റസൽഖൈമ : കുടുംബത്തോടൊപ്പം വേനൽക്കാല അവധി ആഘോഷിക്കാൻ ടുണീഷ്യയിൽ എത്തിയ ഏഴുവയസ്സുകാരനായ എമിറാത്തി ബാലൻ വാഹനാപകടത്തിൽ മരിച്ചു. റസൽഖൈമയിലെ ഗലീല (Ghalilah) സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുള്ള അലി സായിദ് അൽ ഷെഹി ആണ് ടുണീഷ്യയിലെ മനൂബ ഗവർണറേറ്റിലുണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്. ജൂലൈ 4 ശനിയാഴ്ചയായിരുന്നു സംഭവം.
അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ടുണീഷ്യയിലുള്ള ബന്ധുക്കളെ സന്ദർശിക്കാനാണ് ജാസിം പോയത്. ജോലിത്തിരക്കുകൾ കാരണം യുഎഇയിൽ തന്നെ തുടരേണ്ടി വന്ന പിതാവ് മുഹമ്മദ് അൽ ഷെഹി അടുത്ത മാസം കുടുംബത്തോടൊപ്പം ചേരാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. താമസസ്ഥലത്തിന് സമീപമുള്ള ഗ്രോസറി ഷോപ്പിലേക്ക് പോകുന്നതിനായി മറ്റ് സഹോദരങ്ങൾക്കൊപ്പം പുറത്തിറങ്ങിയ ജാസിം, റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. കുട്ടിയുടെ ഭൗതികശരീരം തിങ്കളാഴ്ച രാത്രിയോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യുഎഇയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ഗലീല ഖബർസ്ഥാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.