ദുബായ് : അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയതിന് പിന്നാലെ ഇറാനിലെ സൈനിക, വ്യോമ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബുഷെറിലെ ഐആർജിസി (IRGC) കേന്ദ്രം, ചബഹാർ തുറമുഖം, ഇറാൻഷഹർ വിമാനത്താവളം എന്നിവടങ്ങളിലാണ് യുഎസ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ റെയിൽവേ പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായും 14 പേർ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അമേരിക്കൻ ആക്രമണത്തിന് പകരമായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. കുവൈറ്റിലെ പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം, ഖത്തറിലെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന റഡാർ കേന്ദ്രം, ബഹ്‌റൈനിലെ യുഎസ് ഇന്ധന സംഭരണശാലകൾ എന്നിവയ്ക്ക് നേരെയാണ് ഇറാന്റെ ആത്മഹത്യാ ഡ്രോണുകൾ കുതിച്ചെത്തിയത്. ബഹ്‌റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയപ്പോൾ, കുവൈറ്റ് തങ്ങൾക്ക് നേരെ വന്ന 4 മിസൈലുകളും 10 ഡ്രോണുകളും വിജയകരമായി തകർത്തതായി അറിയിച്ചു. ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്.
10