ദുബായ് : യുഎസും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതിനെ തുടർന്ന് ആഗോള വിപണിയിൽ ആശങ്ക നിലനിൽക്കുമ്പോഴും, യുഎഇ വിപണിയിൽ വ്യാഴാഴ്ച സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ ഒരു വാരത്തിനിടെ യുഎഇയിൽ സ്വർണ്ണവിലയിൽ ഗ്രാമിന് ആകെ 4.75 ദിർഹത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 490 ദിർഹമാണ് വില. 22 ക്യാരറ്റിന് 453.75 ദിർഹവും, 21 ക്യാരറ്റിന് 435.25 ദിർഹവും, 18 ക്യാരറ്റിന് 373 ദിർഹവുമാണ് വ്യാഴാഴ്ചത്തെ നിരക്കുകൾ. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,070 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ ആക്രമണങ്ങളെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില 7 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 80.09 ഡോളറിലെത്തി.
Raneesha Nizar
ദുബായ് : പ്രമുഖ വീഡിയോ ഗെയിം പബ്ലിഷർമാരായ യുബിസോഫ്റ്റുമായി സഹകരിച്ച് ‘അസ്സാസിൻസ് ക്രീഡ്: ബ്ലാക്ക് ഫ്ലാഗ് റീസിങ്ക്ഡ്’ ഗെയിമിന്റെ പ്രത്യേക മിഡ്നൈറ്റ് ലോഞ്ച് ഇവന്റ് സംഘടിപ്പിച്ച് ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ (DFGC). ഗെയിമിന്റെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ നടന്ന പരിപാടിയിൽ നിരവധി ഗെയിമിംഗ് ആരാധകരും ക്രിയേറ്റർമാരും പങ്കെടുത്തു.
2013-ൽ പുറത്തിറങ്ങി വലിയ വിജയമായ ക്ലാസിക് ഗെയിമിന്റെ അത്യാധുനിക റീമേക്കാണിത്. വിഷ്വൽസും ഗെയിംപ്ലേയും പൂർണ്ണമായും പുതുക്കിയാണ് പുതിയ തലമുറ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കായി ഈ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ദുബായിയെ ആഗോള ഗെയിമിംഗ് ഹബ്ബാക്കി മാറ്റാനും ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹകരണമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് : റെക്കോർഡ് പങ്കാളിത്തവുമായി മുന്നേറിയ പത്താം പതിപ്പ് അറബ് റീഡിംഗ് ചലഞ്ചിന്റെ യുഎഇ ദേശീയതല വിജയികളെ നാളെ പ്രഖ്യാപിക്കും. എക്സ്പോ ദുബായിലെ ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ദുബായ് കൾച്ചർ അതോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖ്യാതിഥിയാകും.
യുഎഇയിൽ നിന്ന് മാത്രം 8.3 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഇത് ചലഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. നാളെ നടക്കുന്ന ചടങ്ങിൽ യുഎഇ ചാമ്പ്യനെ തിരഞ്ഞെടുക്കുന്നതിനൊപ്പം മികച്ച സ്കൂൾ, മികച്ച സൂപ്പർവൈസർ, നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ വിഭാഗത്തിലെ വിജയികൾ എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിക്കും.
