ദുബായ് : പശ്ചിമേഷ്യൻ മേഖലയിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള പണപ്പെരുപ്പ ഭീതിയും ശക്തമായി തുടരുന്നതിനിടെ ദുബായ് വിപണിയിൽ സ്വർണ്ണവില വർദ്ധിച്ചു. ചൊവ്വാഴ്ച രാവിലെ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 5 ദിർഹം വർദ്ധിച്ച് 488 ദിർഹമായി ഉയർന്നു. തിങ്കളാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 483 ദിർഹമായിരുന്നു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് വിവരങ്ങൾ പ്രകാരം മറ്റു വകഭേദങ്ങളായ 22 കാരറ്റ് സ്വർണ്ണത്തിന് 495.25 ദിർഹവും, 21 കാരറ്റ് സ്വർണ്ണത്തിന് 474.75 ദിർഹവും, 18 കാരറ്റിന് 407 ദിർഹവും, 14 കാരറ്റിന് 317.5 ദിർഹവുമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.93 ശതമാനം വർദ്ധിച്ച് ഔൺസിന് 4,050 ഡോളറിലെത്തി. മുൻ ആഴ്ചകളിൽ ഇടിവ് നേരിട്ട വെള്ളി വിലയും 1.84 ശതമാനം ഉയർന്ന് 57.87 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ ഡിസംബറോടെ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത 80 ശതമാനമായി ഉയർന്നതായി സെഞ്ചുറി ഫിനാൻഷ്യൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ വിജയ് വലേച്ച വ്യക്തമാക്കി. പലിശ നിരക്കുകൾ വർദ്ധിക്കുമെന്ന പ്രതീക്ഷ സ്വർണ്ണത്തിന് വെല്ലുവിളിയാണെങ്കിലും, മേഖലയിലെ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിപണിക്ക് പ്രധാന പിന്തുണ നൽകുന്നു.
23