ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തി. വിവിധ റൂട്ടുകളിൽ റിട്ടേൺ ടിക്കറ്റ് നിരക്കുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെയാണ് കുറഞ്ഞത്. ഈ മാസം യാത്ര ചെയ്യാൻ പദ്ധതിയിടുന്ന യുഎഇ നിവാസികൾക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാൻ ഇതിലൂടെ സാധിക്കും. ജൂലൈ മാസത്തിലെ റിട്ടേൺ ടിക്കറ്റ് നിരക്കുകൾ പല റൂട്ടുകളിലും 1029 ദിർഹം മുതൽ ലഭ്യമാണെന്ന് ട്രാവൽ ഏജന്റുമാരും ഖലീജ് ടൈംസ് നടത്തിയ നിരക്ക് വിശകലനവും വ്യക്തമാക്കുന്നു. ഉത്തരേന്ത്യൻ, പടിഞ്ഞാറൻ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്കുകൾ ആയിരം ദിർഹത്തിന് മുകളിലേക്ക് താഴ്ന്നപ്പോൾ, ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഇപ്പോഴും ഉയർന്ന നിലയിലാണ് തുടരുന്നത്. ജൂലൈയിലെ ഈ കുറഞ്ഞ നിരക്കുകൾ ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിൽക്കൂ എന്നും ആഗോള യാത്രാ തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് മാസത്തോടെ നിരക്കുകൾ വീണ്ടും വർദ്ധിക്കുമെന്നും ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. മംഗളൂരു അടക്കമുള്ള തീരദേശ കർണാടക നഗരങ്ങളിലേക്കും ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും നിരക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ദുബായിയെ അപേക്ഷിച്ച് നിലവിൽ അബുദാബിയിൽ നിന്നുള്ള സർവീസുകൾക്കാണ് നിരക്ക് കുറവ്. ഡൽഹി, അഹമ്മദാബാദ്, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്കാണ് ഏറ്റവും വലിയ ലാഭം ലഭിക്കുന്നത്. എന്നാൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങളിലേക്ക് ഇപ്പോഴും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ നിരക്കുകൾ ഇനിയും ഉയരുന്നതിന് മുൻപ് തന്നെ ബുക്കിംഗ് പൂർത്തിയാക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
India
വയനാട് തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് വൻ മണ്ണിടിച്ചിൽ: നാല് മരണം, ഒൻപത് പേർ ആശുപത്രിയിൽ
വയനാട് : മേപ്പാടി കല്ലടിയിൽ നിർമ്മാണം പുരോഗമിക്കുന്ന അനാക്കാംപൊയിൽ-കല്ലടി-മേപ്പാടി ഇരട്ടത്തുരങ്കപ്പാതയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 10.30 ഓടെയുണ്ടായ വൻ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരണപ്പെട്ടു. തുരങ്ക നിർമ്മാണത്തിനായി ഖനനം ചെയ്ത് മാറ്റിയ മണ്ണ് കനത്ത മഴയിൽ ഒലിച്ചിറങ്ങി റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒൻപത് പേരെ മേപ്പാടി വിംസ് (WIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് വൻ ദുരന്തം വിതച്ച അപകടമുണ്ടായത്.
പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിർമ്മാണ കമ്പനിയോട് നേരത്തെ തന്നെ കർശനമായി നിർദ്ദേശിച്ചിരുന്നു എന്നാൽ കരാറുകാർ അത് പാലിച്ചില്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. കമ്പനിയുടെ ഈ വീഴ്ചയാണ് വലിയ അപകടത്തിന് കാരണമായതെന്നും ഇതൊരു ദൗർഭാഗ്യകരമായ ദുരന്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടകാരണമെന്നും ഇത് പ്രകൃതിദുരന്തമല്ല, മറിച്ച് കമ്പനിയുടെ വീഴ്ച കാരണം സംഭവിച്ച ഒരു മനുഷ്യനിർമ്മിത ദുരന്തമാണെന്നും കൃഷി മന്ത്രി ടി. സിദ്ദിഖും വ്യക്തമാക്കി. നിർദ്ദേശം പാലിക്കാത്ത നിർമ്മാണ കമ്പനിക്കെതിരെ സർക്കാർ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അപകടസ്ഥലത്ത് മൂന്ന് എൻഡിആർഎഫ് (NDRF) ടീമുകളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വയനാട് സംഘത്തിന് പുറമേ കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 34 പേരടങ്ങുന്ന അധിക സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലിമീറ്റർ അതീവ ഗുരുതരമായ മഴ പെയ്തിട്ടും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് മാത്രമാണ് നൽകിയിരുന്നത് എന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സാധാരണയായി 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് വയനാട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറായതെന്നതും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ന്യൂഡൽഹി: ടെലിഗ്രാം വഴി വ്യാപകമായി പുതിയ സിനിമകളും ഒടിടി (OTT) കണ്ടന്റുകളും ചോരുന്നതിൽ കർശന നടപടിയുമായി ഇന്ത്യൻ ഗവൺമെന്റ്. പൈറസി തടയുന്നതിന്റെ ഭാഗമായി മെസ്സേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാമിന് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. അനധികൃതമായി പങ്കുവെക്കുന്ന പകർപ്പവകാശമുള്ള കണ്ടന്റുകൾ ഉടനടി നീക്കം ചെയ്യാനും പൈറസിക്ക് തടയിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി.
ഈ വിഷയത്തിൽ പ്ലാറ്റ്ഫോം സ്വീകരിച്ച നടപടികൾ വ്യക്തമാക്കി 15 ദിവസത്തിനകം റിപ്പോർട്ട് (Action Taken Report) സമർപ്പിക്കാനും ടെലിഗ്രാമിനോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സിനിമകളും വെബ് സീരീസുകളും റിലീസ് ദിവസം തന്നെ ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകൾ വഴി ചോരുന്നത് സിനിമാ വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക ഇടപെടൽ.
ന്യൂഡൽഹിയിലെ ഹോട്ടൽ അഗ്നിബാധ: ഇന്ത്യക്ക് ഐക്യദാർഢ്യവും അനുശോചനവുമറിയിച്ച് യുഎഇ
ന്യൂഡൽഹി : ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ ആളപായം സംഭവിച്ചതിൽ ഇന്ത്യക്ക് ഐക്യദാർഢ്യവും അനുശോചനവുമറിയിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. നിരവധി പേരുടെ മരണത്തിനും പരിക്കുകൾക്കും കാരണമായ ഈ ദരുണാപകടത്തിൽ ഇന്ത്യയോടൊപ്പം നിലകൊള്ളുന്നതായി യുഎഇ വ്യക്തമാക്കി
തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവൺമെന്റിനും ജനങ്ങൾക്കും തങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുമായി എന്നും അടുത്ത സൗഹൃദം പുലർത്തുന്ന യുഎഇ, ഡൽഹിയിലുണ്ടായ ഈ അപ്രതീക്ഷിത ദുരന്തത്തിൽ തങ്ങളുടെ കടുത്ത ദുഃഖം രേഖപ്പെടുത്തുകയായിരുന്നു.
ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ നിന്നുള്ള സെൽഫികളും റീൽസ് ചിത്രീകരണങ്ങളും ഇനി വലിയ വിനയായേക്കാം. വിമാനത്താവളങ്ങളിലെ നിയന്ത്രിത മേഖലകളിൽ അനധികൃതമായി ചിത്രീകരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില് ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശം നൽകിയതായാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിയമം ലംഘിക്കുന്നവരുടെ ഫോണുകളും ക്യാമറകളും കണ്ടുകെട്ടാനും കടുത്ത ലംഘനമാണെങ്കിൽ വിമാനയാത്രാ വിലക്ക് (നോ-ഫ്ലൈ ലിസ്റ്റ്) ഏർപ്പെടുത്താനും പുതിയ നിർദേശത്തിൽ വ്യവസ്ഥയുണ്ട്.
