ദുബായ് : സോഷ്യൽ മീഡിയയിലോ ഓൺലൈനിലോ ഒരു സ്ഥാപനത്തിനെതിരെ മോശം റിവ്യൂ (Negative Review) പങ്കുവെക്കുമ്പോൾ അത് തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറാമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയിലെ പ്രമുഖ അഭിഭാഷകർ. സത്യസന്ധവും വസ്തുതാപരവുമായ ഉപഭോക്തൃ അഭിപ്രായങ്ങളും (Genuine Feedback), അധിക്ഷേപകരമായ വ്യക്തിഹത്യയും (Defamation/Personal Attack) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പെരുമാറുന്നത് വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകും.
ഒരു പ്രശസ്തമായ റസ്റ്റോറന്റിനെക്കുറിച്ച് അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് അടുത്തിടെ അബുദാബി കോടതി 81,000 ദിർഹം (30,000 ദിർഹം ക്രിമിനൽ പിഴയും 51,000 ദിർഹം സിവിൽ നഷ്ടപരിഹാരവും) ശിക്ഷ വിധിച്ചിരുന്നു. യുഎഇ സൈബർ ക്രൈം നിയമപ്രകാരം ഒരു വ്യക്തിയുടെയോ സ്ഥാപന ഉടമയുടെയോ വ്യക്തിപരമായ അന്തസ്സിനെയോ പ്രശസ്തിയെയോ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടത്തിയാൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും രണ്ടു വർഷം വരെ തടവും നാടുകടത്തലും നേരിടേണ്ടി വന്നേക്കാം. “സേവനം മോശമായിരുന്നു” അല്ലെങ്കിൽ “ഭക്ഷണത്തിന്റെ ഗുണനിലവാരം കുറവാണ്” എന്ന് പറയുന്നതിൽ തടസ്സമില്ലെങ്കിലും, തെളിവുകളില്ലാതെ “തട്ടിപ്പ്”, “ചതി” തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
5