വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരണമെന്നും ഡ്രൈവർമാരോട് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മേജർ ഖാലിദ് ഉബൈദ് അൽ സാഹിരി നിർദ്ദേശിച്ചു. ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള അനാവശ്യ ഇടപെടലുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും ഡ്രൈവർമാർ വിട്ടുനിൽക്കണം. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കി ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിലൂടെ റോഡപകടങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Abudhabi
അബൂദബിയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1:20-ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E 1434 വിമാനമാണ് നാല് മണിക്കൂറോളം വൈകുന്നത്. വിമാനം വൈകുമെന്ന വിവരം അധികൃതർ മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം വൈകുമെന്ന കാര്യം പലരും അറിയുന്നത്.
പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി അബുദാബി നഗരത്തിൽ ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി സംയോജിത ഗതാഗത കേന്ദ്രമാണ് (Abu Dhabi Mobility) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഡിസംബർ 31 ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച പുലർച്ചെ 6:00 മണി വരെയാണ് നിയന്ത്രണം. ഹെവി ട്രക്കുകൾ, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ലേബർ ബസുകൾ എന്നിവയ്ക്കാണ് നിയന്ത്രണം. അബുദാബി ഐലൻഡിനുള്ളിലും അബുദാബി – അൽ ഐൻ റോഡിലും (E22) ഈ നിയന്ത്രണം ബാധകമായിരിക്കും.
അബുദാബിയിൽ ഗതാഗത നിയന്ത്രണംഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്ക് സ്ട്രീറ്റ് ഡിസംബർ 22 വരെ ഭാഗികമായി അടച്ചിടും
അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് സ്ട്രീറ്റിൽ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 22 തിങ്കളാഴ്ച വരെയാണ് നിയന്ത്രണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ഈ കാലയളവിൽ റോഡിന്റെ ചില ഭാഗങ്ങൾ അടച്ചിടുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കാത്തിരുന്നത് അഞ്ചു വർഷങ്ങൾ
ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു
പ്രവാസി മലയാളി നഴ്സിന് ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹംസ് സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി നഴ്സിന് ഭാഗ്യത്തിന്റെ കൈത്താങ്ങ്. അജ്മാനിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന 40 വയസ്സുകാരി ടിന്റു ജെസ്മോനാണ് ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയായ ടിന്റു, കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഭാഗ്യപരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ചേർന്നാണ് ടിന്റു ഈ ഭാഗ്യ ടിക്കറ്റ് എടുത്തത്. അതിനാൽ ലഭിച്ച സമ്മാനത്തുക തന്നോടൊപ്പം ചേർന്ന പത്തുപേർക്കുമായി തുല്യമായി വീതിച്ചു നൽകുമെന്ന് അവർ അറിയിച്ചു. തന്റെ അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച ഈ വലിയ വിജയം ഏറെ സന്തോഷം നൽകുന്നതാണെന്നും ടിന്റു കൂട്ടിച്ചേർത്തു.
യുഎഇ സ്കൂൾ പ്രവേശനം;
പ്രായപരിധിയിൽ മാറ്റം-
പുതിയ നിയമം 2026 മുതൽ പ്രാബല്യത്തിൽ
യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ (Age Cut-off) നിർണ്ണായക മാറ്റം വരുത്തിക്കൊണ്ട് എജ്യുക്കേഷൻ, ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കൗൺസിൽ പുതിയ ഉത്തരവ് പുറത്തിറക്കി. 2026-2027 അധ്യയന വർഷം മുതലാണ് ഈ പരിഷ്കാരം പ്രാബല്യത്തിൽ വരിക.
പുതിയ പ്രവേശന വർഷത്തിൽ സ്കൂൾ പ്രവേശനത്തിന് പ്രായപരിധി ഡിസംബർ 31 ആയി നിശ്ചയിച്ചു (മുന്പ് ഓഗസ്റ്റ് 31). ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും ഇത് ബാധകമാണ്. ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് മാർച്ച് 31 എന്ന പഴയ മാനദണ്ഡം തുടരും.
നിലവിലെ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല. പുതിയ പ്രവേശനങ്ങൾക്കാണ് നിയമം ബാധകമാകുക. പ്രാരംഭ വിദ്യാഭ്യാസത്തിൽ സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഇനി പാർക്കിംഗ് നിയന്ത്രണം;ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ
അബുദാബി: അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വാണിജ്യ മേഖലകളിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ക്യൂ മൊബിലിറ്റി (Q Mobility) അറിയിച്ചു. മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ നീക്കം ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഡിസംബർ 15 മുതൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ ME9, ME10, ME11, ME12 സെക്ടറുകളിലാണ് പുതിയ നിയമങ്ങൾ ബാധകമാകുക. ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ പാർക്കിംഗ് സൗജന്യമായിരിക്കും.
അബുദാബി: അബുദാബിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിവാ ഇന്റർനാഷണൽ ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ഡിസംബർ 12 മുതൽ 2026 ജനുവരി 3 വരെയാണ് ഈ പ്രശസ്തമായ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന, യുഎഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ താൽ മോരീബിന്റെ താഴ്വാരമാണ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ ദിവസങ്ങളിൽ റേസുകൾ, ഡ്രിഫ്റ്റിംഗ്, ഡ്യൂൺ ഡ്രൈവിംഗ് ഉൾപ്പെടെയുള്ള ആവേശകരമായ മത്സരങ്ങളും, അതോടൊപ്പം സമ്പന്നമായ വിനോദപരിപാടികളും തദ്ദേശീയ സാംസ്കാരിക കാഴ്ച്ചകളും ഈ മേളയുടെ ഭാഗമായി അരങ്ങേറും.
മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിച്ചു; 30,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിക്കുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി 30,000 ദിർഹം നൽകണമെന്ന് അബുദാബിയിലെ ഒരു സിവിൽ കോടതി ഉത്തരവിട്ടു. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. അപകടത്തിൽ റൈഡറുടെ ബൈക്കിന് കേടുപാടുകളും ലിഗമെന്റ് പരിക്കുകളും ഉണ്ടായതിനെ തുടർന്ന് വരുമാനം പൂർണ്ണമായി നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. ചികിത്സാ ചെലവും മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചതിനെ തുടർന്ന് റൈഡർ നൽകിയ കേസിനെ അടിസ്ഥാനമാക്കിയായിരുന്നു കോടതി നഷ്ടപരിഹാര വിധി.
യുഎഇയിൽ ഇന്ന് ഡിസംബർ 12 മുതൽ 19 വരെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത;മുന്നറിയിപ്പുമായി NCM
യുഎഇയിൽ ഇന്ന്, ഡിസംബർ 12, വെള്ളിയാഴ്ച മുതൽ 19 വരെ അന്തരീക്ഷം അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഉപരിതലത്തിലും ഉയർന്ന വായുനിലകളിലുമുള്ള ന്യൂനമർദ്ദ വ്യതിയാനങ്ങളാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഈ ദിവസങ്ങളിൽ രാജ്യത്ത് പല പ്രദേശങ്ങളിലും ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, കാറ്റ് ശക്തമാകുന്നതിനെ തുടർന്ന് പൊടിക്കാറ്റടിക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ, തീരദേശങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.