ദുബായ് : വർഷങ്ങളോളം മികച്ച ശമ്പളമുണ്ടായിട്ടും വിരമിക്കൽ കാലത്തേക്ക് പ്രവേശിക്കുമ്പോൾ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആസൂത്രണം വൈകിക്കുന്നത്, പെൻഷനെയോ ഗ്രാറ്റുവിറ്റിയെയോ മാത്രം ആശ്രയിക്കുന്നത്, പണപ്പെരുപ്പം കണക്കിലെടുക്കാതിരിക്കുക, സമ്പാദ്യം ഒരൊറ്റ ഉറവിടത്തിൽ ഒതുക്കുക, വിരമിച്ച ശേഷവും കടബാധ്യതകൾ തുടരുക, അടിയന്തര ഫണ്ട് കരുതാതിരിക്കുക, കിട്ടുന്ന പണം കൃത്യമായ പഠനമില്ലാതെ വലിയ പ്രോജക്ടുകളിൽ ഇട്ട് നഷ്ടപ്പെടുത്തുക എന്നിവയാണ് റിട്ടയർമെന്റ് ജീവിതം ദുസ്സഹമാക്കുന്ന പ്രധാന തെറ്റുകളായി ഇൻഷുറൻസ് വിദഗ്ദ്ധൻ ഡോ. ജിഹാദ് ഫിത്രൂനി ചൂണ്ടിക്കാണിക്കുന്നത്. ഇതിനാൽ ജോലിയിൽ നിന്ന് വിരമിക്കുന്നതിന് കുറഞ്ഞത് 10-15 വർഷം മുൻപെങ്കിലും കൃത്യമായ സാമ്പത്തിക ആസൂത്രണം തുടങ്ങണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. യുഎഇയിൽ റിട്ടയർമെന്റ് ആസൂത്രണത്തിന് സഹായവുമായി ജനറൽ അതോറിറ്റി ഫോർ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി മാഷി (Maashi) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കൺസൾട്ടേഷൻ സർവീസും ലഭ്യമാക്കിയിട്ടുണ്ട്.
Raneesha Nizar
വേനലവധിയിൽ കുട്ടികളുടെ പഠനമികവ് കുറയുന്ന ‘സമ്മർ സ്ലൈഡ്’; മുന്നറിയിപ്പുമായി യുഎഇ സ്കൂളുകൾ
ദുബായ് : യുഎഇയിൽ വേനലവധി ആരംഭിക്കാനിരിക്കെ, കുട്ടികളിലെ ‘സമ്മർ സ്ലൈഡ്’ (Summer Slide) പ്രതിഭാസത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ വിദഗ്ദ്ധർ. ദീർഘകാലത്തെ അവധി ദിവസങ്ങളിൽ കുട്ടികൾക്ക് പഠിച്ച കാര്യങ്ങളിൽ മറവി വരികയും പഠനമികവ് താഴേക്ക് പോവുകയും ചെയ്യുന്ന അവസ്ഥയാണിത്.
മാപ്പ് ഗ്രോത്ത് (MAP Growth) പഠന റിപ്പോർട്ടുകൾ പ്രകാരം, വേനലവധിയിൽ കുട്ടികൾക്ക് അവരുടെ പഠനമികവിന്റെ 20 മുതൽ 30 ശതമാനം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ ഗണിതശാസ്ത്രത്തിലാണ് (Maths) കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്നോട്ട് പോക്ക് ഉണ്ടാകുന്നത്. ആറാഴ്ചത്തെ അവധി കൊണ്ട് കുട്ടികളുടെ മാത്സ് കപ്പാസിറ്റി ഏകദേശം 2.6 മാസം പുറകോട്ട് പോകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അവധിിക്കാലം വീണ്ടും ക്ലാസ് മുറികളാക്കി മാറ്റി കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കരുതെന്നും, പകരം ജീവിതാനുഭവങ്ങളിലൂടെയുള്ള പഠനരീതികൾ പ്രോത്സാഹിപ്പിക്കണമെന്നും ജെംസ് എഡ്യൂക്കേഷൻ കൾച്ചർ ഓഫ് എക്സലൻസ് വൈസ് പ്രസിഡന്റ് ഡോ. ഫങ്കെ ബാഫൂർ ഒതുക്കോട് നിർദ്ദേശിക്കുന്നു. ദിവസവും 15-20 മിനിറ്റ് മാത്രം വായനയ്ക്കോ ലളിതമായ കണക്കുകൾക്കോ ആയി നീക്കിവെക്കുന്നതും സ്ക്രീൻ ടൈം കുറച്ച് കളിക്കളങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതും ഈ പഠനനഷ്ടം പരിഹരിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ ഓർമ്മിപ്പിച്ചു.
