ദുബായ് : യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കായി ഇന്ത്യ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules, 2026) പ്രാബല്യത്തിൽ വരുത്തി. പുതിയ ഭേദഗതി പ്രകാരം സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പണപരിധി (Value Cap) പൂർണ്ണമായും ഒഴിവാക്കി. ഇനി മുതൽ രൂപയുടെ മൂല്യം നോക്കാതെ തൂക്കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും യാത്രക്കാർക്ക് നികുതിയിളവ് ലഭിക്കുക.
ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച പ്രവാസി സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണ്ണാഭരണങ്ങൾ യാതൊരു നികുതിയും കൂടാതെ (Duty-free) നാട്ടിലേക്ക് കൊണ്ടുപോകാം. മുൻപ് സ്വർണ്ണത്തിന്റെ വില അടിസ്ഥാനമാക്കി നിശ്ചയിച്ചിരുന്ന പണപരിധി സ്വർണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ഒഴിവാക്കിയത്. എന്നാൽ ഈ ഇളവ് വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ബാധകം. സ്വർണ്ണ ബിസ്‌ക്കറ്റുകൾ, കോയിനുകൾ എന്നിവയ്ക്ക് ഡ്യൂട്ടി ഫ്രീ ആനുകൂല്യം ലഭിക്കില്ല. അനുവദനീയമായ പരിധിയിൽ കൂടുതൽ സ്വർണ്ണമുണ്ടെങ്കിൽ അത് വിമാനത്താവളത്തിൽ കൃത്യമായി ഡിക്ലയർ ചെയ്ത് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതാണ്.