ദുബൈ : ഹോർമുസ് കടലിടുക്കിലുണ്ടായ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില (Crude Oil) വീണ്ടും ഉയർന്നതോടെ, യുഎഇയിൽ വരും മാസങ്ങളിൽ പെട്രോൾ വിലയിൽ വൻ കുറവുണ്ടാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. കഴിഞ്ഞ ജൂൺ മാസത്തിൽ യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളുടെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് വില 70 ഡോളറിലേക്ക് താഴ്ന്നിരുന്നെങ്കിലും, പുതിയ ആശങ്കകളെത്തുടർന്ന് വില വീണ്ടും 85 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. അതേസമയം, യുഎഇയിൽ ഇന്ധനവില നിശ്ചയിക്കുന്നത് പ്രതിദിന വിപണി ചലനങ്ങൾ നോക്കിയല്ല, മറിച്ച് മുൻമാസത്തെ ശരാശരി വില അടിസ്ഥാനമാക്കിയാണ്. അതിനാൽ തന്നെ ഒന്നോ രണ്ടോ ദിവസത്തെ വിലവർദ്ധനവ് പെട്രോൾ വിലയെ പെട്ടെന്ന് ബാധിക്കില്ല. എന്നാൽ വരും ആഴ്ചകളിലും ബ്രെന്റ് ക്രൂഡ് വില 85 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ, ജൂലൈ മാസം അവസാനം പ്രഖ്യാപിക്കുന്ന ആഗസ്റ്റ് മാസത്തെ ഇന്ധന നിരക്കുകളിൽ വില വീണ്ടും വർദ്ധിക്കാനോ അല്ലെങ്കിൽ കുറയാതെ നിലനിൽക്കാനോ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Raneesha Nizar
ദുബൈ : ദുബായ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന് സമീപമുള്ള മലിനമായ സൈൻബോർഡ് ശ്രദ്ധയിൽപ്പെടുത്തി 24 മണിക്കൂറിനകം അത് വൃത്തിയാക്കിച്ച കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ തൻവീർ അഹമ്മദിന് യുഎഇ അധികൃതരുടെ ഔദ്യോഗിക ആദരവ്. ദുബായിൽ മൾട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുന്ന 25-കാരനായ തൻവീർ, തന്റെ പ്രതിദിന യാത്രാമധ്യേ പൊടിയും ചൂടും കാരണം ബോർഡിലെ അക്ഷരങ്ങൾ വ്യക്തമല്ലാതെയ കിടക്കുന്നത് കണ്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (RTA) ഇൻസ്റ്റാഗ്രാമിലൂടെ സന്ദേശമയക്കുകയായിരുന്നു.
തൻവീറിന്റെ സന്ദേശം ലഭിച്ച് വെറും രണ്ട് മണിക്കൂറിനകം അധികൃതർ മറുപടി നൽകുകയും, അടുത്ത ദിവസം തന്നെ ബോർഡ് പൂർണ്ണമായും വൃത്തിയാക്കി പുതിയതുപോലെയാക്കുകയും ചെയ്തു. ഈ അനുഭവം തൻവീർ തന്റെ സോഷ്യൽ മീഡിയ പേജിൽ റീലായി പങ്കുവെച്ചതോടെ വീഡിയോ 6.7 മില്യണിലധികം ആളുകളാണ് കണ്ടത്. സാധാരണക്കാരുടെ അഭിപ്രായങ്ങൾക്കും പരാതികൾക്കും ദുബായ് ഭരണകൂടം നൽകുന്ന പ്രാധാന്യം ജനശ്രദ്ധ നേടിയതോടെ, യുഎഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി, ആർടിഎ ചെയർമാൻ മത്തർ മുഹമ്മദ് അൽ തായർ എന്നിവർ ചേർന്ന് തൻവീറിനെ നേരിട്ട് വിളിച്ച് പ്രശംസാപത്രവും ഉപഹാരവും നൽകി ആദരിച്ചു. നഗരത്തിലെ റോഡ് തകരാറുകളും മറ്റ് അറ്റകുറ്റപ്പണികളും വേഗത്തിൽ അറിയിക്കാൻ ആർടിഎയുടെ ‘മഹ്ബൂബ്’ വാട്സാപ്പ് ചാറ്റ്ബോട്ട് (+971 58 800 9090) പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അബുദാബി : പ്രധാന റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഇ-സ്കൂട്ടർ ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന കടുത്ത അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇ-സ്കൂട്ടർ യാത്രികർ പ്രധാന റോഡുകൾ അലക്ഷ്യമായി മുറിച്ചുകടക്കുന്നതും വാഹനങ്ങൾ വരുന്നതിന് എതിർദിശയിൽ ഓടിക്കുന്നതും ഒടുവിൽ കാറിലിടിച്ച് തെറിച്ചുവീഴുന്നതുമായ നിരവധി യഥാർത്ഥ അപകട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പങ്കുവെച്ചാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഇ-സ്കൂട്ടറുകൾ മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡുകളിലോ ജനത്തിരക്കുള്ള സ്ഥലങ്ങളിലോ ഓടിക്കരുതെന്നും, അതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ട്രാക്കുകളിൽ മാത്രം ഉപയോഗിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ്, എൽബോ-ക്ലീ പ്രൊട്ടക്ടറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. കുട്ടികൾ ഇ-സ്കൂട്ടർ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും റോഡ് സുരക്ഷാ ശീലങ്ങൾ അവരെ പഠിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് സുരക്ഷിതമായ ഒരു റോഡ് സംസ്കാരം വളർത്തിയെടുക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദുബൈ : ദുബായിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുന്ന മേഖലയായി ജുമൈറ വില്ലേജ് സർക്കിൾ (JVC) മാറിയതായി ഇഎക്സ്പി ദുബായുടെ (eXp Dubai) ഏറ്റവും പുതിയ വിപണി പഠനം വ്യക്തമാക്കുന്നു. ദുബായിൽ നിലവിൽ വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്ന വീടുകളിൽ പത്തിൽ ഒരെണ്ണം (9.7 ശതമാനം) ജെവിസിയിലാണ്. ബിസിനസ്സ് ബേ (5.7 ശതമാനം) രണ്ടാമതും, ദുബായ് ലാൻഡ് റെസിഡൻസ് കോംപ്ലക്സ് (4.7 ശതമാനം) മൂന്നാമതും എത്തി. പ്രോപ്പർട്ടി ഫൈൻഡറിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിൽ ദുബായ് സൗത്ത്, ഡൗൺടൗൺ, ദുബായ് മറീന എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. അതേസമയം പാം ജുമൈറ, ദുബായ് ഹാർബർ, ഡിഐഎഫ്സി തുടങ്ങിയ ആഡംബര മേഖലകളിൽ വിൽപനയ്ക്കുള്ള വീടുകളുടെ എണ്ണം വളരെ പരിമിതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഷാർജ : ദുബായിലെ പാർക്കിൻ കമ്പനിയുടെ (Parkin) നേതൃത്വത്തിൽ ഷാർജയിലെ അൽജാദ മെഗാ പ്രൊജക്റ്റിൽ ജൂലൈ 15 മുതൽ സ്മാർട്ട് പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നു. ക്യാമറ അധിഷ്ഠിത ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ടിക്കറ്റുകളോ ഗേറ്റുകളോ ഇല്ലാതെ യാത്രക്കാർക്ക് ഡിജിറ്റലായി തുക അടയ്ക്കാം. ഈസ്റ്റ് ബൊളിവാർഡിലെ ഓൺ-സ്ട്രീറ്റ് പാർക്കിംഗിന് മണിക്കൂറിന് 6.30 ദിർഹവും (24 മണിക്കൂറും), ഓഫ്-സ്ട്രീറ്റ് പാർക്കിംഗിന് രാവിലെ 8 മുതൽ അർദ്ധരാത്രി വരെ മണിക്കൂറിന് 4.20 ദിർഹവുമാണ് നിരക്ക്. ദി ബൊളിവാർഡ്, തിരാസ്, മിസ്ക് എന്നിവിടങ്ങളിലെ റീട്ടെയിൽ പാർക്കിംഗിൽ ആദ്യ 2 മണിക്കൂർ സൌജന്യമായിരിക്കും, അതിനുശേഷം മണിക്കൂറിന് 10 ദിർഹം വീതം ഈടാക്കും. താമസക്കാർക്ക് അവരുടെ കരാർ പ്രകാരമുള്ള സൗജന്യ പാർക്കിംഗ് ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതാണ്.
ദുബൈ : രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും യുഎഇയിൽ ബുധനാഴ്ച രാവിലെ സ്വർണ്ണവില ഉയർന്നു. വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 486.25 ദിർഹമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസത്തെ 484.50 ദിർഹത്തിൽ നിന്നാണ് ഈ വർദ്ധനവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 450.50 ദിർഹത്തിലും, 21 കാരറ്റ് 431.75 ദിർഹത്തിലും, 18 കാരറ്റ് 370.25 ദിർഹത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണ്ണവില 0.87 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,027.34 ഡോളറിലെത്തി.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർദ്ധനവും പണപ്പെരുപ്പ ആശങ്കകളും യുഎസ് ഡോളറിന്റെ കരുത്തുമാണ് ആഗോള വിപണിയിൽ സ്വർണ്ണത്തിന് സമ്മർദ്ദമുണ്ടാക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നുണ്ട്. എണ്ണവില വർദ്ധനവ് ആഗോള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക ശക്തമാകുന്നതോടെ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ വീണ്ടും ആകർഷിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സാക്സോ ബാങ്ക് കമ്മോഡിറ്റി സ്ട്രാറ്റജി മേധാവി ഒലെ ഹാൻസെൻ വിലയിരുത്തുന്നു.
