ദുബായ് : യുഎഇയിൽ കടുത്ത വേനൽക്കാലത്ത് നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം (Midday Break) ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (MoHRE) മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ ജോലി ചെയ്യിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. ഒന്നിലധികം ജീവനക്കാരെ നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന സാഹചര്യങ്ങളിൽ പരമാവധി പിഴ തുക 50,000 ദിർഹം വരെയാകാം.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പ്രതിദിനം ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് വിലക്കുള്ളത്. തുടർച്ചയായ 22-ാം വർഷമാണ് യുഎഇ ഈ നിയമം നടപ്പിലാക്കുന്നത്. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് കമ്പനിയുടെ ഫയൽ സസ്‌പെൻഡ് ചെയ്യുക, മന്ത്രാലയത്തിന്റെ ടയർ സിസ്റ്റത്തിലെ ഗ്രേഡ് താഴ്ത്തുക, തൊഴിലാളികൾക്ക് പരിക്കേൽക്കുന്ന സാഹചര്യങ്ങളിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുക തുടങ്ങിയ നിയമനടപടികളും കമ്പനികൾ നേരിടേണ്ടി വരും. ഡെലിവറി തൊഴിലാളികൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ റോഡ് പണി, വൈദ്യുതി-ജല വിതരണം തുടങ്ങിയ അടിയന്തിര പൊതുസേവന മേഖലകളിലെ അവശ്യ ജോലികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സൈറ്റുകളിൽ തൊഴിലാളികൾക്ക് ആവശ്യമായ തണൽ, കുടിവെള്ളം, കൂളിംഗ് ഫാനുകൾ, ഫസ്റ്റ് എയ്ഡ് എന്നിവ ലഭ്യമാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്.