അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ പുനർനിർമ്മിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് യുഎഇ ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം. ‘ക്രിയേറ്റീവ് ഡിസ്റപ്ഷൻ: എഐസ് ന്യൂ ബ്ലൂപ്രിന്റ് ഫോർ ഹയർ എജ്യുക്കേഷൻ’ എന്ന പേരിൽ സംഘടിപ്പിച്ച ഫോറത്തിൽ വിവിധ സർവ്വകലാശാലകൾ, സാങ്കേതിക കമ്പനികൾ, വ്യവസായ മേഖലകൾ എന്നിവടങ്ങളിൽ നിന്നുള്ള എൺപതിലധികം പ്രതിപ്രതിനിധികൾ പങ്കെടുത്തു. വ്യവസായ ലോകത്തുണ്ടാകുന്ന എഐ മാറ്റങ്ങൾക്ക് അനുസൃതമായി പരമ്പരാഗത വിദ്യാഭ്യാസ രീതികൾ സർവ്വകലാശാലകൾ മാറ്റിയെഴുതണമെന്ന് യുഎഇ തൊഴിൽ മന്ത്രാലയവും ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതലയുമുള്ള മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു.
എഐ കേവലമൊരു സാങ്കേതികവിദ്യ മാത്രമല്ലെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരിക്കാനും യുവാക്കളെ ഭാവി തൊഴിലുകൾക്കായി സജ്ജമാക്കാനുമുള്ള തന്ത്രപരമായ ആയുധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറത്തിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ ക്ലൗഡ് തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുസൃതമായി വ്യക്തിഗത പഠനരീതികൾ (Personalised learning) ഒരുക്കാൻ എഐ അസിസ്റ്റന്റുകൾക്ക് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് യുഎഇ ജനറൽ മാനേജർ അമ്ര് കാമൽ വ്യക്തമാക്കി. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തത്സമയം വിശകലനം ചെയ്ത് പുതിയ കോഴ്സുകൾ രൂപീകരിക്കാൻ സർവ്വകലാശാലകളെ എഐ സഹായിക്കുമെന്ന് ഗൂഗിൾ ക്ലൗഡ് പ്രതിനിധി സിയാദ് ജമാലും കൂട്ടിച്ചേർത്തു. തൊഴിൽ വിപണിക്ക് അനുയോജ്യമായ ഭാവി തലമുറയെ വാർത്തെടുക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.