ദുബായ് : 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ (Environmental Performance Index – EPI) അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. കാലാവസ്ഥാ വ്യതിയാനം തടയൽ, പരിസ്ഥിതി ആരോഗ്യം, മാലിന്യ സംസ്കരണം എന്നിവയിൽ യുഎഇ സർക്കാർ നടപ്പിലാക്കിയ മികച്ച പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിൽ. മാലിന്യ സംസ്കരണത്തിലും സമുദ്ര ജീവികളുടെ സംരക്ഷണത്തിലും 100 ശതമാനം മാർക്കോടെ യുഎഇ ഒന്നാം സ്ഥാനം നിലനിർത്തി. കൂടാതെ മലിനജല സംസ്‌കരണത്തിൽ 94.99 ശതമാനം സ്കോറോടെ ആഗോളതലത്തിൽ 19-ാം സ്ഥാനവും രാജ്യം സ്വന്തമാക്കി.
2050ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചതും 2030ഓടെ 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി പകുതിയിലധികം പൂർത്തിയാക്കിയതും യുഎഇക്ക് തുണയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെയാണ് രാജ്യം ഇപ്പോൾ പരിസ്ഥിതി നിരീക്ഷണവും വികസനവും നടത്തുന്നത്. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകുമെന്ന് യുഎഇ ലോകത്തിന് കാണിച്ചുതന്നതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. ആംന ബിന്ത് അബ്ദുള്ള അൽ ദഹാക്ക് പറഞ്ഞു.