ദുബായ് : യുഎഇയിൽ വേനലവധി ആരംഭിക്കാനിരിക്കെ, കുട്ടികളിലെ ‘സമ്മർ സ്ലൈഡ്’ (Summer Slide) പ്രതിഭാസത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ വിദഗ്ദ്ധർ. ദീർഘകാലത്തെ അവധി ദിവസങ്ങളിൽ കുട്ടികൾക്ക് പഠിച്ച കാര്യങ്ങളിൽ മറവി വരികയും പഠനമികവ് താഴേക്ക് പോവുകയും ചെയ്യുന്ന അവസ്ഥയാണിത്.
മാപ്പ് ഗ്രോത്ത് (MAP Growth) പഠന റിപ്പോർട്ടുകൾ പ്രകാരം, വേനലവധിയിൽ കുട്ടികൾക്ക് അവരുടെ പഠനമികവിന്റെ 20 മുതൽ 30 ശതമാനം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ ഗണിതശാസ്ത്രത്തിലാണ് (Maths) കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്നോട്ട് പോക്ക് ഉണ്ടാകുന്നത്. ആറാഴ്ചത്തെ അവധി കൊണ്ട് കുട്ടികളുടെ മാത്സ് കപ്പാസിറ്റി ഏകദേശം 2.6 മാസം പുറകോട്ട് പോകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അവധിിക്കാലം വീണ്ടും ക്ലാസ് മുറികളാക്കി മാറ്റി കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കരുതെന്നും, പകരം ജീവിതാനുഭവങ്ങളിലൂടെയുള്ള പഠനരീതികൾ പ്രോത്സാഹിപ്പിക്കണമെന്നും ജെംസ് എഡ്യൂക്കേഷൻ കൾച്ചർ ഓഫ് എക്സലൻസ് വൈസ് പ്രസിഡന്റ് ഡോ. ഫങ്കെ ബാഫൂർ ഒതുക്കോട് നിർദ്ദേശിക്കുന്നു. ദിവസവും 15-20 മിനിറ്റ് മാത്രം വായനയ്ക്കോ ലളിതമായ കണക്കുകൾക്കോ ആയി നീക്കിവെക്കുന്നതും സ്ക്രീൻ ടൈം കുറച്ച് കളിക്കളങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതും ഈ പഠനനഷ്ടം പരിഹരിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ ഓർമ്മിപ്പിച്ചു.
Education
നീറ്റ് പരീക്ഷാ വിവാദം; യുഎഇയിലെ 1,800-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണം
ദുബായ് : ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ യുഎഇയിലെ 1,800-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും എഴുതുന്നു. മേയ് 3-ന് നടന്ന പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-നാണ് നടക്കുക. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നീറ്റ് പരീക്ഷാ ഹബ്ബായ യുഎഇയിലെ ദുബായ്, ഷാർജ, അബുദാബി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
ക്രമക്കേടുകൾ തടയാൻ ഇത്തവണ കർശനമായ സുരക്ഷാ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി വർദ്ധിപ്പിച്ചു. കൂടാതെ റഫ് വർക്കുകൾ ചെയ്യാനുള്ള പേജുകൾ നാലായി ഉയർത്തുകയും എല്ലാ പരീക്ഷാ ഹാളുകളിലും ഓരോ വിദ്യാർത്ഥിയെയും കേന്ദ്രീകരിച്ച് കർശനമായ വീഡിയോഗ്രാഫി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുഎഇ സമയം ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:45 വരെയാണ് പരീക്ഷ. കള്ളക്കടത്തുകൾ തടയാൻ കർശനമായ പരിശോധനകൾ ഉണ്ടായിരിക്കുമെന്നും ഗേറ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് തന്നെ അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
ക്ലാസ് റൂമുകളിലെ യഥാർത്ഥ നിലവാരം വ്യക്തമാക്കാൻ പെട്ടെന്നുള്ള സ്കൂൾ പരിശോധനകൾ
ദുബായ് : രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഗുണനിലവാര പരിശോധനകൾ (Quality assurance visits) അടുത്ത അധ്യയന വർഷം (2026-27) മുതൽ പുനരാരംഭിക്കാൻ വിദ്യാഭ്യാസ റെഗുലേറ്ററായ കെഎച്ച്ഡിഎ (KHDA) ഒരുങ്ങുന്നു. വെറും 24 മണിക്കൂർ മുൻപ് മാത്രം മുൻകൂട്ടി അറിയിച്ച് നടത്തുന്ന ഈ ‘ഷോർട്ട് നോട്ടീസ്’ പരിശോധനകളെ ദുബായിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകളും സ്കൂൾ അധികൃതരും സ്വാഗതം ചെയ്തു.