ദുബായ് : ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ തുരങ്ക നിർമ്മാണത്തിന്റെ (Tunneling) ഒന്നാം ഘട്ടം റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന്റെ ഖനന ജോലികൾ ഉദ്ഘാടനം ചെയ്ത് വെറും രണ്ട് മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
‘അൽ വുഗൈഷ’ എന്ന അത്യാധുനിക ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. ഒരു ദിവസം 30 മീറ്റർ വരെ ഖനനം നടത്താൻ ശേഷിയുള്ള ഈ യന്ത്രം, മണ്ണ് നീക്കം ചെയ്യാനും ഒപ്പം ടണലിന്റെ സുരക്ഷാ ഭിത്തികൾ സ്വയം സ്ഥാപിക്കാനും ശേഷിയുള്ളതാണ്. 2007-ൽ ആദ്യ മെട്രോ നിർമ്മാണ സമയത്ത് പ്രതിദിനം 12 മീറ്ററായിരുന്നു ഖനന വേഗതയെങ്കിൽ ഇന്ന് അത് ഇരട്ടിയിലധികമായി വർദ്ധിപ്പിക്കാൻ ദുബായിക്ക് സാധിച്ചു. 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ദുബായ് : ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഏഴ് പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.25 കോടിയിലധികം രൂപ) സാമ്പത്തിക സഹായവുമായി ഡോ. ഷംഷീർ വയലിൽ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും കുടുംബങ്ങൾക്ക് 1,00,000 ദിർഹം വീതമാണ് അദ്ദേഹം പ്രഖ്യാപിച്ച മാനുഷിക പുനരധിവാസ പദ്ധതിയിലൂടെ കൈമാറുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് ഈ ധനസഹായം വലിയ ആശ്വാസമാകും. പണത്തിന് പുറമെ കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരനായ തൊഴിലാളിയുടെ മകൾക്ക് നഴ്സിങ് പഠനത്തിനുള്ള പൂർണ്ണ പിന്തുണയും പഠനശേഷം യുഎഇയിലെ ബുർജീൽ ആശുപത്രികളിൽ ജോലിയും ഡോ. ഷംഷീർ ഉറപ്പുനൽകി.
ഫുജൈറ : ഈ വർഷത്തിന്റെ (2026) തുടക്കം മുതൽ ഫുജൈറയിൽ നടത്തിയ വിവിധ പരിശോധനകളിൽ പ്രമുഖ ആഗോള ബ്രാൻഡുകളുടെ 900-ലധികം വ്യാജ ഉൽപ്പന്നങ്ങൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു. ജനുവരിയിലും മെയ് മാസത്തിലുമായി നടത്തിയ പരിശോധനകളിൽ വ്യാജ സ്പോർട്സ് ഷൂസുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വിപണിയിൽ വ്യാജ സാധനങ്ങൾ വിൽക്കുന്നത് തടയാൻ കർശന പരിശോധനകൾ തുടരുമെന്ന് വ്യക്തമാക്കിയ മുൻസിപ്പാലിറ്റി, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
ദുബായ് : ഒരിടവേളയ്ക്ക് ശേഷം ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷം സൃഷ്ടിക്കുന്ന ഇറാന്റെ ഇരട്ടത്താപ്പ് നിലപാടുകൾ എക്കാലവും സഹിക്കാൻ കഴിയില്ലെന്ന് യുഎഇ നയതന്ത്രജ്ഞർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഖത്തർ, സൗദി അറേബ്യ എന്നിവയുടെ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള പ്രകോപനങ്ങളുടെയും പശ്ചാത്തലത്തിലാണ് യുഎഇയുടെ ഈ കടുത്ത പ്രതികരണം.
