അബുദാബി : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക് 1.82 ദശലക്ഷം ദിർഹം (ഏകദേശം 18.2 ലക്ഷം ദിർഹം) പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (CBUAE). കേന്ദ്ര ബാങ്കിന്റെ മാർക്കറ്റ് പെരുമാറ്റച്ചട്ടങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ കടുത്ത സാമ്പത്തിക ശിക്ഷ. എന്നാൽ വീഴ്ച വരുത്തിയ വിദേശ ബാങ്കിന്റെ പേര് വിവരങ്ങൾ റെഗുലേറ്റർ വെളിപ്പെടുത്തിയിട്ടില്ല.
ബാങ്ക് ഇടപാടുകാർ ആവശ്യപ്പെട്ട ‘ലയബിലിറ്റി ലെറ്റർ’ (Liability Letter) നിർബന്ധിത ഏഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ നൽകാൻ ഈ ബാങ്ക് ശാഖ പരാജയപ്പെട്ടതായി സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഒരു ഉപഭോക്താവ് തന്റെ ബാങ്ക് ബാധ്യതകൾ (വായ്പകൾ) മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാനോ പുതിയ ധനസഹായം നേടാനോ ശ്രമിക്കുമ്പോഴാണ് ലയബിലിറ്റി ലെറ്റർ ആവശ്യമായി വരുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ രേഖ കൃത്യസമയത്ത് നൽകണമെന്ന് യുഎഇ നിയമപ്രകാരം നിർബന്ധമാണ്. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ഉയർന്ന സുതാര്യതയും സമഗ്രതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.