ഷാർജ : യുവതലമുറയെ മയക്കുമരുന്നിന്റെ മാരകമായ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ ബോധവത്കരണ ക്യാമ്പയിന് ഷാർജ പോലീസ് തുടക്കം കുറിച്ചു. ഷാർജ പോലീസിലെ ഡയറക്ടറേറ്റ് ഓഫ് പ്രിവൻഷൻ ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം, സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ്, ഷാർജ ഇസ്ലാമിക് ബാങ്ക്, സിറ്റി സെന്റർ അൽ സാഹിയ എന്നിവരുമായി സഹകരിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിൽ കുടുംബങ്ങൾ, സ്കൂളുകൾ, മറ്റ് സാമൂഹിക സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള പങ്ക് വലുതാണെന്നും ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. ക്യാമ്പയിന്റെ ഭാഗമായി സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങൾ, പ്രത്യേക പരിപാടികൾ, ലഘുലേഖ വിതരണം എന്നിവ നടത്തും. മയക്കുമരുന്ന് കേവലം ഒരു ക്രമസമാധാന പ്രശ്നമല്ലെന്നും അതിലുപരി മാനുഷികവും ചികിത്സാപരവുമായ സമീപനത്തിലൂടെ ഇരകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നും പോലീസ് ഓർമ്മിപ്പിച്ചു. സഹായമോ ചികിത്സയോ ആവശ്യമുള്ളവർക്ക് 8004654 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം. വിളിക്കുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഷാർജ പോലീസ് ഉറപ്പുനൽകുന്നു.