ഇറാന്റെ സമാധാന ചർച്ചകളും പ്രകോപനപരമായ ആക്രമണങ്ങളും മാറിമാറിയുള്ള നയം ഗൾഫ് രാജ്യങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. മേഖലയിലെ കപ്പൽ പാതകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
എഴുത്തുലോകത്ത് വിസ്മയമായി യുഎഇയിലെ കുട്ടികൾ; നാഷണൽ യങ് ഓതേഴ്സ് ഫെയറിൽ വൻ നേട്ടം
ദുബായ് : ബ്രൈബുക്സ് (BriBooks) സംഘടിപ്പിച്ച നാഷണൽ യങ് ഓതേഴ്സ് ഫെയർ (NYAF) യുഎഇ 2025–26 പതിപ്പിലൂടെ യുഎഇയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്വന്തമായി പുസ്തകങ്ങൾ രചിച്ച് പ്രസാധന രംഗത്തേക്ക് ചുവടുവെച്ചു. 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ബ്രൈബുക്സിന്റെ എഐ (AI) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് കഥകളും കവിതകളും തയ്യാറാക്കി പുസ്തക രൂപത്തിലാക്കിയത്. ഈ പുസ്തകങ്ങൾ ഇപ്പോൾ വിവിധ ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വായനക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സ്കൂളുകളുടെ പട്ടികയിൽ അൽ ദഫ്രയിലെ ‘അൽ ഹുവിതീൻ സ്കൂൾ’ ഒന്നാം സ്ഥാനവും, അബുദാബിയിലെ ‘ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ’ രണ്ടാം സ്ഥാനവും നേടി. മികച്ച വായനക്കാരെ ആകർഷിച്ച ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ ആര്യ പരീക് രചിച്ച ‘ദി ലോസ്റ്റ് ഹെറിറ്റേജ് ഓഫ് ഹാർമോണിയ’ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, കഥയുടെ മികവ് പരിഗണിച്ചുള്ള ജൂറി തിരഞ്ഞെടുപ്പിൽ ശ്രീനിധി രാമായണത്തിന്റെ ‘എലിൻ ആൻഡ് അനസ്താസിയാസ് ലെസ്സൺ’ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ദുബായ് : യുഎഇയിലേക്ക് കഴിഞ്ഞ വർഷം 17,730 കോടി ദിർഹത്തിന്റെ (AED 177.3 Billion) റെക്കോർഡ് വിദേശ നിക്ഷേപം (FDI) എത്തിയതായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. 6 ശതമാനം വളർച്ചയോടെയാണ് രാജ്യം ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഒൻപതാം സ്ഥാനത്തേക്ക് മുന്നേറി. കൂടാതെ, പുതിയ വിദേശ നിക്ഷേപ പ്രൊജക്റ്റുകളുടെ എണ്ണത്തിൽ ലോക തലത്തിൽ രണ്ടാം സ്ഥാനം നിലനിർത്താനും യുഎഇക്ക് സാധിച്ചു. 2031-ഓടെ ആകെ വിദേശ നിക്ഷേപം 2.2 ട്രില്യൺ ദിർഹമാക്കുകയാണ് രാജ്യത്തിന്റെ അടുത്ത ലക്ഷ്യം.
കറാച്ചിയിലേക്കുള്ള യാത്രാമധ്യേ കാണാതായ കാർഗോ വിമാനം; ജീവനക്കാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.
കറാച്ചി : യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്സിന്റെ (K2 Airways) ബോയിംഗ് 737 കാർഗോ വിമാനം കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ കാണാതായി. വിമാനവുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് ഇത് അതിവേഗം താഴേക്ക് പതിക്കുന്നതായി റഡാർ വിവരങ്ങൾ വ്യക്തമാക്കിയതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി (PAA) അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നേവിയും എയർഫോഴ്സും സിവിൽ ഏവിയേഷനും സംയുക്തമായി കടലിൽ വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കറാച്ചിയിൽ നിന്ന് 155 നോട്ടിക്കൽ മൈൽ അകലെ വെച്ച് വിമാനത്തിന് നാവിഗേഷൻ തകരാർ സംഭവിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കെ2 എയർവേയ്സ് തിരിച്ചറിഞ്ഞിട്ടുണ്ട്: കമാൻഡിംഗ് പൈലറ്റ് മുഹമ്മദ് റിസ്വാൻ ഇദ്രീസ്, ഫസ്റ്റ് ഓഫീസർ ഫൈസൽ മഹ്മൂദ്, ലോഡ് മാസ്റ്റർ മുഹമ്മദ് തൗഫീഖ് ഖാൻ, എഞ്ചിനീയർമാരായ ആരിഫ് സിദ്ദിഖി, മുഹമ്മദ് ഹമീദ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീവ്ര ദുഃഖം രേഖപ്പെടുത്തുകയും തിരച്ചിൽ ശക്തമാക്കാൻ ഉത്തരവിടുകയും ചെയ്തു.