ദുബൈ : തിരക്കേറിയ ജീവിതശൈലിയും ജോലിക്കാരായ പ്രവാസികളുടെ എണ്ണത്തിലുണ്ടായ വർധനവും കാരണം യുഎഇയിൽ റെഡി-ടു-ഈറ്റ് (Ready-to-eat), റെഡി-ടു-കുക്ക് (Ready-to-cook) ഭക്ഷണങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന ആരോഗ്യകരവും ഗുണനിലവാരമുള്ളതുമായ ഭക്ഷണങ്ങളോടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ താല്പര്യം. വിപണിയിലെ ഈ മാറ്റം ഉൾക്കൊണ്ട് പ്രമുഖ സഹകരണ സംഘങ്ങളും സൂപ്പർമാർക്കറ്റ് ശൃംഖലകളും തങ്ങളുടെ തത്സമയ പാചക വിഭാഗങ്ങളും (Live kitchen sections) വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും വിപുലീകരിക്കുകയാണ്.
സമയലാഭത്തിനൊപ്പം ഭക്ഷണത്തിന്റെ ഗുണമേന്മയ്ക്കും ഫ്രഷ്‌നസിനും ഉപഭോക്താക്കൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹാഷിമി വ്യക്തമാക്കി. യുഎഇയിലെ, പ്രത്യേകിച്ച് ദുബൈയിലെ വൈവിധ്യമാർന്ന ജനസംഖ്യയും വിവിധ സംസ്കാരങ്ങളും കണക്കിലെടുത്ത് എല്ലാ വിഭാഗം ആളുകൾക്കും അനുയോജ്യമായ ഭക്ഷണ ഓപ്ഷനുകളാണ് റീട്ടെയിൽ വിപണിയിൽ ഒരുങ്ങുന്നത്. നിലവിൽ റീട്ടെയിൽ മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിക്കുന്ന വിഭാഗങ്ങളിലൊന്നായി റെഡി-ടു-ഈറ്റ് മാറിക്കഴിഞ്ഞു.