ദുബൈ : പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി ഒഡീസി’ (The Odyssey) തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ട്രോയ് യുദ്ധത്തിൽ വിജയം വരിച്ച ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഗ്രീക്ക് രാജാവായ ഒഡീസിയസ് നടത്തുന്ന ദീർഘമായ യാത്രയാണ് ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ഏതാനും ആഴ്ചകൾ കൊണ്ട് പൂർത്തിയാകേണ്ടിയിരുന്ന ഈ യാത്ര, ഇരുപത് വർഷത്തെ കഠിനമായ കാത്തിരിപ്പിലേക്കും പരീക്ഷണങ്ങളിലേക്കുമാണ് ഒഡീസിയസിനെ തള്ളിവിട്ടത്.
യുദ്ധവിജയത്തിന്റെ മഹത്വങ്ങൾ പാടുന്ന പരമ്പരാഗത കഥകളിൽ നിന്ന് വ്യത്യസ്തമായി, അതിജീവനത്തിനായി ചെയ്തുകൂട്ടിയ തെറ്റുകളും അവയുണ്ടാക്കുന്ന കുറ്റബോധവും ഒഡീസിയസിനെ എങ്ങനെ വേട്ടയാടുന്നു എന്നാണ് നോളൻ ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നത്. യാത്രയ്ക്കിടയിലെവിടെയോ ഒഡീസിയസ് സിയൂസ് ദൈവത്തിന്റെ നിയമം ലംഘിച്ചുവെന്നും, അതിന്റെ ശാപമാണ് ഇത്രയും നീണ്ട ദുരിതങ്ങൾക്ക് കാരണമെന്നുമുള്ള ചിന്ത ഓരോ രംഗത്തിലും നിഴലിച്ചു നിൽക്കുന്നു. മാറ്റ് ഡാമൺ, ആനി ഹാതവേ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, സെൻഡയ, ലുപിത ന്യോംഗോ, ചാർലിസ് തെറോൺ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.