Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 08:18 PM

അർജന്റീനയെ വീഴ്ത്തി സ്പെയിന് രണ്ടാം ലോകകപ്പ് കിരീടം

എക്സ്ട്രാ ടൈം ത്രില്ലറിൽ ഫെരാൻ ടോറസ് കാട്ടിക്കൊടുത്ത രാജകീയ വഴി

by Raneesha Nizar

ന്യൂജേഴ്‌സി: എക്സ്ട്രാ ടൈം വരെ നീണ്ട നാടകീയമായ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി. മൽസരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതി തുടങ്ങി വെറും 37-ാം സെക്കൻഡിൽ (106-ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിനെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്. പെഡ്രോ പോറോയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ നികോ വില്യംസ് നൽകിയ പാസ് സ്വീകരിച്ച് ഒരു മനോഹരമായ ഹാഫ്-വോളിയിലൂടെയാണ് ടോറസ് അർജന്റീനയുടെ ഗോൾകീപ്പർ എമി മാർട്ടീനസിനെ കീഴടക്കിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സൂപ്പർ താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അർജന്റീന എക്സ്ട്രാ ടൈമിൽ കളിച്ചത്. സ്പെയിന്റെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ 12 കിടിലൻ സേവുകളുമായി ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസ് അർജന്റീനയെ ഏറെ നേരം കാത്തുരക്ഷിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ഇതോടെ തുടർച്ചയായി രണ്ട് തവണ ലോകകിരീടം നേടുന്ന ടീമാകാനുള്ള അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും മോഹങ്ങളാണ് പൊലിഞ്ഞത്. യൂറോ കപ്പും ലോകകപ്പും തുടർച്ചയായി സ്വന്തമാക്കുന്ന ഏക രാജ്യമെന്ന റെക്കോർഡ് നിലനിർത്തിയ സ്പെയിൻ, ഈ ടൂർണമെന്റിലുടനീളം വെറും ഒരു ഗോൾ മാത്രം വഴങ്ങി ഏറ്റവും മികച്ച പ്രതിരോധമുള്ള ലോകകപ്പ് ചാമ്പ്യന്മാരെന്ന പുതിയ ചരിത്രവും കുറിച്ചു.

 

You may also like