അബുദാബി : ദൈവീക കാരുണ്യവും പ്രാർത്ഥനാ സ്വീകാര്യതയും പാപമോചനവും നേടിത്തരുന്ന പ്രവാചക പ്രകീർത്തനങ്ങളുടെ (സ്വലാത്ത്) പ്രാധാന്യം ഓർമ്മിപ്പിച്ച് യുഎഇയിലെ പള്ളികളിൽ ജുമുഅ ഖുതുബ. അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) യുടെ മേൽ സ്വലാത്തുകളും സലാമുകളും ചൊല്ലി പ്രാർത്ഥിക്കാൻ അല്ലാഹു മുഅ്മിനീങ്ങളോട് കൽപ്പിച്ചിട്ടുള്ള കാര്യം വിശദീകരിച്ചാണ് ഖുതുബ പുരോഗമിച്ചത്. പ്രവാചകന്റെ മേൽ ഒരു തവണ സ്വലാത്ത് ചൊല്ലുന്നയാൾക്ക് അല്ലാഹു പത്ത് മടങ്ങ് അനുഗ്രഹങ്ങൾ ചൊരിയുമെന്ന നബിവചനവും ഖുതുബയിൽ പരാമർശിച്ചു.
ആഗ്രഹങ്ങളും ഭാരങ്ങളും അകറ്റാനും പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാനും പ്രവാചകനുമേലുള്ള അനുഗ്രഹ പ്രാർത്ഥനകൾ വർദ്ധിപ്പിക്കണമെന്ന് ഇസ്‌ലാമിക പണ്ഡിതന്മാർ ഓർമ്മിപ്പിച്ചു. പരലോകത്ത് പ്രവാചകന്റെ ശഫാഅത്തിനും (ശിപാർശ) അവിടുത്തോട് ഏറ്റവും അടുത്ത സാമീപ്യത്തിനും ഇത് കാരണമാകും. പ്രത്യേകിച്ച് വിശുദ്ധ വെള്ളിയാഴ്ചകളിൽ നബിചര്യ പിന്തുടർന്ന് പ്രവാചക പ്രകീർത്തനങ്ങൾ വർദ്ധിപ്പിക്കാനും, അത് കുഞ്ഞുങ്ങൾക്ക് ശീലമാക്കി മാറ്റാനും ഖുതുബയിൽ ആഹ്വാനം ചെയ്തു. യുഎഇയുടെ സമാധാനത്തിനും ഐശ്വര്യത്തിനും ഭരണാധികാരികളുടെ ആയുരാരോഗ്യങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് ഖുതുബ സമാപിക്കുക.