റാസൽഖൈമയുടെ തെരുവുകളിൽ വൈകുന്നേരത്തെ തണുത്ത കാറ്റ് വീശിത്തുടങ്ങുമ്പോൾ, അൽ ഖറാനിലെ ആ പഴയ അടുക്കളയിൽ നിന്ന് ഇന്നും കനലിൽ വെന്തെരിയുന്ന ലെബനീസ് ഗ്രില്ലുകളുടെ കൊതിയൂറുന്ന മണമുയരും. ആ സുഗന്ധത്തിന് അൻപത്തിരണ്ട് വർഷത്തെ ആയുസ്സുണ്ട്; അതിലുപരി തലമുറകൾ കൈമാറിവന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയുണ്ട്. ഷെഫ് മിഷേൽ ജോർജ്ജ് ഷ്രീം എന്ന മനുഷ്യൻ തന്റെ ജീവിതം കൊണ്ട് റാസൽഖൈമയുടെ മണ്ണിൽ എഴുതിച്ചേർത്തത് വെറുമൊരു റെസ്റ്റോറന്റിന്റെ ചരിത്രമല്ല, മറിച്ച് രുചികൊണ്ട് നെയ്തെടുത്ത ഒരു പ്രണയകാവ്യമാണ്.
പതിറ്റാണ്ടുകൾക്ക് മുൻപ്, ലെബനനിലെ തന്റെ തറവാട്ടു വീടിന്റെ അടുക്കളയിൽ മുത്തശ്ശനും അച്ഛനും ചേരുവകൾ കൊണ്ട് മാന്ത്രികത കാട്ടുന്നത് നോക്കിനിന്ന ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. അവരിൽ നിന്നാണ് മിഷേൽ പാചകത്തിന്റെ ആദ്യപാഠങ്ങൾ ഹൃദയത്തിലേറ്റിയത്. വർഷങ്ങൾക്കിപ്പുറം, ഒരു കടൽക്കാറ്റിന്റെ ദൂരേക്ക് വിമാനം കയറുമ്പോൾ വലിയ ബിസിനസ്സ് സ്വപ്നങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിൽ; പകരം മുത്തശ്ശൻ പകർന്നുനൽകിയ ആ കൈപ്പുണ്യവും രുചിക്കൂട്ടുകളും മാത്രമായിരുന്നു കൂട്ട്. അങ്ങനെ 1974-ൽ സിദ്രോയുടെ മണ്ണിൽ ആ അടുക്കള ആദ്യമായി തുറക്കപ്പെട്ടു. ചീരക്കറിയുടെയും മൊലൊഖിയയുടെയും നാടൻ മണവുമായി തുടങ്ങിയ ആ യാത്ര പിന്നീട് റാസൽഖൈമയുടെ സ്വന്തം രുചിയായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
കാലം ഒരുപാട് മാറി, ആളുകൾ മാറി, നഗരത്തിന്റെ മുഖച്ഛായ മാറി. പക്ഷേ, മിഷേലിന്റെ കൈപ്പുണ്യത്തിന് മാത്രം മാറ്റമുണ്ടായില്ല. ചുറ്റുമുള്ളവർ ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനും പുതിയ ബ്രാഞ്ചുകൾ തുറക്കാനും മത്സരിച്ചപ്പോഴും, മിഷേൽ തന്റെ ആ പഴയ കസേരയിൽ തന്നെയിരുന്നു. ലാഭത്തിന്റെ കണക്കുപുസ്തകങ്ങളേക്കാൾ ഈ നാടിന്റെ ഓർമ്മകളിൽ ജീവിക്കാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. വിലക്കയറ്റത്തിന്റെ കഠിനമായ കാറ്റിലും വിഭവങ്ങളുടെ ഗുണനിലവാരത്തിൽ അദ്ദേഹം ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്തില്ല. തന്റെ കുടുംബത്തിന്റെ രുചിരഹസ്യങ്ങൾ ‘മൈ ഗ്രാൻഡ്ഫാദേഴ്സ് കിച്ചൻ’ എന്ന പുസ്തകത്തിലൂടെ ലോകത്തിന് തുറന്നുനൽകുമ്പോഴും ആ മനസ്സിൽ കച്ചവടക്കണ്ണുകളുണ്ടായിരുന്നില്ല.
