മസ്കറ്റ് : സോഷ്യൽ മീഡിയ വഴി വ്യക്തികളെയോ സമൂഹത്തെയോ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പെരുമാറുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. നിലവിലുള്ള ‘മിസിംഗ് ലിങ്ക്’ ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് അധികൃതർ ഈ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നിയമനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ ബ്ലാക്ക്മെയിലിംഗ് നടത്തുക, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക തുടങ്ങിയവ ഒമാൻ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങൾക്കും ഈ നിയമം ബാധകമാണ്. ഇത്തരം പ്രവൃത്തികൾ സാമൂഹിക ഐക്യത്തെ തകർക്കുമെന്നും പൊതുമര്യാദകളുടെ ലംഘനമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മിപ്പിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസ നിയമത്തിലെ ആർട്ടിക്കിൾ 95, 48/e എന്നിവ പ്രകാരം ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 30 ദിവസം വരെ തടവോ 3,000 ഒമാനി റിയാൽ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. യുവാക്കൾക്കിടയിൽ ഡിജിറ്റൽ മാധ്യമങ്ങളുടെ ദുരുപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അഭിപ്രായസ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശങ്ങളെയോ അന്തസ്സിനെയോ മുറിപ്പെടുത്തുന്നതാകരുത് എന്നും അധികൃതർ പൊതുജനങ്ങളെ ഉപദേശിച്ചു.