റാസൽഖൈമ : നാൽപത് വർഷത്തിലേറെയായി യുഎഇയിലെ റാസൽഖൈമയിൽ ബിസിനസ് നടത്തുന്ന മലയാളി വ്യവസായിയെയും ഭാര്യയെയും കേരളത്തിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശികളായ ദമ്പതികളെയാണ് യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മക്കൾ നിലവിൽ യുഎഇയിലാണുള്ളത്. റാസൽഖൈമയിൽ കൺസ്ട്രക്ഷൻ കമ്പനി ഉൾപ്പെടെയുള്ള ബിസിനസുകൾ നടത്തിവരികയായിരുന്ന കുടുംബം നാട്ടിലും യുഎഇയിലുമായി മാറിമാറിയായിരുന്നു താമസം. ഹ്രസ്വമായ നാട്ടിലെ സന്ദർശനത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരത്തെ വിമാനത്തിൽ ഇരുവരും റാസൽഖൈമയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Ras Al Khaimah
റാസൽഖൈമ : അൽ റംസ് (Al Rams) മേഖലയെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സംയോജിത തീരദേശ വിനോദസഞ്ചാര കേന്ദ്രമാക്കി (Integrated Waterfront Destination) മാറ്റാൻ ഒരുങ്ങി യുഎഇ. എമിറേറ്റ്സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റ് ആണ് അൽ റംസ് വാട്ടർഫ്രണ്ട്, അൽ റംസ് ബൊളിവാർഡ് എന്നീ രണ്ട് വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. യുഎഇയിലെ ഗ്രാമീണ മേഖലകളുടെ വികസനവും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പദ്ധതിയുടെ ഭാഗമായി 2 കിലോമീറ്റർ നീളമുള്ള തീരദേശം പൂർണ്ണമായും നവീകരിക്കും. ഇതിൽ നടപ്പാതകൾ, സൈക്ലിംഗ്-ജോഗിംഗ് ട്രാക്കുകൾ, പാർക്കുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, പൊതുപരിപാടികൾ നടത്താനുള്ള പ്ലാസകൾ എന്നിവ ഒരുക്കും. കൂടാതെ അൽ റംസ് കോർണിഷും അൽ റംസ് മറീനയും വികസിപ്പിക്കുന്നതിലൂടെ ഇതൊരു പ്രധാന സാമൂഹിക-സാംസ്കാരിക കേന്ദ്രമായി മാറും. എമിറാത്തി പൈതൃകം വിളിച്ചോതുന്ന സവിശേഷമായ ഒരു ലാൻഡ്മാർക്കും ഇവിടെ നിർമ്മിക്കുന്നുണ്ട്.
അൽ റംസ് ബൊളിവാർഡ് പദ്ധതിയിലൂടെ പ്രദേശത്തെ പ്രധാന വാണിജ്യ മേഖലയെ കോർണിഷുമായി നേരിട്ട് ബന്ധിപ്പിക്കും. ഇവിടുത്തെ നൂറിലധികം കടകൾ തനത് എമിറാത്തി പൈതൃക ശൈലിയിൽ (Al Sadu നെയ്ത്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്) നവീകരിക്കും. കടകളുടെ നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും ബിസിനസുകളെ ബാധിക്കാത്ത രീതിയിൽ ഘട്ടങ്ങളായിട്ടായിരിക്കും പൂർത്തിയാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
റാസൽഖൈമ : റാസൽഖൈമയിലുള്ള സ്വകാര്യ സ്കൂളുകളിൽ വരും അധ്യായന വർഷം മുതൽ പുതിയ അറബിക് പഠന പ്രോഗ്രാം നടപ്പിലാക്കുന്നു. ‘വായിക്കുക’ എന്ന അർത്ഥം വരുന്ന ‘ഇഖ്റ’ (IQRA) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2026 സെപ്റ്റംബർ മുതലാണ് പ്രാബല്യത്തിൽ വരിക. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ പോളിസി റിസർച്ച് വികസിപ്പിച്ചെടുത്ത ഈ പ്രോഗ്രാം, കുട്ടികളുടെ വായനാശേഷിയിൽ വലിയ പുരോഗതി ഉണ്ടാക്കുന്നതായി ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. സാധാരണ അറബിക് പാഠ്യപദ്ധതി പിന്തുടരുന്ന കുട്ടികളേക്കാൾ, ഇഖ്റ ക്ലാസുകളിലെ വിദ്യാർഥികൾ വായനയിൽ കാൽ വർഷത്തെ (25 ശതമാനം) അധിക പുരോഗതി കൈവരിച്ചതായി സ്വതന്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു.
അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിന്റെ റീജിയണൽ ഓഫീസായ ജെ-പാൽ മെന (J-PAL MENA) 2024–2025 അധ്യായന വർഷത്തിൽ റാസൽഖൈമയിലെ 26 സ്കൂളുകളിലായി നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. അക്ഷരങ്ങൾ തിരിച്ചറിയൽ, വാക്കുകൾ വായിക്കൽ, ഉച്ചാരണ ശുദ്ധി എന്നിവയിൽ ഇഖ്റ ക്ലാസുകളിലെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബി മാതൃഭാഷയായുള്ള കുട്ടികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഈ പദ്ധതി പ്രയോജനപ്പെടുന്നു എന്നത് ഇതിന്റെ വലിയൊരു സവിശേഷതയാണ്. വരും മാസങ്ങളിൽ കൂടുതൽ അധ്യാപകർക്ക് ഇതിനായുള്ള പരിശീലനം നൽകി പദ്ധതി വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി റാസൽഖൈമ പോലീസ്
റാസൽഖൈമ: അൽ ജസീറ അൽ ഹംറ മേഖലയിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റ ട്രാഫിക് അപകടത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ അഞ്ച് മണിക്കൂറിനുള്ളിൽ റാസൽഖൈമ പോലീസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഏഷ്യക്കാരനായ ഡ്രൈവറാണ് അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് മൂന്ന് ഏഷ്യൻ വംശജരായ സ്ത്രീകൾക്ക് പരിക്കേറ്റ അപകടത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. അപകടം നടന്ന ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം, അൽ ജസീറ അൽ ഹംറ പോലീസ് സ്റ്റേഷൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
പ്രത്യേക കർമ്മസേന രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ അതിവേഗം പ്രതിയെയും വാഹനത്തെയും തിരിച്ചറിയാൻ പോലീസിന് സാധിച്ചു. അപകടമുണ്ടായാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും പരിക്കേറ്റവർക്ക് സഹായം ഉറപ്പാക്കണമെന്നും റാസൽഖൈമ പോലീസ് ഓർമ്മിപ്പിച്ചു.
റാസൽഖൈമയിൽ ഡാമിൽ വീണ് 16 വയസ്സുകാരന് ദാരുണ അന്ത്യം; സുരക്ഷാ മുൻകരുതലുകൾ വേണമെന്ന് ആവശ്യം
റാസൽഖൈമ : വാദി അൽ ഐം മേഖലയിലെ അഥീൻ ഡാമിൽ വീണ് 16 വയസ്സുകാരനായ സ്വദേശി ബാലൻ മുങ്ങിമരിച്ചു. സൈക്കിൾ സവാരിക്കിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ജുമാ അലി അൽ മസ്റൂയിയുടെ മകൻ അപകടത്തിൽപ്പെട്ടത്. ഈ ദാരുണ സംഭവം ഡാമുകൾക്കും മറ്റ് ജലാശയങ്ങൾക്കും ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാക്കിയിരിക്കുകയാണ്
ഞായറാഴ്ച വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷമായിരുന്നു അപകടം. ബന്ധുവിനൊപ്പം ഡാമിന് സമീപം സൈക്കിൾ ചവിട്ടുകയായിരുന്നു കുട്ടി. കാലിൽ പറ്റിയ ചെളി കഴുകാനായി വെള്ളത്തിനടുത്തേക്ക് നീങ്ങിയപ്പോൾ കാൽ വഴുതി ആഴമേറിയ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഡാമിൽ വെള്ളം നിറഞ്ഞുനിന്നിരുന്നതായും കരയും വെള്ളവും വേർതിരിക്കുന്ന തരത്തിൽ യാതൊരു സുരക്ഷാ വേലികളും അവിടെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.
