ദുബൈ : ലോകവ്യാപാര രംഗത്ത് യുഎസ് ഡോളർ മുൻപന്തിയിൽ തുടരുമ്പോഴും കേന്ദ്ര ബാങ്കുകൾ തങ്ങളുടെ വിദേശ നാണയ ശേഖരത്തിൽ ഡോളർ ബോണ്ടുകളുടെ വിഹിതം കുറച്ച് സ്വർണ്ണത്തിന്റെ നിക്ഷേപം വർദ്ധിപ്പിക്കുന്നതായി യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) പുതിയ റിപ്പോർട്ട്. ലോകവ്യാപകമായി കേന്ദ്ര ബാങ്കുകൾ കൈവശം വെച്ചിരിക്കുന്ന റിസർവ് ആസ്തികളിൽ തുകയുടെ അടിസ്ഥാനത്തിൽ യുഎസ് ട്രഷറി ബോണ്ടുകളെ മറികടന്ന് സ്വർണ്ണം മുന്നിലെത്തി.
2025 അവസാനത്തോടെ ആഗോള ഔദ്യോഗിക റിസർവിന്റെ 27 ശതമാനം പങ്കും സ്വർണ്ണത്തിന്റെ മൂല്യമായി മാറിയപ്പോൾ യുഎസ് ട്രഷറി സെക്യൂരിറ്റികളുടെ വിഹിതം 22 ശതമാനമായി കുറഞ്ഞു. സ്വർണ്ണവിലയിലുണ്ടായ വലിയ മുന്നേറ്റവും ഭൗമരാഷ്ട്രീയ ആശങ്കകളെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ബാങ്കുകൾ കൂടുതൽ സ്വർണ്ണം വാങ്ങിക്കൂട്ടിയതുമാണ് ഈ മാറ്റത്തിന് കാരണം. എന്നാൽ അന്താരാഷ്ട്ര വ്യാപാരത്തിലും കടമെടുപ്പുകളിലും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) ഡാറ്റ അനുസരിച്ച് 57% റിസർവ് ഡോളറിൽ തന്നെ തുടരുന്നതിനാൽ പെട്ടെന്നൊരു മാറ്റത്തിന് സാധ്യതയില്ലെന്നും ഇതൊരു ഡൈവേഴ്‌സിഫിക്കേഷൻ (വിവിധ നിക്ഷേപങ്ങളിലേക്ക് മാറുക) മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
5