സ്കൂളുകൾ പരിശോധനയ്ക്ക് വേണ്ടി മാത്രമായി മുൻകൂട്ടി നടത്തുന്ന വൺ-ഓഫ് ഒരുക്കങ്ങൾക്ക് പകരം ക്ലാസ് റൂമുകളിലെ യഥാർത്ഥ ദൈനംദിന പഠന നിലവാരം വിലയിരുത്താൻ പുതിയ രീതി സഹായിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 2024-25, 2025-26 അധ്യയന വർഷങ്ങളിൽ പുതിയ സ്കൂളുകൾക്ക് ഒഴികെ ദുബായിൽ പരിശോധനകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. മികച്ച സ്കൂളുകൾ പരിശോധനയ്ക്ക് വേണ്ടിയല്ല, മറിച്ച് വിദ്യാർത്ഥികൾക്ക് വേണ്ടി എല്ലാ ദിവസവും ഒരുക്കമുള്ളവരായിരിക്കുമെന്നും പുതിയ രീതി സുതാര്യത വർദ്ധിപ്പിക്കുമെന്നും ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സിഇഒ ഡിനോ വർക്കി വ്യക്തമാക്കി. സ്കൂളുകളുടെ പ്രകടന നിലവാരം അനുസരിച്ച് പൂർണ്ണമായ പരിശോധനയോ അല്ലെങ്കിൽ ഹ്രസ്വമായ മോണിറ്ററിംഗ് സന്ദർശനങ്ങളോ ആയിരിക്കും കെഎച്ച്ഡിഎ നടത്തുക.
ശിശുവിദ്യാഭ്യാസ രംഗത്തെ യുഎഇയുടെ സമഗ്ര ചട്ടക്കൂട് ലോകത്തിന് മാതൃക: ഖലീഫ ഇന്റർനാഷണൽ അവാർഡ് കമ്മിറ്റി
അബുദാബി : ആദ്യകാല ശിശുവിദ്യാഭ്യാസ രംഗത്ത് (Early Childhood Education) ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള സമഗ്രമായ ഒരു ചട്ടക്കൂട് രൂപീകരിക്കാൻ യുഎഇക്ക് സാധിച്ചതായി ഖലീഫ ഇന്റർനാഷണൽ അവാർഡ് ഫോർ ഏർലി ലേണിംഗ് അവാർഡിംഗ് കമ്മിറ്റി വിലയിരുത്തി. കുട്ടികളുടെ ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി യുഎഇ ഭരണകൂടം നടപ്പിലാക്കിയ കൃത്യമായ നിയമനിർമ്മാണങ്ങളും വിവിധ തന്ത്രപ്രധാന പദ്ധതികളുമാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.
അബുദാബിയിൽ ചേർന്ന കമ്മിറ്റിയുടെ വാർഷിക യോഗത്തിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. ‘എർത്ത് സായിദ് ഫിലാൻട്രോപീസിന്’ (Erth Zayed Philanthropies) കീഴിലുള്ള ഖലീഫ അവാർഡ് ഫോർ എഡ്യൂക്കേഷന്റെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഈ അന്താരാഷ്ട്ര അവാർഡ്. മികച്ച പ്രോഗ്രാമുകൾ, അധ്യാപന രീതികൾ, ഗവേഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യകാല ശിശുസംരക്ഷണ രംഗത്തെ യുഎഇയുടെ തനത് മാതൃക ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പങ്കുവെക്കാൻ ഈ പുരസ്കാരത്തിലൂടെ സാധിക്കുന്നുണ്ടെന്ന് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഖലീഫ അവാർഡ് ഫോർ എഡ്യൂക്കേഷൻ സെക്രട്ടറി ജനറൽ ഹുമൈദ് അൽ ഹൂത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഎസിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ സ്റ്റീവൻ ബാർനെറ്റ്, യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഇറാം സിറാജ്, ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നിർമ്മല റാവു, നാഷണൽ അക്കാദമി ഫോർ ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് പ്രസിഡന്റ് ഡോ. മീര അൽ കാബി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്കായി ഒരുക്കുന്ന മികച്ച പഠനാവസരങ്ങളെ പുരസ്കാരത്തിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ സാധിച്ചതായി ഹുമൈദ് അൽ ഹൂത്തി പറഞ്ഞു. വരും വർഷങ്ങളിലെ പുരസ്കാര നിർണ്ണയത്തിനായുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.