ദുബായ് : സുരക്ഷാ കവചങ്ങളോ ഗ്ലൗസോ ഇല്ലാതെ ആയിരക്കണക്കിന് തേനീച്ചകളെ കൈകാര്യം ചെയ്ത് ശ്രദ്ധേയയാവുകയാണ് ഡോ. മെറിയം ഹമ്മാൽ എന്ന വെറ്ററിനറി സർജൻ. കുട്ടികൾ സ്‌നേഹത്തോടെ ‘ബീ ഫെയറി ലേഡി’ എന്ന് വിളിക്കുന്ന ഇവർ, എക്‌സ്‌പോ സിറ്റി ദുബായിലെ ടെറയിലുള്ള ‘ജെയ്ൻ ഗുഡ്ഓൾ പോളിനേറ്റർ ഗാർഡനിൽ’ തദ്ദേശീയ ഇനമായ ‘അപ്പിസ് മെല്ലിഫെറ യെമനിറ്റിക്ക’ തേനീച്ചകളെ സംരക്ഷിക്കുന്ന പ്രജനന പദ്ധതിക്ക് (Breeding Programme) നേതൃത്വം നൽകുന്നു.
രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം സർജനായെങ്കിലും പിന്നീട് അതിൽ നിന്നും വഴിമാറി അൾജീരിയയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും തേനീച്ചവളർത്തലിൽ പരിശീലനം നൽകിയാണ് ഡോ. മെറിയം ഈ രംഗത്തേക്ക് വരുന്നത്. എക്‌സ്‌പോ സിറ്റി നിർമ്മാണ വേളയിൽ കണ്ടെത്തിയ തദ്ദേശീയ തേനീച്ചക്കൂട്ടത്തെ വംശനാശത്തിൽ നിന്നും വിദേശ ഇനങ്ങളുടെ ഭീഷണിയിൽ നിന്നും സംരക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. സാന്തവും അനുസരണയുമുള്ള ഇനം തേനീച്ചകളെ വളർത്തിയെടുക്കുന്നതിനാലും കൃത്യമായ വൈകാരിക നിയന്ത്രണം പാലിക്കുന്നതിനാലുമാണ് സ്യൂട്ടില്ലാതെ ഇവയ്ക്ക് അടുത്ത് പോകാൻ സാധിക്കുന്നത്. ഇപ്പോൾ ടെറയിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി പരിശീലനങ്ങളും ഹണി ടേസ്റ്റിംഗ് പ്രോഗ്രാമുകളും ഇവർ നടത്തിവരുന്നു.