അബുദാബി: ആഗോള വ്യോമയാന രംഗത്ത് തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി ഉറപ്പിച്ച് യുഎഇ. 2025-ൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് റെക്കോർഡ് എണ്ണം ആളുകളാണെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (FCSC) വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനം വളർച്ചയോടെ 15.68 കോടി (156.8 മില്യൺ) യാത്രക്കാരാണ് ഇത്തവണ യുഎഇ വഴി പറന്നത്.
ദുബായ് വിമാനത്താവളങ്ങൾ മാത്രം 10.45 കോടി യാത്രക്കാരെ കൈകാര്യം ചെയ്തപ്പോൾ, അബുദാബി (3.42 കോടി), ഷാർജ (1.69 കോടി) വിമാനത്താവളങ്ങളും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ചരിത്രത്തിലാദ്യമായി റാസൽഖൈമ 10 ലക്ഷം യാത്രക്കാരെന്ന നാഴികക്കല്ല് പിന്നിട്ടപ്പോൾ ഫുജൈറ വിമാനത്താവളം 170% എന്ന അമ്പരപ്പിക്കുന്ന വളർച്ചയും രേഖപ്പെടുത്തി. ആഗോളതലത്തിൽ വ്യോമയാന ഗുണനിലവാരത്തിൽ യുഎഇ ഒന്നാം സ്ഥാനത്താണെന്ന് ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് ഇയർബുക്ക് വ്യക്തമാക്കുന്നു.