അബുദാബി : സൗദി അറേബ്യയ്‌ക്കെതിരെ ഹൂതി വിഭാഗം നടത്തുന്ന പ്രസ്താവനകളെയും ഉപരോധ ഭീഷണികളെയും കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. സൗദിക്കെതിരെ കടൽമാർഗ്ഗ ഉപരോധം (Maritime blockade) ഏർപ്പെടുത്തുമെന്ന ഹൂതികളുടെ പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
യമനുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതിയുടെ പ്രമേയം 2216, ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന പ്രമേയം 2722 എന്നിവ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള തടസ്സമില്ലാത്ത യാത്ര 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാർ (UNCLOS) പ്രകാരം ഉറപ്പുനൽകുന്ന അവകാശമാണ്. സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.