ദുബായ്: ബലിപെരുന്നാൾ എന്നത് ഭൂരിഭാഗം ആളുകൾക്കും കുടുംബത്തോടൊപ്പമുള്ള ഒത്തുചേരലുകളുടെയും രുചികരമായ വിരുന്നുകളുടെയും അവധിക്കാലത്തിന്റെയും ദിനമാണെങ്കിൽ, യുഎഇയുടെ ചക്രം തിരിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ ദിവസം തികച്ചും വ്യത്യസ്തമാണ്. പെരുന്നാൾ ദിനത്തിലും രാജ്യം ഒട്ടും മുടങ്ങാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന നിർമ്മാണ തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, ക്ലീനർമാർ, ടാക്സി ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്ക് ഡ്യൂട്ടിക്കിടയിലെ ചെറിയ ഇടവേളകളാണ് ഈദ് ആഘോഷ നിമിഷങ്ങൾ.
കുടുംബത്തിൽ നിന്ന് ഏറെ അകലെയാണെങ്കിലും ജോലിത്തിരക്കുകൾക്കിടയിൽ പുലർച്ചെയുള്ള പെരുന്നാൾ നമസ്കാരവും ലേബർ ക്യാമ്പുകളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒത്തുചേരലുകളും നാട്ടിലേക്ക് വിളിക്കുന്ന ഫോൺ കോളുകളുമാണ് ഇവരുടെ പെരുന്നാളിന് മാറ്റ് കൂട്ടുന്നത്. പാകിസ്ഥാൻ സ്വദേശിയും യുഎഇയിൽ പ്രൈവറ്റ് ഡ്രൈവറുമായി ജോലി ചെയ്യുന്ന അബ്ദുൾ റഹ്മാൻ ഇസ്മായിൽ തന്റെ പെരുന്നാൾ അനുഭവങ്ങൾ പങ്കുവെച്ചു. കുടുംബം നാട്ടിലായതിനാൽ ഇവിടെ വലിയ ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും പെരുന്നാളിന് മുൻപായി ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്താറുണ്ടെന്നും പെരുന്നാൾ ദിവസം രാവിലെ നമസ്കാരം കഴിഞ്ഞ് മധുരം കഴിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഡ്യൂട്ടിക്ക് ശേഷം സുഹൃത്തുക്കളെല്ലാം ഒത്തുചേർന്ന് നല്ല സ്ഥലങ്ങൾ സന്ദർശിക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത രീതിയിലുള്ള വലിയ കുടുംബ സംഗമങ്ങൾ ഇല്ലെങ്കിലും പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെച്ച് പ്രവാസലോകത്തെ ഈ അദ്ധ്വാനവർഗ്ഗം പെരുന്നാളിനെ നെഞ്ചോട് ചേർക്കുകയാണ്.