ദുബായ്: സുരക്ഷിതമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ താമസക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്തെത്തി. തട്ടിപ്പുകാർ ഇപ്പോൾ എല്ലാവർക്കും ഒരേപോലെയുള്ള കെണികളല്ല ഒരുക്കുന്നതെന്നും ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് പുതിയ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും പോലീസ് വ്യക്തമാക്കി. ഉപയോക്താക്കൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും അവരുടെ താല്പര്യങ്ങളും ട്രാക്ക് ചെയ്താണ് ഹാക്കർമാർ വ്യാജ ആപ്പുകൾ നിർമ്മിക്കുന്നത്. ബാങ്കിംഗ്, നിക്ഷേപം, ഡെലിവറി, സെക്യൂരിറ്റി അപ്ഡേറ്റുകൾ എന്നിവയുടെയൊക്കെ വ്യാജ ആപ്പുകൾ നിർമ്മിച്ച് ആളുകളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷം മുതൽ ഫോണിലെ വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം തട്ടിയെടുക്കാനും തട്ടിപ്പുകാർക്ക് സാധിക്കുമെന്ന് ദുബായ് പോലീസിന്റെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
39