ഇന്നും ആ അടുക്കളയിൽ മിഷേലുണ്ട്. വരുന്ന ഓരോ മനുഷ്യരെയും പുഞ്ചിരിയോടെ സ്വീകരിച്ച്, അവരുടെ വാക്കുകൾക്ക് കാതോർത്ത് അദ്ദേഹം നിൽക്കുന്നുണ്ടാകും. പുതുതലമുറയോട് അദ്ദേഹത്തിന് പറയാനുള്ളത് ഒന്നുമാത്രം, തൊഴിലിനോട് നെഞ്ചിലൊരു പാഷൻ ഉണ്ടായിരിക്കണം, കൂടെ അല്പം ക്ഷമയും. സ്നേഹം കൊണ്ട് പാകം ചെയ്യുന്ന ഭക്ഷണത്തിന് ഒരിക്കലും രുചി കുറയില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ഈ ലെബനീസ് ഷെഫ്, ഇന്നും റാസൽഖൈമയുടെ ഹൃദയമിടിപ്പായി ആ അടുക്കളയിൽ രുചിയുടെ കനലുകൾ എരിച്ചുകൊണ്ടേയിരിക്കുന്നു.
ദുബായ് : യുഎഇയിൽ വരും ദിവസങ്ങളിൽ ചൂടും അന്തരീക്ഷ ഈർപ്പവും (Humidity) വർദ്ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം 85 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിന് (Fog) സാധ്യതയുണ്ട്. ഇന്ന് ദുബായിൽ 40 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തുമ്പോൾ, ലിവയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് (46°C) അനുഭവപ്പെടുക. പുലർച്ചെ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതേസമയം, കടൽ ശാന്തമായിരിക്കുമെന്നതിനാൽ ബീച്ച് സന്ദർശകർക്ക് അനുകൂലമായ കാലാവസ്ഥയായിരിക്കും.
ദുബായ് : യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ പ്രൊമോഷൻ ഓഫറുകളിൽ ഉൾപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ ഷെൽഫിൽ കാണിക്കുന്ന വിലയല്ല ക്യാഷ് കൗണ്ടറിൽ ഈടാക്കുന്നതെന്ന് ഉപഭോക്താക്കളുടെ പരാതി. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എമിറേറ്റ്സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി. ഓഫർ കാലാവധി കഴിഞ്ഞിട്ടും ഷെൽഫിലെ ലേബലുകൾ മാറ്റാതിരിക്കുന്നതും ബില്ലിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാത്തതുമാണ് ഈ വില വ്യത്യാസത്തിന് കാരണം. പർച്ചേസിന് ശേഷം ബില്ലുകൾ കൃത്യമായി പരിശോധിക്കണമെന്നും, വ്യത്യാസം കണ്ടാൽ ഷെൽഫിലെ വിലയുടെ ചിത്രം പകർത്തി മാനേജ്മെന്റിനെയോ സാമ്പത്തിക വകുപ്പിനെയോ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ഇത് ജീവനക്കാർക്ക് സംഭവിക്കുന്ന സ്വാഭാവിക അശ്രദ്ധ മാത്രമാണെന്നാണ് റീട്ടെയിൽ വ്യാപാരികളുടെ വിശദീകരണം.
ഡ്രൈവിംഗ് പെർഫെക്റ്റാണ്, പക്ഷെ ഇൻഷുറൻസ് തുക കൂടുന്നു; യുഎഇയിലെ പുതിയ മാറ്റങ്ങൾ
ദുബൈ : മുൻവർഷങ്ങളിൽ അപകടങ്ങളോ ക്ലെയിമുകളോ ഇല്ലാത്തവർക്കും ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം തുക വർദ്ധിക്കുന്നതായി യുഎഇയിലെ വാഹന ഉടമകൾ. പഴയ വാഹനങ്ങൾക്കും സ്പെയർ പാർട്സുകൾക്ക് ഉയർന്ന വിലയുള്ള ചില ആഡംബര കാറുകൾക്കുമാണ് ഈ നിരക്ക് വർദ്ധനവ് കൂടുതലായി അനുഭവപ്പെടുന്നത്. പൊതുവായ നിരക്ക് വർദ്ധനവിന് പകരം ഓരോ വാഹനത്തിന്റെയും റിസ്ക് പ്രൊഫൈലും അറ്റകുറ്റപ്പണി ചെലവും വിലയിരുത്തിയാണ് (Risk-based pricing) ഇൻഷുറൻസ് കമ്പനികൾ ഇപ്പോൾ തുക നിശ്ചയിക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിന്റെ കർശനമായ നിയന്ത്രണങ്ങൾ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നുണ്ടെങ്കിലും, ഉയർന്ന റിപ്പയറിങ് ചെലവുകൾ കാരണം പ്രീമിയത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്. നിലവിൽ സാധാരണ സലൂൺ കാറുകളുടെ അടിസ്ഥാന ഇൻഷുറൻസ് നിരക്ക് 750 ദിർഹം മുതൽ 1,300 ദിർഹം വരെയാണ്.