ദുബായ്: ഗവൺമെന്റ് സംവിധാനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ, പൊതുസേവനങ്ങൾ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്വാധീനം ശക്തമാകുന്ന പശ്ചാത്തലത്തിൽ, സ്വന്തമായി പരമാധികാര എഐ (Sovereign AI) ശേഷി കെട്ടിപ്പടുക്കാൻ ഗൾഫ് രാജ്യങ്ങൾ നീക്കം തുടങ്ങി. കേവലം വിദേശ എഐ സാങ്കേതികവിദ്യകൾ ദത്തെടുക്കുന്ന രീതിയിൽ നിന്ന് മാറി, ദീർഘകാല നിയന്ത്രണവും സുരക്ഷയും ഡിജിറ്റൽ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണ് യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഉൽപ്പാദനക്ഷമത കൂട്ടാനുള്ള ഒരു ഉപകരണം എന്നതിലുപരി ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, ഗതാഗതം എന്നിവ പോലെ തന്ത്രപ്രധാനമായ ദേശീയ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായാണ് നിലവിൽ ഗൾഫ് ഭരണകർത്താക്കൾ എഐ സാങ്കേതികവിദ്യയെ കാണുന്നത്. സൈബർ ഭീഷണികൾ കൂടുതൽ സങ്കീർണ്ണവും സ്വയം നിയന്ത്രിതവുമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കമെന്ന് സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ ‘ഡ്രീം’ (Dream) കോ-ഫൗണ്ടർ ഷാലേവ് ഹുലിയോ വ്യക്തമാക്കി. സൈബർ ആക്രമണങ്ങൾ ഇപ്പോൾ വെറുമൊരു സാങ്കേതിക തകരാർ മാത്രമല്ലെന്നും അവ രാജ്യങ്ങൾ ദൈനംദിനം ആശ്രയിക്കുന്ന ഊർജ്ജ മേഖല, തുറമുഖങ്ങൾ, വ്യോമയാനം, ധനകാര്യ സ്ഥാപനങ്ങൾ, പൊതുജനവിശ്വാസം എന്നിവയെപ്പോലും തകിടം മറിക്കാൻ കെൽപ്പുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് അതിവേഗം മാറുന്ന യുഎഇ പോലുള്ള രാജ്യങ്ങളിൽ ഇത്തരം സുരക്ഷാ മുൻകരുതലുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.
13