നീറ്റ് പരീക്ഷാ വിവാദം; യുഎഇയിലെ 1,800-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയെഴുതണം
ദുബായ് : ചോദ്യപേപ്പർ ചോർച്ചയെയും ക്രമക്കേടുകളെയും തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) റദ്ദാക്കിയ നീറ്റ് യുജി പരീക്ഷ യുഎഇയിലെ 1,800-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും എഴുതുന്നു. മേയ് 3-ന് നടന്ന പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-നാണ് നടക്കുക. ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ നീറ്റ് പരീക്ഷാ ഹബ്ബായ യുഎഇയിലെ ദുബായ്, ഷാർജ, അബുദാബി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
ക്രമക്കേടുകൾ തടയാൻ ഇത്തവണ കർശനമായ സുരക്ഷാ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പരീക്ഷാ സമയം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി വർദ്ധിപ്പിച്ചു. കൂടാതെ റഫ് വർക്കുകൾ ചെയ്യാനുള്ള പേജുകൾ നാലായി ഉയർത്തുകയും എല്ലാ പരീക്ഷാ ഹാളുകളിലും ഓരോ വിദ്യാർത്ഥിയെയും കേന്ദ്രീകരിച്ച് കർശനമായ വീഡിയോഗ്രാഫി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുഎഇ സമയം ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:45 വരെയാണ് പരീക്ഷ. കള്ളക്കടത്തുകൾ തടയാൻ കർശനമായ പരിശോധനകൾ ഉണ്ടായിരിക്കുമെന്നും ഗേറ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് തന്നെ അടയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
അബുദാബി : രോഗികൾക്ക് അസുഖം വരുന്നത് മുൻകൂട്ടി പ്രവചിക്കാനും തടയാനും സാധിക്കുന്ന അത്യാധുനിക ഹെൽത്ത് കെയർ സിസ്റ്റം അബുദാബിയിൽ യാഥാർത്ഥ്യമാകുന്നു. യുഎഇയിലെ പ്രമുഖ ഡിജിറ്റൽ ഹെൽത്ത് കമ്പനിയായ ‘M42’-ന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡിമിട്രിസ് മൗലവാസ്ിലിസ് ആണ് അബുദാബിയുടെ വിപ്ലവകരമായ ഈ ആരോഗ്യ മുന്നേറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.
രോഗികൾ ഡോക്ടറെ കണ്ട് സാധാരണ രീതിയിൽ ചികിത്സ തേടുമ്പോൾ, അവർ പോലും അറിയാതെ പശ്ചാത്തലത്തിൽ വൻതോതിലുള്ള ഡാറ്റാ വിശകലനം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘എമിറാത്തി ജീനോം പ്രോഗ്രാമിന്’ (Emirati Genome Programme) കീഴിൽ ഇതിനകം 9,40,000-ലധികം ജീനോമുകൾ (Genomes) ഇവിടെ സീക്വൻസ് ചെയ്ത് കഴിഞ്ഞു. ‘മലാഫി’ (Malafi) പ്ലാറ്റ്ഫോം വഴി 3.5 ബില്യൺ മെഡിക്കൽ റെക്കോർഡുകളാണ് M42 കൈകാര്യം ചെയ്യുന്നത്. പാൻഡെമിക്കുകൾ ആശുപത്രികളിൽ എത്തുന്നതിന് മുൻപ് തന്നെ കണ്ടെത്താൻ അബുദാബിയിലുടനീളം 100 മോണിറ്ററിംഗ് പോയിന്റുകളിൽ മലിനജലം പരിശോധിക്കുന്നു. ഓരോ നവജാത ശിശുവിനെയും സുഖപ്പെടുത്താവുന്ന 830-ലധികം രോഗാവസ്ഥകൾക്കായി ഇവിടെ പരിശോധിക്കുന്നു.
രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ച് കൃത്യമായ മരുന്നും അതിന്റെ അളവും നിശ്ചയിക്കുന്ന സാങ്കേതികവിദ്യ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബി, ദാനത് അൽ ഇമാറാത്ത് തുടങ്ങിയ ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന എഐ ക്ലിനിക്കൽ പ്ലാറ്റ്ഫോം വഴി ഡോക്ടർമാർക്ക് അറബിയിലോ ഇംഗ്ലീഷിലോ രോഗിയുടെ വിവരങ്ങൾ ചോദിച്ചറിയാം. എഐ ഒരു ക്ലിനിക്കൽ പങ്കാളി മാത്രമാണെന്നും ഡോക്ടർമാർക്ക് പകരക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളെയും അതിന്റെ അനന്തരഫലങ്ങളെയും യുഎഇ ഭരണനേതൃത്വം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് യുഎഇ പ്രെസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇ സ്വീകരിച്ച നിലപാടുകൾ ജ്ഞാനവും ദൃഢതയും ആവശ്യാനുസരണം വഴക്കവും (Flexibility) ഒത്തുചേർന്നതായിരുന്നുവെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു.
“യുദ്ധത്തിന്റെ അധ്യായങ്ങൾ അവസാനിപ്പിച്ചുകൊണ്ട് വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. ഇത് വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാത തുറന്നുതരും. ഈ സാഹചര്യത്തിൽ, കടന്നുപോയ പ്രതിസന്ധികളെയും അതിന്റെ പ്രത്യാഘാതങ്ങളെയും നമ്മുടെ ജ്ഞാനികളായ നേതൃത്വം നേരിട്ട രീതിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല,” ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
വിവിധ ഘട്ടങ്ങളിൽ യുഎഇ പുലർത്തിയ സന്തുലിതാവസ്ഥയും പൊരുത്തപ്പെടാനുള്ള കഴിവും (Adaptability) രാജ്യത്തിന്റെ സുസ്ഥിരമായ നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ ഒരിക്കലും യുദ്ധത്തെ അനുകൂലിച്ചിട്ടില്ലെന്നും, പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എഐ വക്താവ് ‘സഈദ്’ ഒഫീഷ്യൽ ഇൻഫോടെയ്ൻമെന്റ് പ്രോഗ്രാം; പുതിയ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ആദ്യത്തെ ഡിജിറ്റൽ മീഡിയ വക്താവ് ‘സഈദ്’ (Saeed) ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ശബ്ദമായി പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ വക്താവ്, അതോറിറ്റിയുടെ പദ്ധതികൾ, വാർത്തകൾ, നേട്ടങ്ങൾ എന്നിവ സുതാര്യമായും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കും.
സർക്കാർ പ്രവർത്തനങ്ങളിലും ആശയവിനിമയങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ വിജയകരമായി നടപ്പിലാക്കുന്നതിൽ ദുബായ് ലോകത്തിന് മാതൃകയാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ആവശ്യമായ വിവരങ്ങൾ തത്സമയം കൃത്യതയോടെ നൽകാൻ ‘സഈദിന്’ സാധിക്കും.
സ്മാർട്ട് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ശക്തമാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിൽ ദുബായുടെ നേതൃസ്ഥാനം നിലനിർത്തുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ എഐ വക്താവിനെ അവതരിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ് സംവിധാനങ്ങളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാൻ ഇത് സഹായിക്കും.
ദുബായ് : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ‘ദുബായ് മാളത്തൺ’ (Dubai Mallathon) രണ്ടാം പതിപ്പിന് ഇന്ന് ( ജൂൺ 15 ) തുടക്കമായി. ലോകത്തിലെ ആദ്യത്തെ ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി സ്പോർട്സ് പ്രോഗ്രാമായ ഈ ജനകീയ കായിക മേള സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലം നീണ്ടുനിൽക്കും.
വേനൽക്കാലത്ത് ജനങ്ങളിൽ കായിക വിനോദങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി എയർകണ്ടീഷൻ ചെയ്ത സുരക്ഷിതമായ അന്തരീക്ഷത്തിലാണ് മാളത്തൺ ഒരുക്കിയിരിക്കുന്നത്. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദേര സിറ്റി സെന്റർ, ദുബായ് ഹിൽസ് മാൾ എന്നീ ആറ് പ്രമുഖ ഷോപ്പിംഗ് മാളുകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിട്ടുള്ളത്. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, യുഎഇയുടെ ‘ഇയർ ഓഫ് ദി ഫാമിലി’ 2026 എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 10 മണി വരെയാണ് മാളത്തൺ നടക്കുക. ഇതിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. സ്ത്രീകൾക്കായി ദുബായ് മാളിലും മിർദിഫ് സിറ്റി സെന്ററിലും പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കും. കൂടാതെ മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി (People of Determination) പ്രത്യേക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മത്സരങ്ങളും സമ്മാനങ്ങളും മെഡലുകളും വിജയികൾക്ക് നൽകും.
പങ്കാളിത്തം പൂർണ്ണമായും സൌജന്യമാണ്, മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. പങ്കെടുക്കുന്നവർക്ക് മാളുകളിലെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകൾ ലഭിക്കുന്ന റിസ്റ്റ് ബാൻഡുകൾ നൽകും. കഴിഞ്ഞ വർഷത്തെ ആദ്യ പതിപ്പ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരുന്നു.
എന്റെ രക്തം എന്റെ രാജ്യത്തിന്’; ദുബായിൽ രക്തദാന ക്യാമ്പയിനിൽ വൻ ജനപങ്കാളിത്തം
ദുബായ് : ദുബായ് ഹെൽത്ത് സംഘടിപ്പിച്ച ‘മൈ ബ്ലഡ്, ഫോർ മൈ കൺട്രി’ (My Blood, for My Country) എന്ന രക്തദാന ക്യാമ്പയിനിൽ 43,263 പേർ പങ്കാളികളായി. ദുബായ് ഡിസാസ്റ്റർ മാനേജ്മെന്റ് സുപ്രീം കമ്മിറ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനത്തെ തുടർന്നാണ് ക്യാമ്പയിനിൽ ഇത്രയധികം ജനപങ്കാളിത്തമുണ്ടായത്. ജൂൺ 14-ലെ ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് ഈ നേട്ടം പുറത്തുവിട്ടത്.
അൽ അമീൻ സർവീസ്, ദുബായ് ഹെൽത്ത് അതോറിറ്റി (DHA), ‘ഇമാറാത്ത് അൽ യൗം’ പത്രം എന്നിവയുമായി സഹകരിച്ച് നടത്തിയ ഈ ക്യാമ്പയിൻ വഴി തലാസീമിയ ബാധിതർക്കും മറ്റ് രോഗികൾക്കും ആവശ്യമായ രക്തം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി നടത്തിയ 547 രക്തദാന ഡ്രൈവുകളിലൂടെ ആകെ 47,714 യൂണിറ്റ് രക്തം ശേഖരിച്ചു. ഇതിൽ 145 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കാളികളായപ്പോൾ 39.5 ശതമാനം പേരും ആദ്യമായാണ് രക്തം ദാനം ചെയ്തത്.
2012-ൽ വെറും 418 ദാതാക്കളുമായി ആരംഭിച്ച ഈ പദ്ധതി കഴിഞ്ഞ വർഷങ്ങളിൽ വലിയ വളർച്ചയാണ് കൈവരിച്ചത്. യുവാക്കളുടെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം വിപരീത സാഹചര്യങ്ങളിലും ആവശ്യത്തിന് രക്തം ലഭ്യമാക്കാൻ ദുബായ് ആരോഗ്യരംഗത്തെ സഹായിക്കുന്നതായി ദുബായ് ഹെൽത്ത് അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര ലഹരിവേട്ട; 1.3 ടൺ ഗുളികകൾ പിടികൂടാൻ സഹായിച്ച് ദുബായ് കസ്റ്റംസ്
ദുബായ് : ദുബായ് കസ്റ്റംസ് നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്താരാഷ്ട്ര സംയുക്ത ഓപ്പറേഷനിൽ 1.332 ടൺ മയക്കുമരുന്ന് ഗുളികകൾ (Tapentadol tablets) പിടികൂടി. ഏഷ്യയിൽ നിന്ന് ആഫ്രിക്കൻ രാജ്യത്തിലേക്ക് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരമാണ് ലക്ഷ്യസ്ഥാനത്ത് വെച്ച് അധികൃതർ പിടിച്ചെടുത്തത്.
