ദുബായ് : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തമായതോടെ ഗൾഫ് മേഖലയിൽ ആശങ്ക വർദ്ധിക്കുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസ് സേന 12-ാം ദിവസവും വ്യോമാക്രമണം തുടർന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്.
യു.എ.ഇ വ്യോമാതിർത്തിയും വിമാനത്താവളങ്ങളും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മേഖലയിലെ സുരക്ഷാ ഭീഷണി മുൻനിർത്തി എയർ കാനഡ, ബ്രിട്ടീഷ് എയർവേസ്, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ വിദേശ വിമാനക്കമ്പനികൾ യു.എ.ഇയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. തത്സമയ യാത്രാ വിവരങ്ങൾക്കായി വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകി.