ദുബായ് : കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെ ഓൺലൈൻ ഷോപ്പിങ്, ഡെവലിവറി ആപ്പുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണികൾക്ക് കാരണമാകുമെന്ന് യുഎഇയിലെ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. വീടുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഓർഡർ ചെയ്യുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും കുട്ടികൾ സ്വന്തം നിലയിൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് വലിയ വീഴ്ചകൾക്ക് ഇടയാക്കുമെന്നാണ് ശാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിലിന്റെ കീഴിലുള്ള സംഘടന വ്യക്തമാക്കുന്നത്. പലപ്പോഴും രക്ഷിതാക്കൾ അറിയാതെ കുട്ടികൾ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ആഹാരവും കളിപ്പാട്ടങ്ങളും ഓർഡർ ചെയ്യുകയും ഡെലിവറി ജീവനക്കാർ എത്തുമ്പോൾ നേരിട്ട് പോയി സാധനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്. ഇത് അപരിചിതരായ വ്യക്തികളുമായി കുട്ടികൾ നേരിട്ട് സമ്പർക്കത്തിൽ വരാനും ഓൺലൈൻ വഴി പണം നഷ്ടപ്പെടാനും കാരണമായേക്കാം. സാങ്കേതികവിദ്യയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് ഡിജിറ്റൽ ഇടപാടുകളിലും വീട്ടുസാധനങ്ങൾ വാങ്ങുന്നതിലും കുട്ടികൾക്ക് കൃത്യമായ അതിർവരമ്പുകൾ നിശ്ചയിച്ചു നൽകാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Raneesha Nizar
യുഎഇയിൽ കുറഞ്ഞ വരുമാനക്കാരായ സ്വദേശി പെൻഷൻകാരുടെ കടം ഇളവ് ചെയ്തു; പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നിർണായക ഉത്തരവ്
യുഎഇ : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദ്ദേശപ്രകാരം കുറഞ്ഞ വരുമാനക്കാരായ സ്വദേശി പെൻഷൻകാരുടെ വലിയൊരു തുകയുടെ കടബാധ്യതകൾ ഇളവ് ചെയ്തു. ഡിഫോൾട്ടഡ് ഡെറ്റ്സ് സെറ്റിൽമെന്റ് ഫണ്ട് യുഎഇയിലെ വിവിധ പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് രാജ്യത്തെ 2,339 സ്വദേശി പെൻഷൻകാരുടെ വായ്പകളിന്മേൽ ഈടാക്കാനിരുന്ന 83.4 കോടിയിലധികം ദിർഹത്തിന്റെ (Dh834 million) പലിശ പൂർണ്ണമായും ഒഴിവാക്കിയത്. 50 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കുറഞ്ഞ വരുമാനക്കാരായ സ്വദേശി പെൻഷൻകാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വവും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. യുഎഇ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ദി ഫാമിലി 2026’ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനം. എഡിസിബി ഗ്രൂപ്പ്, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻബിഡി ഉൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ ഈ പദ്ധതിക്കായി വലിയ തുകകളാണ് ഇളവ് ചെയ്തത്. പുതിയ ഉത്തരവ് പ്രകാരം വായ്പകളുടെ ഭാവി പലിശകളും ലാഭവിഹിതങ്ങളും ബാങ്കുകൾ ഒഴിവാക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ലളിതമായ തവണകളിലൂടെ വായ്പയുടെ അസ്സൽ തുക മാത്രം തിരിച്ചടച്ചാൽ മതിയാകും. ഈ പദ്ധതിയുടെ പരിധിയിൽ വരുന്ന വ്യക്തികളെ വരും ദിവസങ്ങളിൽ ബാങ്കുകൾ നേരിട്ട് ബന്ധപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് : ഹോട്ടൽ അപ്പാർട്ട്മെന്റ് എന്ന് വിശ്വസിപ്പിച്ച് തനിക്ക് റെസിഡൻഷ്യൽ ഫ്ലാറ്റ് നൽകി പറ്റിച്ചുവെന്ന ദുബായിലെ പ്രവാസി നിക്ഷേപകന്റെ പരാതിയിൽ പുതിയ വാദം കേൾക്കാൻ ദുബായ് അപ്പീൽ കോടതിയോട് കാസേഷൻ കോടതി ഉത്തരവിട്ടു. 46 ലക്ഷത്തിലധികം ദിർഹത്തിന്റെ (Dh4.6 million) വിപണി മൂല്യമുള്ള പ്രോപ്പർട്ടി തർക്കത്തിലാണ് ദുബായ് കാസേഷൻ കോടതിയുടെ ഈ നിർണായക ഇടപെടൽ. ദുബായ് ലാൻഡിലെ ആഡംബര പ്രോപ്പർട്ടി 2013 ഒക്ടോബറിലാണ് നിക്ഷേപകൻ വാങ്ങാൻ കരാറിലേർപ്പെടുന്നത്. ഹോട്ടൽ അപ്പാർട്ട്മെന്റിനായി 31.3 ലക്ഷം ദിർഹം വിലയും പിന്നീട് സർവീസ്-മെയിന്റനൻസ് ഇനത്തിലുമായി ആകെ 46.9 ലക്ഷം ദിർഹം ഇയാൾ ഡെവലപ്പർക്ക് നൽകിയിരുന്നു. എന്നാൽ നിർമ്മാണം വൈകി കൈമാറിയപ്പോഴാണ് കരാറിലുള്ള ഹോട്ടൽ അപ്പാർട്ട്മെന്റിന് പകരം ഇത് സാധാരണ റെസിഡൻഷ്യൽ ഫ്ലാറ്റാണെന്ന് നിക്ഷേപകൻ തിരിച്ചറിയുന്നത്. ഇത് നിക്ഷേപത്തിന്റെ മൂല്യത്തെ ബാധിച്ചതായും നിർമ്മാണത്തിൽ പിഴവുകളുണ്ടെന്നും ഇയാൾ ആരോപിച്ചു. കേസിൽ 15.5 ലക്ഷം ദിർഹം തിരികെ ലഭിക്കണമെന്ന നിക്ഷേപകന്റെ ആവശ്യം നേരത്തെ അപ്പീൽ കോടതി തള്ളിയിരുന്നു. എന്നാൽ മുൻ ഉത്തരവിലെ വൈരുദ്ധ്യങ്ങളും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ പിഴവുകളും കൃത്യമായി പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കാസേഷൻ കോടതി അപ്പീൽ വിധി റദ്ദാക്കി കേസ് വീണ്ടും കേൾക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
യുഎഇ : ഗാസയിലെ തകർന്ന ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും അടിയന്തര മാനുഷിക സാഹചര്യങ്ങൾ നേരിടുന്നതിനുമായി യുഎഇയുടെ പുതിയ സഹായസംഘം ഗാസയിലെത്തി. 40 ടൺ അത്യാവശ്യ മെഡിക്കൽ സാമഗ്രികളും അത്യാധുനിക സൌകര്യങ്ങളുള്ള നാല് ആംബുലൻസുകളുമാണ് യുഎഇ ഇത്തവണ കൈമാറിയത്. ഗാസയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനായി യുഎഇ നടത്തിവരുന്ന മാനുഷിക ദുരിതാശ്വാസ പ്രവർത്തനമായ ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’-യുടെ (Operation Gallant Knight 3) ഭാഗമായാണ് ഈ സഹായം എത്തിച്ചത്. നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും 24 മണിക്കൂറും ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിന്തുണ നൽകാനും പുതിയ മെഡിക്കൽ സഹായം സഹായിക്കും. ഗാസയിലെ പ്രതിസന്ധി ആരംഭിച്ചതു മുതൽ ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാനും ആരോഗ്യ-ദുരിതാശ്വാസ മേഖലകളിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കാനുമുള്ള യുഎഇയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്.
ഷാർജയിൽ ബലിപെരുന്നാൾ നമസ്കാരത്തിനായി 698 മസ്ജിദുകൾ ഒരുങ്ങി; സമയക്രമം പ്രഖ്യാപിച്ചു
ഷാർജ : ഈ വർഷത്തെ ബലിപെരുന്നാൾ നമസ്കാരത്തിനായി ഷാർജ എമിറേറ്റിലുടനീളം 698 മസ്ജിദുകളും ഈദ് ഗാഹുകളും പൂർണ്ണ സജ്ജമാക്കിയതായി ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എമിറേറ്റിലെ വിവിധ നഗരങ്ങളിലും മേഖലകളിലുമായി എത്തുന്ന വൻ ജനബാഹ്യത്തെ ഉൾക്കൊള്ളാൻ തക്കവണ്ണമാണ് മസ്ജിദുകൾ ക്രമീകരിച്ചിരിക്കുന്നത്. പെരുന്നാൾ നമസ്കാരത്തിനായുള്ള കൃത്യമായ സമയക്രമവും വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഷാർജ സിറ്റി, അൽ ഹംരിയ, അൽ മദാം, മ്ലെയ്ഹ എന്നീ പ്രദേശങ്ങളിൽ രാവിലെ 5:45-നാണ് പെരുന്നാൾ നമസ്കാരം നടക്കുക. അൽ ദൈദ്, അൽ ബത്തായ മേഖലകളിൽ രാവിലെ 5:44-നും ഷാർജയുടെ കിഴക്കൻ മേഖലകളിൽ (ഈസ്റ്റേൺ റീജിയൻ) പുലർച്ചെ 5:42-നുമാണ് നമസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് സുഗമമായി നമസ്കാരം നിർവഹിക്കുന്നതിനായി മസ്ജിദുകളിലും പരിസരങ്ങളിലും ആവശ്യമായ എല്ലാ സുരക്ഷാ-ശുചീകരണ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
പെരുന്നാൾ സമ്മാനം; യുഎഇയിലെ പ്രമുഖ എമിറേറ്റുകളിൽ പൊതു പാർക്കിങ് സൗജന്യമാക്കി
യുഎഇ : ബലിപെരുന്നാൾ പ്രമാണിച്ചുള്ള നീണ്ട അവധിക്കാലത്ത് ജനങ്ങളുടെ യാത്രകൾ സുഗമമാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പൊതു പാർക്കിങ് സൗജന്യമായി പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നീ പ്രമുഖ എമിറേറ്റുകളിലാണ് നിശ്ചിത പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ താൽക്കാലികമായി ഫീസ് ഒഴിവാക്കിയത്. ദുബായിലും അബുദാബിയിലും മെയ് 25 തിങ്കൾ മുതൽ മെയ് 29 വെള്ളി വരെയാണ് സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. അജ്മാനിൽ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയും, ഷാർജയിൽ പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളായ മെയ് 27 ബുധൻ മുതൽ മെയ് 29 വെള്ളി വരെയുമാണ് പാർക്കിങ് സൗജന്യമായിരിക്കുക. എന്നാൽ മിക്ക എമിറേറ്റുകളിലെയും മൾട്ടി-സ്റ്റോറി (ബഹുനില) പാർക്കിങ് കെട്ടിടങ്ങളിൽ ഈ ഇളവ് ബാധകമായിരിക്കില്ലെന്നും അവിടെ സാധാരണ നിരക്കിൽ ഫീസ് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പെരുന്നാൾ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനുമായി പൊതുഗതാഗത സമയക്രമങ്ങളിൽ മാറ്റം വരുത്തിയതിനൊപ്പം ചിലയിടങ്ങളിൽ ടോൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ദുബായിൽ പെരുന്നാൾ സമ്മാനമായി 2.77 കോടി ദിർഹത്തിന്റെ ‘ഈദിയ്യ’ പദ്ധതി; 11,700 ലേറെ പേർക്ക് സഹായം
ദുബൈ : ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ അർഹരായ കുടുംബങ്ങൾക്കും വ്യക്തികൾക്കുമായി 2 കോടി 77 ലക്ഷം ദിർഹത്തിന്റെ (Dh27.7 million) ധനസഹായ പദ്ധതിയുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (CDA). യുഎഇ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഫാമിലി’ (Year of Family) ലക്ഷ്യങ്ങൾക്ക് അനുസൃതമായി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനും പെരുന്നാൾ സന്തോഷം പങ്കുവെക്കാനുമായാണ് ഈ സമഗ്ര കാരുണ്യ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. അതോറിറ്റിയുടെ സാമ്പത്തിക സഹായ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ, പ്രായപൂർത്തിയാകാത്ത കുട്ടികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ മുൻഗണനാ വിഭാഗങ്ങളിൽപ്പെടുന്ന പതിനൊന്നായിരത്തി എഴുന്നൂറിലധികം ഗുണഭോക്താക്കൾക്കാണ് ഈ പെരുന്നാൾക്കാലത്ത് നേരിട്ട് സഹായം ലഭിക്കുക. വിവിധ സർക്കാർ, സ്വകാര്യ, ജീവകാരുണ്യ സംഘടനകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പെരുന്നാളിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ദുർബല വിഭാഗങ്ങളെ ചേർത്തുനിർത്തുന്ന എമിറാത്തി സംസ്കാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംരംഭമെന്ന് ദുബായ് സിഡിഎ വ്യക്തമാക്കുന്നു.
