ദുബൈ : യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നതോടെ ഹൊർമുസ് കടലിടുക്കിലും സമീപ പ്രദേശങ്ങളിലും വൻ അനിശ്ചിതത്വം. ജൂലൈ 16 വ്യാഴാഴ്ച പുലർച്ചെയോടെ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. യുഎസിന്റെ കപ്പൽ വിലക്ക് മറികടക്കാൻ ശ്രമിച്ച എണ്ണക്കപ്പലിന് നേരെ അമേരിക്ക വെടിയുതിർത്തതിന് പിന്നാലെ, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി പ്രതികരിച്ചു. ഇത് ഗൾഫ് മേഖലയിലാകെ കനത്ത ജാഗ്രതാ നിർദ്ദേശത്തിന് കാരണമായിട്ടുണ്ട്.
നിലവിൽ യുഎഇയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും, സംഘർഷ മേഖലയിലൂടെയുള്ള ആകാശപാത ഒഴിവാക്കാൻ വിമാനക്കമ്പനികൾ റൂട്ടുകളിൽ മാറ്റം വരുത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 85 ഡോളറിലേക്ക് ഉയർന്നത് വരും ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കുകളെയും ഇന്ധനവിലയെയും ബാധിച്ചേക്കാം. നിലവിലെ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ മുൻകൂട്ടി ഉറപ്പാക്കേണ്ടതാണ്.