സോഷ്യൽ മീഡിയാ വ്ലോഗുകളും ഇൻസ്റ്റാഗ്രാം റീൽസുകളും ജനപ്രിയമായതോടെ വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും പ്രവർത്തന രീതികളും അബദ്ധത്തിൽ ഇത്തരം ദൃശ്യങ്ങളിൽ പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഈ നീക്കം. വിമാനത്താവളങ്ങളിലെ സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ, ബോർഡിംഗ് ഗേറ്റുകൾ, റൺവേ ബസുകൾ, റൺവേയിലെ വിമാന പാർക്കിംഗ് മേഖലകൾ (ആപ്രണ്) തുടങ്ങിയ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിലാണ് ചിത്രീകരണത്തിന് കർശന വിലക്കുള്ളത്. അതേസമയം ലോഞ്ചുകൾ, ചെക്ക്-ഇൻ ഹാളുകൾ തുടങ്ങിയ പൊതുയിടങ്ങളിൽ നിലവിൽ നിയന്ത്രണമില്ലെങ്കിലും സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ ബലിപെരുന്നാൾ വ്യാഴാഴ്ച; അറബ് ലോകത്ത് നാളെ ആഘോഷം
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളും ഭൂരിഭാഗം അറബ്-മുസ്ലിം ലോകവും ബുധനാഴ്ച ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ പെരുന്നാൾ വ്യാഴാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ബ്രൂണെ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മെയ് 28 വ്യാഴാഴ്ച പെരുന്നാൾ ആഘോഷിക്കുക. ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിലെ വ്യത്യാസങ്ങളെ തുടർന്നാണ് ഈ തീരുമാനം. ഈ നാല് രാജ്യങ്ങളിലെയും ഔദ്യോഗിക മതകാര്യ അധികാരികൾ വ്യക്തമാക്കിയതനുസരിച്ച് ദുൽഹിജ്ജ മാസം മെയ് 19 ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. ഇത് പ്രകാരം പുണ്യമായ അറഫാ ദിനം മെയ് 27 ബുധനാഴ്ചയും ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയുമായിരിക്കും. ചന്ദ്രമാസത്തിന്റെ തുടക്കം നിർണ്ണയിക്കുന്നതിൽ ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ മാസപ്പിറവി നിരീക്ഷണ രീതികൾ, ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ, ഭൂമിശാസ്ത്രപരമായ കാഴ്ചാ പരിധികൾ എന്നിവയാണ് തീയതികളിൽ ഒരു ദിവസത്തെ ഈ വ്യത്യാസത്തിന് കാരണം.
തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്ത് ദിവസത്തോളം നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് നിർണ്ണായകമായ ഈ തീരുമാനം വരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും ദീപ ദാസ്മുൻഷിയുമാണ് ഡൽഹിയിൽ വെച്ച് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയൊരു സതീശൻ യുഗത്തിന് തുടക്കമാവുകയാണ്.
കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ചിരുന്ന എൽ.ഡി.എഫ് സർക്കാരിന് അന്ത്യം കുറിച്ചുകൊണ്ടാണ് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 140-ൽ 102 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് വലിയ വിജയം സ്വന്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, ഒടുവിൽ ഹൈക്കമാൻഡ് വി.ഡി. സതീശനെ തന്നെ ആ പദവിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഉടൻ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വി.ഡി. സതീശനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുക്കും. ഇതിന് പിന്നാലെ അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾ എന്നാണ് നടക്കുക എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ പുറത്തുവരും.
