ദുബായ് : ആരോഗ്യരംഗത്തെ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലെ കിങ്സ് കോളേജ് ഹോസ്പിറ്റൽ ലണ്ടൻ (King’s College Hospital London) അത്യാധുനിക കിഡ്‌നി ട്രാൻസ്പ്ലാന്റ് സെന്റർ ആരംഭിച്ചു. വൃക്കരോഗികൾക്കുള്ള പ്രാഥമിക പരിശോധനകൾ, ശസ്ത്രക്രിയ, തുടർന്നുള്ള പരിചരണങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രിയുടെ അവയവമാറ്റ പ്രോഗ്രാമുകളുടെ ഭാഗമായി നേരത്തെ വിജയകരമായി ആരംഭിച്ച ലിവർ ട്രാൻസ്പ്ലാന്റ് സെന്ററിന് പിന്നാലെയാണ് പുതിയ കേന്ദ്രം തുറന്നത്.
യുഎഇ നിയമപ്രകാരം നാലാം തലമുറയിൽപ്പെട്ട ബന്ധുക്കൾ വരെയുള്ളവരിൽ നിന്നുള്ള ജീവനുള്ള ദാതാക്കളുടെ വൃക്കമാറ്റിവെക്കലും (Living donor), ദാതാവിന്റെ അവയവം പൊരുത്തപ്പെടാതെ വരുമ്പോൾ രണ്ട് ജോഡികളെ പരസ്പരം മാറ്റിപ്പൊരുത്തപ്പെടുത്തുന്ന ‘പെയേർഡ് കിഡ്‌നി ട്രാൻസ്പ്ലാന്റേഷനും’ (Paired kidney transplant) ഇവിടെ ലഭ്യമാകും. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അത്യാധുനികവും ലളിതവുമായ ശസ്ത്രക്രിയകളാണ് (Minimally invasive) ഇവിടെ ദാതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇത് വേഗത്തിൽ സുഖം പ്രാപിക്കാനും ചെറിയ പാടുകൾ മാത്രമുണ്ടാകാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ രോഗികൾക്ക് മികച്ച ചികിത്സ സ്വന്തം നാട്ടിൽ തന്നെ ലഭ്യമാക്കാൻ ഈ കേന്ദ്രം സഹായിക്കുമെന്ന് ഹോസ്പിറ്റൽ സിഇഒ കിംബർലി പിയേഴ്‌സ് പറഞ്ഞു.