അബുദാബി : ഔദ്യോഗിക അനുമതിയില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഓൺലൈൻ അക്കൗണ്ടുകളിലൂടെയും മതവിധികൾ (ഫത്‌വകൾ) പുറപ്പെടുവിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ ഫത്‌വ കൗൺസിൽ. രാജ്യത്ത് പുതുതായി പ്രാബല്യത്തിൽ വന്ന ഫത്‌വ നിയമപ്രകാരമാണ് (Federal Law No. 3 of 2024) അംഗീകാരമില്ലാത്ത അക്കൗണ്ടുകൾ നിരീക്ഷിക്കാനും അവയുടെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിക്കാനും അധികൃതർ ഉത്തരവിട്ടത്. യോഗ്യരായ വിദഗ്ദ്ധർ മാത്രം ഔദ്യോഗികമായി മതവിധികൾ നൽകുന്നുവെന്ന് ഉറപ്പാക്കാനും തെറ്റായ വിവരങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുമാണ് ഈ നടപടി.
പുതിയ നിയമപ്രകാരം, കൗൺസിലിന്റെയോ തദ്ദേശീയ ഭരണകൂടങ്ങളുടെയോ മുൻകൂർ അനുമതിയില്ലാതെ പത്രമാധ്യമങ്ങളിലൂടെയോ ഡിജിറ്റൽ ചാനലുകളിലൂടെയോ ഫത്‌വകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. വർഗീയത വളർത്തുന്നതോ, മതവിദ്വേഷം സൃഷ്ടിക്കുന്നതോ, ഔദ്യോഗിക ഫത്‌വകളെ പരസ്യമായി ചോദ്യം ചെയ്യുന്നതോ ആയ പ്രസ്താവനകൾക്കും നിരോധനമുണ്ട്. നിയമം ലംഘിക്കുന്ന വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അധികാരികൾക്ക് അധികാരമുണ്ട്. അതിനാൽ അംഗീകാരമില്ലാത്ത വ്യക്തികളിൽ നിന്നോ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നോ ഉപദേശങ്ങൾ തേടരുതെന്നും ഔദ്യോഗിക സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഫത്‌വ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.