ന്യൂഡൽഹി: സിബിഎസ്ഇ (Central Board of Secondary Education) 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 17.68 ലക്ഷം വിദ്യാർത്ഥികളിൽ 15,07,109 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കിയ ബദൽ മൂല്യനിർണ്ണയ രീതിയിലൂടെയാണ് ഇത്തവണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആകെ 17,80,365 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 17,68,968 പേർ പരീക്ഷയിൽ പങ്കെടുത്തു. മികച്ച വിജയശതമാനമാണ് ഇത്തവണയും രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും ഡിജിലോക്കർ വഴിയും ഫലം പരിശോധിക്കാവുന്നതാണ്. പരീക്ഷാഫലം പുറത്തുവന്നതോടെ രാജ്യത്തെ വിവിധ സർവ്വകലാശാലകളിലേക്കുള്ള പ്രവേശന നടപടികളും ഉടൻ സജീവമാകും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർ ഇന്ത്യ: 22,000 കോടിയുടെ നഷ്ടം; ബോണസ് നിർത്തലാക്കിയേക്കും
ന്യൂഡൽഹി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയർ ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ആഗോളതലത്തിലുണ്ടായ ഈ അസ്ഥിരത മൂലം കമ്പനിയുടെ ചെലവുകൾ കുത്തനെ ഉയരുകയും വരുമാനം കുറയുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 22,000 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ വലിയ പ്രതിസന്ധി മറികടക്കുന്നതിനായി വിപുലമായ രീതിയിലുള്ള ചെലവ് ചുരുക്കൽ നടപടികൾക്ക് കമ്പനി ഇപ്പോൾ തുടക്കം കുറിച്ചിരിക്കുകയാണ്.
യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവാണ് കമ്പനിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. ഇതിനുപുറമെ, പശ്ചിമേഷ്യൻ വ്യോമപാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണങ്ങൾ മൂലം വിമാനങ്ങൾ ദീർഘദൂര പാതകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരായതും ചെലവ് വർദ്ധിപ്പിച്ചു. ഈ സാഹചര്യം നേരിടാൻ ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ കുറവ് വരുത്താനാണ് കമ്പനിയുടെ നീക്കം. വാർഷിക ശമ്പള പാക്കേജിനൊപ്പം ജീവനക്കാർക്ക് നൽകി വരാറുള്ള ബോണസ് നിർത്തലാക്കുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. കൂടാതെ, ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്ന നടപടികളും കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
“ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ”; ചരിത്ര വിജയത്തിന് പിന്നാലെ ആവേശം പങ്കുവെച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗത്തിൽ എൽഡിഎഫിനെ തൂത്തെറിഞ്ഞ് യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 140 അംഗ നിയമസഭയിൽ 90-ലധികം സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയതോടെയാണ്, യുഡിഎഫിന്റെ തിരിച്ചുവരവ് പ്രവചിച്ച സതീശൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. “മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യുഡിഎഫ്. കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും” എന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. വിജയത്തിന്റെ ആവേശം നിറയുന്ന ‘തൂക്കി ടീം യുഡിഎഫ്’ എന്ന പോസ്റ്ററും അദ്ദേഹം ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സതീശൻ. പിണറായി സർക്കാരിന്റെ ഹാട്രിക് സ്വപ്നങ്ങളെ തകർത്ത് പത്ത് വർഷത്തിന് ശേഷം യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിച്ചതിൽ സതീശന്റെ തന്ത്രപരമായ നീക്കങ്ങൾ വലിയ പങ്കുവഹിച്ചു. സതീശന്റെ കണക്കുകൂട്ടലുകൾ പൂർണ്ണമായും ശരിവെക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തുടനീളം വീശിയടിച്ച ഭരണവിരുദ്ധ പലതും തകർന്നുവീണു. എൽഡിഎഫ് മന്ത്രിസഭയിലെ പ്രമുഖരായ ഒ.ആർ. കേളു, വി.എൻ. വാസവൻ തുടങ്ങിയവർ പരാജയപ്പെട്ടത് ഭരണപക്ഷത്തിന് വലിയ ആഘാതമായി. അതേസമയം, വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയും സംസ്ഥാനത്ത് നിർണ്ണായകമായ നേട്ടമുണ്ടാക്കി. നേമം മണ്ഡലം തിരിച്ചുപിടിച്ച ബിജെപി, തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റ് രണ്ട് മണ്ഡലങ്ങളിലും പാലക്കാടും ശക്തമായ പോരാട്ടത്തിനൊടുവിൽ ലീഡ് നിലനിർത്തുന്നുണ്ട്. നിയമസഭയിൽ ബിജെപിയുടെ സാന്നിധ്യം ശക്തമാകുന്നത് വരും കാലങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ വിധിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വം യോഗം ചേർന്ന് പുതിയ സർക്കാരിന്റെ രൂപീകരണ നടപടികളിലേക്ക് കടക്കും.