കൂടെയുണ്ടായിരുന്ന ബന്ധു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് തടസ്സമായി. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം മുങ്ങൽ വിദഗ്ധരാണ് മൃതദേഹം പുറത്തെടുത്തത്. അപകടമേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളോ വേലികളോ ഇല്ലാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ അപകടസാധ്യതയുള്ള ഇടങ്ങളിൽ നിരീക്ഷണ ക്യാമറകളും സുരക്ഷാ വേലികളും അടിയന്തരമായി സ്ഥാപിക്കണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടു.
റോഡ് സുരക്ഷ ശക്തമാക്കി റാസൽഖൈമ പോലീസ്: നിയമം ലംഘിച്ച 170 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
റാസൽഖൈമ : റാസൽഖൈമയിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടകരമായ രീതിയിലുള്ള വാഹനമോടിക്കൽ തടയുന്നതിനുമായി പോലീസ് നടത്തിയ പരിശോധനയിൽ 170 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 10-ന് ആരംഭിച്ച പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. മറ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം മോട്ടോർ സൈക്കിൾ യാത്രക്കാരെ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു.
പിടിച്ചെടുത്ത മോട്ടോർ സൈക്കിളുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും ഇവ ഓടിച്ചവർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലായിരുന്നുവെന്നും റാസൽഖൈമ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള അബ്ദുൽറഹ്മാൻ അൽ സമൻ അൽ നുഐമി പറഞ്ഞു. റോഡിലെ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിശോധനകൾ ഊർജിതമാക്കുന്നത്.
റോഡ് മുറിച്ചുകടന്നാൽ 10,000 ദിർഹം വരെ പിഴയും ജയിൽശിക്ഷയും; യുഎഇയിൽ നിയമം കർശനമാക്കി
റാസൽഖൈമ : യുഎഇയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നവർക്കെതിരെ (Jaywalking) നടപടികൾ അതീവ കർശനമാക്കി. സാധാരണയായി നൽകിവരുന്ന 400 ദിർഹം പിഴയ്ക്ക് പുറമെ, കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് 10,000 ദിർഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് പുതിയ നിയമഭേദഗതി
ദുബായ് അൽ ഖവാനിജ് റോഡിലുണ്ടായ കാൽനടയാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ പോലീസ് പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫെഡറൽ നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ വർദ്ധിപ്പിച്ചത്.മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയുള്ള റോഡുകളിൽ നിയമം ലംഘിച്ച് മുറിച്ചുകടന്നാൽ കുറഞ്ഞത് 3 മാസം തടവോ 10,000 ദിർഹം പിഴയോ (അല്ലെങ്കിൽ ഇവ രണ്ടുമോ) ലഭിക്കും. നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായാൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.നിശ്ചിത കേന്ദ്രങ്ങളിലൂടെയല്ലാതെ മുറിച്ചുകടക്കുന്നവർക്ക് നിലവിലുള്ള 400 ദിർഹം പിഴ തുടരും.
യുഎഇ: യുഎഇയിലെ വ്യോമഗതാഗതം പൂർണ്ണമായി സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയത്.
യുഎഇ വ്യോമപാതയിലെ സാധാരണ പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് അധികൃതർ ഈ തീരുമാനം എടുത്തത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കി യുഎഇ;അനധികൃത സ്വത്തുക്കൾ ഇനി ഉടൻ കണ്ടുകെട്ടും
യുഎഇ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനായി നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കാൻ യു.എ.ഇ തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ കമ്മിറ്റി അംഗീകരിച്ചു. വെർച്വൽ അസറ്റുകളെയും (Virtual Assets) ഈ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും അവയുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും.
റാസൽഖൈമ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും തളരാതെ യുഎഇയുടെ ടൂറിസം മേഖല. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റാസൽഖൈമയിൽ (RAK) സ്റ്റേക്കേഷനായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. നിലവിൽ എമിറേറ്റിലെ ഹോട്ടലുകളിൽ 70 മുതൽ 90 ശതമാനം വരെ ബുക്കിംഗ് നടന്നു കഴിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.