യുഎഇ : ബലിപെരുന്നാൾ (Eid Al Adha) ആഘോഷങ്ങൾ വരവേൽക്കാൻ യുഎഇയിലെ നഗരങ്ങൾ ഒരുങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന വീഥികളിലും പൊതുസ്ഥലങ്ങളിലും മൂവായിരത്തോളം വർണ്ണവിളക്കുകളും സ്വാഗത ബോർഡുകളും സ്ഥാപിച്ചു. അതോടൊപ്പം പെരുന്നാൾ അവധിക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ മുൻകരുതലുകളും മുനിസിപ്പാലിറ്റികൾ സ്വീകരിച്ചിട്ടുണ്ട്.
അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി നഗരത്തിലുടനീളം ഏകദേശം 1,400 എൽഇഡി (LED) ലൈറ്റിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 98 കിലോമീറ്റർ നീളത്തിൽ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലുള്ള ലൈറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. അൽ ഐനിന്റെ പ്രകൃതിഭംഗിയും പരമ്പരാഗത പൈതൃകവും വിളിച്ചോതുന്ന രൂപകൽപ്പനയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അജ്മാനിലും സമാനമായ രീതിയിൽ തെരുവുകളും പാർക്കുകളും പൊതുചത്വരങ്ങളും 1,500 ഓളം പ്രകാശപൂരിതമായ പാനലുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
പെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ ദിബ്ബ അൽ ഹിസ്ൻ (Dibba Al Hisn) മുനിസിപ്പാലിറ്റി കടുത്ത സുരക്ഷാ-ആരോഗ്യ മുൻകരുതലുകൾ പ്രഖ്യാപിച്ചു. പെരുന്നാൾ ബലി കർമ്മങ്ങൾക്കായി മുനിസിപ്പൽ കശാപ്പുശാലകളുടെ (Slaughterhouses) ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. മൃഗഡോക്ടർമാരുടെ കർശന മേൽനോട്ടത്തിലായിരിക്കും ഇവിടുത്തെ പ്രവർത്തനങ്ങൾ. ലൈസൻസില്ലാത്ത അറവുകാരെ സമീപിക്കരുതെന്നും അംഗീകൃത കേന്ദ്രങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. പെരുന്നാളിന് മുന്നോടിയായി മാർക്കറ്റുകൾ, ഭക്ഷണശാലകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ദുബായ് : ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകുന്ന വലിയൊരു ജീവകാരുണ്യ പദ്ധതിയുമായി യുഎഇ. ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്ററും (RDC) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്മെന്റും സംയുക്തമായി നടത്തിയ ഇടപെടലിലൂടെ 54 തടവുകാരാണ് മോചിതരായത്. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങിയ ഇവരുടെ 3.5 ദശലക്ഷം ദിർഹത്തിന്റെ ബാധ്യതകളാണ് അധികൃതർ തീർപ്പാക്കിയത്.
പെരുന്നാൾ നാളുകളിൽ കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെന്റൽ ഡിസ്പ്യൂട്ട്സ് സെന്ററിന്റെ ‘യാദ് അൽ ഖൈർ’ (Yad Al Khair) കമ്മിറ്റി രൂപം നൽകിയ ‘ഈദ് റീയൂണിയൻ’ (Lammat Eid) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വാടക തർക്കങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്ത സാധാരണക്കാരായ ആളുകളെ സഹായിക്കാനും, ഈ പെരുന്നാൾ കാലത്ത് അവരുടെ കുടുംബങ്ങളിൽ സന്തോഷം തിരികെ എത്തിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ : ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) മേൽ ആധിപത്യം സ്ഥാപിക്കാനോ അതിനെ ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരെയുള്ള ആയുധമാക്കാനോ ഒരു കക്ഷിയെയും അനുവദിക്കരുതെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പ്രസ്താവിച്ചു. പ്രാഗിൽ നടന്ന ഗ്ലോബ്സെക് ഫോറം 2026-ൽ (GLOBSEC Forum 2026) സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വ്യാപാരത്തിനും ഊർജ്ജ വിതരണത്തിനും നിർണായകമായ ഹോർമുസ് കടലിടുക്ക് എപ്പോഴും സ്വതന്ത്രവും തുറന്നതുമായ അന്താരാഷ്ട്ര ജലപാതയായി നിലനിൽക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളുടെയും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിന്റെയും പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിതരണത്തിലുണ്ടായ തടസ്സങ്ങൾ മറികടക്കാൻ യുഎഇ സ്വീകരിച്ച അടിയന്തര നടപടികൾ അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും വിതരണ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കുന്നതിനുമായി ഹോർമുസ് കടലിടുക്കിനെ മറികടന്നുപോകുന്ന ബദൽ വ്യാപാര പാതകൾ യുഎഇ ഇതിനകം സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.