ദുബായ് : 2026-ന്റെ ആദ്യ പകുതിയിൽ ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ വിഭാഗം 4,870 അടിയന്തര ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനുള്ള ദുബായ് പോലീസിന്റെ സജ്ജതയും കാര്യക്ഷമതയും വ്യക്തമാക്കുന്നതാണ് ഈ നേട്ടം. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനും ദുബായിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാക്കി മാറ്റുന്നതിനുമുള്ള തന്ത്രപ്രധാനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങളെന്ന് സേർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ഇബ്രാഹിം പറഞ്ഞു.
അപകടസ്ഥലങ്ങളിലെ 385 രക്ഷാപ്രവർത്തനങ്ങൾ, 1,598 വാഹനം വലിച്ചുകൊണ്ടുപോകൽ (ടോവിംഗ്) ദൗത്യങ്ങൾ, ലോക്കായ വാഹനങ്ങളും വീടുകളും ലിഫ്റ്റുകളും തുറന്നുകൊടുത്ത 575 സംഭവങ്ങൾ, 416 സുരക്ഷാ ദൗത്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ ജീവനക്കാരുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനായി യഥാർത്ഥ അടിയന്തര സാഹചര്യങ്ങൾക്ക് സമാനമായ 72 പ്രത്യേക പരിശീലന ക്യാമ്പുകളും ഈ കാലയളവിൽ ദുബായ് പോലീസ് സംഘടിപ്പിച്ചു.