പിഴയും വാഹനങ്ങൾ പിടിച്ചെടുക്കലും നേരിടേണ്ടി വരും. ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗത്തിന് 800 ദിർഹമാണ് പിഴ. യാത്ര പുറപ്പെടുന്നതിന് മുൻപ് അഞ്ച് മിനിറ്റ് ചെലവഴിച്ച് ഇവയെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്താൻ അധികൃതർ നിർദ്ദേശിക്കുന്നു.