ഷാർജ : സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ബുദ്ധിമുട്ടുന്ന ഗുരുതര രോഗികളായ 799 പേർക്ക് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടയിൽ 23.5 മില്യൺ ദിർഹത്തിലധികം സാമ്പത്തിക സഹായമെത്തിച്ച് ഷാർജ ചാരിറ്റി ഇന്റർനാഷണൽ. ശസ്ത്രക്രിയകൾ, പ്രത്യേക മരുന്നുകൾ, ദീർഘകാല പരിചരണം എന്നിവ ആവശ്യമുള്ള രോഗികൾക്കാണ് ഈ പദ്ധതി ആശ്വാസമായത്.
ചികിത്സാ സഹായം നൽകിയതിൽ പ്രധാന വിഹിതവും വൃക്കരോഗികൾക്കും അർബുദബാധിതർക്കുമാണ് ലഭ്യമാക്കിയത്. ഡയാലിസിസ് ആവശ്യമായ 192 വൃക്കരോഗികൾക്കായി 5.7 മില്യൺ ദിർഹമും 140 അർബുദ രോഗികൾക്കായി 5.5 മില്യൺ ദിർഹമും ചാരിറ്റി വിതരണം ചെയ്തു. ജീവൻരക്ഷാ ചികിത്സ ആവശ്യമായവർക്ക് 3.4 മില്യൺ ദിർഹമും അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി 1.8 മില്യൺ ദിർഹമും മാറ്റിവെച്ചു. കൂടാതെ ഹൃദ്രോഗങ്ങൾ, കാഴ്ച വൈകല്യങ്ങൾ, പ്രസവ-വന്ധ്യതാ ചികിത്സകൾ, മെഡിക്കൽ ബാധ്യതകൾ തീർപ്പാക്കൽ എന്നിവയ്ക്കും ഷാർജ ചാരിറ്റി കൈത്താങ്ങായി. അർഹരായ ആളുകളിലേക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളുമായി ചേർന്നാണ് ചാരിറ്റി പ്രവർത്തിക്കുന്നത്.
8
previous post