അതിർത്തികൾ കടന്നുള്ള കള്ളക്കടത്ത് ശൃംഖലകളെയും സംഘടിത കുറ്റകൃത്യങ്ങളെയും അടിച്ചമർത്തുന്നതിൽ അന്താരാഷ്ട്ര ഏജൻസികളുമായുള്ള വിവരങ്ങൾ പങ്കുവെക്കൽ എത്രത്തോളം നിർണായകമാണെന്ന് ഈ ഓപ്പറേഷൻ തെളിയിക്കുന്നതായി ദുബായ് കസ്റ്റംസ് വ്യക്തമാക്കി. ഇന്റർപോൾ, വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ തുടങ്ങിയ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായി ദുബായ് കസ്റ്റംസ് നിരന്തരം സഹകരിച്ചു വരുന്നുണ്ട്.
ലഹരിക്കടത്ത് തടയാൻ എക്സ്-റേ സ്കാനിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ, സ്മാർട്ട് റിസ്ക് എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ദുബായ് കസ്റ്റംസ് ഉപയോഗിക്കുന്നത്. ആഗോള സുരക്ഷാ വ്യവസ്ഥയിൽ ദുബായ് എത്രത്തോളം വിശ്വസ്ത പങ്കാളിയാണെന്ന് ഈ നേട്ടം വ്യക്തമാക്കുന്നതായി ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസനാദ് പറഞ്ഞു. കൃത്യമായ വിവരം നൽകി സഹായിച്ച ദുബായ് കസ്റ്റംസിന് ലഹരിമരുന്ന് പിടികൂടിയ ആഫ്രിക്കൻ രാജ്യത്തിലെ ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു.
‘ഫ്ലേം ട്രീ’ ഫോട്ടോഗ്രാഫി മത്സരം: 15,000 ദിർഹം വരെ സമ്മാനം പ്രഖ്യാപിച്ച് ദുബായ്
ദുബായ് : വേനൽക്കാലത്ത് ദുബായിലെ തെരുവുകളിലും പാർക്കുകളിലും ചുവപ്പ് പരത്തി പൂത്തുനിൽക്കുന്ന വാക മരങ്ങളുടെ (Flame Trees) മനോഹര ചിത്രങ്ങൾ പകർത്താൻ താല്പര്യമുള്ളവർക്കായി ‘ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരം’ പ്രഖ്യാപിച്ചു. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി, പ്രശസ്തമായ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി (HIPA) സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് ആകെ 30,000 ദിർഹത്തിന്റെ (ഏകദേശം 6.8 ലക്ഷത്തിലധികം രൂപ) ക്യാഷ് പ്രൈസുകളാണ് ലഭിക്കുക.
ആകർഷകമായ സമ്മാനത്തുകകൾ :
ഒന്നാം സ്ഥാനം : 15,000 ദിർഹം
രണ്ടാം സ്ഥാനം : 10,000 ദിർഹം
മൂന്നാം സ്ഥാനം : 5,000 ദിർഹം
മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം? ദുബായിലെ ഫ്ലേം ട്രീ സീസണുമായി ബന്ധപ്പെട്ട ഒരു ചിത്രം സ്വന്തമായി ക്യാമറയിലാക്കുക.
നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (Instagram Account) ഈ ഫോട്ടോ പോസ്റ്റ് ചെയ്യുക.
പോസ്റ്റിനൊപ്പം #FlameTreeSeason എന്ന ഹാഷ്ടാഗ് നിർബന്ധമായും ഉപയോഗിക്കുക.
ഇൻസ്റ്റാഗ്രാമിൽ @dubaiculture, @hipaae, @flametreeseason എന്നീ അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും, പോസ്റ്റിൽ ഇവ ടാഗ് ചെയ്യുകയോ മെൻഷൻ ചെയ്യുകയോ ചെയ്യുക.
ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. മുൻപ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണെങ്കിലും മുകളിൽ പറഞ്ഞ രീതിയിൽ വീണ്ടും പങ്കുവെക്കാവുന്നതാണ്.
എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 31 വെള്ളിയാഴ്ച യുഎഇ സമയം രാത്രി 11:59 വരെയാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ ദുബായിലെ ജുമൈറ, അൽ സഫ, റാഷിദിയ, ദെയ്റ തുടങ്ങിയ പ്രദേശങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഈ മരങ്ങൾ നഗരത്തിന്റെ ജീവന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചിരുന്നു.