റാസൽഖൈമ: അൽ ജസീറ അൽ ഹംറ മേഖലയിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റ ട്രാഫിക് അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ അഞ്ച് മണിക്കൂറിനുള്ളിൽ റാസൽഖൈമ പോലീസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഏഷ്യക്കാരനായ ഡ്രൈവറാണ് അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൂന്ന് ഏഷ്യൻ വംശജരായ സ്ത്രീകൾക്ക് പരിക്കേറ്റ അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. അപകടം നടന്ന ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം, അൽ ജസീറ അൽ ഹംറ പോലീസ് സ്റ്റേഷൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
പ്രത്യേക കർമ്മസേന രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ അതിവേഗം പ്രതിയെയും വാഹനത്തെയും തിരിച്ചറിയാൻ പോലീസിന് സാധിച്ചു. അപകടമുണ്ടായാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും പരിക്കേറ്റവർക്ക് സഹായം ഉറപ്പാക്കണമെന്നും റാസൽഖൈമ പോലീസ് ഓർമ്മിപ്പിച്ചു.